17 Apr 2009

പെണ്ണടയാളം

എത്രയടിച്ചു തൂത്താലും
എവിടെയോ
ഒരിത്തിരി കണ്‍മഷിക്കറ.
ചാന്തുപൊട്ടോ ചന്ദനക്കുറിയോ
വീണതിന്റെ ചോപ്പ്‌.
ഭൂമിക്കടിയിലെ ഒഴുക്കുപോലെ
ശബ്‌ദമേ ഉയര്‍ത്താത്ത
ഒരു മൂളിപ്പാട്ട്‌.
പെറുക്കാന്‍ചെന്ന വിരലുകള്‍ക്ക്‌
പിടികൊടുക്കാതെ
വാതിലിടുക്കിലോ
കണ്ണാടിമറയത്തോ ഒളിച്ചുനിന്ന
പൊട്ടിയ മാലയിലെ മണിമുത്ത്‌.
ഒരു വളപ്പൊട്ട്‌.
ഒരു പ്രാര്‍ഥന
പ്രാവിന്‍ നെഞ്ചിന്റെ മിടിപ്പുപോലെ
അകാരണമായ വിഹ്വലത.
അത്രയെളുപ്പത്തില്‍ മാഞ്ഞുപോവില്ല
ഒരു പെണ്ണിരുന്നതിന്റെ
അടയാളങ്ങള്‍.