31 Dec 2012

വര്‍ഷം വാടിവീഴുമ്പോള്‍



കൊഴിഞ്ഞ വസന്തത്തിന്‍ 
ഗന്ധമിത്തിരിക്കൂടി
ഓര്‍മ്മയില്‍ സുഖം ത-
ന്നുരുമ്മിത്തൊട്ടു നിന്നേയ്ക്കും. 
പിന്നെപ്പൂതു വര്‍ഷത്തിന്‍ 
മൊട്ടുകള്‍ വിരിയുമ്പോള്‍ 
മറക്കും നാം 
പോയകാലത്തിന്റെ മണം 
ഗൂഢമര്‍മ്മരം.

പൊടിമണല്‍പ്പാതയില്‍ക്കാറ്റു
മായ്ക്കുമാ ദിനാന്തങ്ങള്‍,
മുടന്തന്‍ ചോടുവെപ്പിന്റെ
മങ്ങിയ കാല്‍പ്പാടുകള്‍.


30 Dec 2012

ജ്യോതി

ജ്യോതി
ജ്യോതി ജ്യോതി
ജ്യോതി ജ്യോതി ജ്യോതി
ജ്യോതി ജ്യോതി
ജ്യോതി
..................


29 Dec 2012

ഏകാന്തതയിലേയക്കുള്ള യാത്ര




കടലിലേയ്ക്കുള്ള യാത്രയില്‍ 
ഓരോ ചുവടും കടലിനെ അറിയാന്‍ തുടങ്ങുന്നു. 
കടലിന്റെ മണം, ഉപ്പ്, 
തിരയലപ്പുകളുടെ ശബ്ദം. 
അത് കൂടിക്കൂടി വരും. 
പക്ഷെ ഉപ്പുമണത്തിലോ 
തിരയടി ഒച്ചകളിലോ 
തണുത്ത കാറ്റടിയിലോ അവസാനിക്കില്ല 
കടലിലേയ്ക്കുള്ള യാത്ര. 
'
കടല്‍ത്തിരത്തേയ്ക്കുള്ള യാത്രയല്ല അത്. 
തീരത്തെ മുറിച്ചു കടന്ന് 
തിരമാലകളുടെ പ്രതിരോധങ്ങള്‍ മുറിച്ചു കടന്ന് 
ധീരമായി അതു മുന്നോട്ടു പോകുന്നു. 
കടല്‍ വെറും ആഴമല്ല,  
അഗാധതയാണത്. 
അഗാധതയിലേയ്ക്കുള്ള യാത്രയാണ് 
കടലിലേയ്ക്കുള്ള യാത്ര.

ആകാശത്തിലേയ്ക്കുള്ള യാത്ര 
മേഘമാലകള്‍ക്കിടയില്‍ ചുറ്റിത്തിരയുകയില്ല. 
ആകാശം വെറും ഒരുയരമല്ല. 
അപാരത,
അപാരതയിലേയ്ക്കുള്ള യാത്രയാണ് 
ആകാശത്തിലേക്കുള്ള യാത്ര.

ഏകാന്തത അഗാധതയുടെ പൊരുളാണ്. 
അപാരതയുടേയും. 
ഏകാന്തതയിലേയ്ക്കുള്ള യാത്ര 
ഒരിക്കലും അവസാനിക്കുന്നില്ല.

28 Dec 2012

ബാക്കിയുണ്ടാവരുത്


ബാക്കിയുണ്ടാവരുത് 
ഉണ്ടെഴുന്നേല്‍ക്കുമ്പോള്‍ 
ഇലയിലൊരു വറ്റ്, 
പറഞ്ഞു തീര്‍ന്നാല്‍പ്പിന്നെ 
ചങ്കിലൊരു വാക്ക്
പെയ്തുപെയ്താറിയാല്‍
ദുഖഘനമേഘം. 
വീടൊഴിഞ്ഞാല്‍പ്പിന്നെ
യയലില്‍,
അടുക്കളയില്‍, 
ഉറക്കറയില്‍
ഇറ്റുവേര്‍പ്പിന്‍ മണം, 
ഒരു മധുരക്കൊതി, 
പൊയ്ക്കിനാവിത്തിരി
ത്തൂവിയതിന്‍ കറ.


27 Dec 2012

വിലമതിപ്പ്


ഒരു പൂവുകണ്ടാല്‍ 
ഒരു മഞ്ഞക്കിളിയെ, കുരുവിയെ, 
പീലി വിടര്‍ത്തിയ ഒരു മയിലിനെ കണ്ടാല്‍ ,
ചൂളക്കാക്കയുടെ പാട്ടുകേട്ടാല്‍ 
ആദ്യം ഉയരുന്ന ചോദ്യം എന്താണ്? 
എന്തു വില എന്ന്, അല്ലേ...

ഒരു പാടമോ വയലോ 
തുറന്ന ഒരിടമോ 
പഴകിയ ഒരു വൃക്ഷമോ കണ്ടാല്‍,
ഒരു മല കണ്ടാല്‍, 
സുന്ദരിയായ ഒരു പെണ്‍കിടാവിനെക്കണ്ടാല്‍, 
ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെക്കണ്ടാല്‍ 
ഉടന്‍ വരും ചോദ്യം ഇല്ലേ, 
എന്തു കൊടുക്കണമെന്ന്... 

എന്തു വില തരണം നിങ്ങളുടെയീ ചിരിക്ക്, 
ഈ പരിചരണ ശീലത്തിന്, 
ഈ മിനുസത്തിന്, 
ഈ മണത്തിന്, 
ഈ കാക്കപ്പുള്ളിക്ക,് ഈ നുണക്കുഴിക്ക്,
എന്തു വില കിട്ടിയാല്‍ വില്‍ക്കും ഈ ധൈര്യം? 
ഈ നട്ടെല്ല് ,ഈ ആനന്ദം, ഉത്സാഹം, 
ഓര്‍മ്മകള്‍ തളിര്‍ക്കുന്ന പുസ്തകം, 
ഈ സ്വരം...

എന്തു കിട്ടിയാല്‍ വില്‍ക്കും
ഈ തോരാമഴപ്രണയം...
അല്ലേ......അല്ലേ... അല്ലേ....


26 Dec 2012

മെരുക്ക്




കാട്ടില്‍പ്പലപല വാരിക്കുഴികളില്‍
വീണു കിടക്കും നമ്മെക്കയറാല്‍
ക്കെട്ടി വലിച്ചും കാലില്‍ച്ചങ്ങല
ചുറ്റി വരിഞ്ഞും തീപ്പൊള്ളിച്ചും
കുന്തം കൊണ്ടും ചൂരലു കൊണ്ടും 
ആണി തറച്ചും ഭേദ്യം ചെയ്തും
പട്ടിണിയിട്ടും ദാഹിപ്പിച്ചും 
കാലം നമ്മെ വഴക്കി മെരുക്കി-
യൊടുക്കം നെറ്റിപ്പട്ടം കെട്ടി
ച്ചുമലില്‍ത്തേവരെയേറ്റിയിരുത്തി-
ത്തീവെയിലത്തെയനങ്ങാപ്പാറ
കണക്കൊരു നില്‍പില്‍
ക്കൊണ്ടു നിറുത്തി, 
കാലം നമ്മെ നടയ്ക്കലിരുത്തീ...


25 Dec 2012

ഒപ്പാര്



കൂടംകുളംസമരത്തില്‍ പോലീസതിക്രമത്തെയും അറസ്റ്റിനേയും അന്യായമായ കള്ളക്കേസുചുമത്തലിനേയും പലവിധം പീഡനങ്ങളേയും തുടര്‍ന്ന് മരണപ്പെട്ട റോസ്ലിന്‍ അക്കയെ ഓര്‍മ്മിക്കുന്നു.

സാരമില്ലക്കാ, സാരമില്ല, 
ഇനികുറച്ചുനേരം  കണ്ണടച്ച് കിടന്ന് 
ഉറങ്കിക്കോളൂ അക്കാ. ഉറങ്കിക്കോളൂ
ഇടിന്തകരൈമണ്ണുപായില്‍ 
കാലുലര്‍ത്തിക്കിടന്ന് 
പാണ്ടിപ്പഴമ്പൊലിമൈ പാടും
അന്തിക്കടല്‍ക്കാറ്റില്‍ 
കാതു ചേര്‍ത്തുവെ
ച്ചുയിരുരടച്ചുവെച്ചൊറങ്കിക്കോളൂ അക്കാ, 
ഒറങ്കിക്കോളൂ.

ഉയിരിനുടെസത്യം ഉടമ്പിനുടെ തീരില്ലക്കാ.
നീതിയുടെ കണ്ണ് കാറ്റിനാലെകെടും
ഭൂമിയിലെ ചെറു ചീലത്തിരിയല്ലക്കാ, 
അതുതാന്‍് പെരിയ വാനത്തിലെ സൂരിയന്‍.
അന്തികൊണ്ട് മൂടമുടിയില്ലക്കാ
അതിനുടെ വെയില്‍, 

പോ അക്കാ, പോ,
കടലലൈയില്‍ മറഞ്ച് മറഞ്ച,് 
മുങ്കിമുങ്കിപ്പോ. 
ഉപ്പുപോലലിഞ്ചലിഞ്ച് പോ. 
തിരികൈ വരണമക്കാ, 
പട്ടാടചുറ്റിയൊരു പടകാളിത്തിരയായ്
്കരകേറി വരണമക്കാ. 

പോ അക്കാ പോ 
ഇടിന്തകരൈപ്പൂഴിമണ്ണില്‍
ചാരപ്പൊടിയായമര്‍ന്തമര്‍ന്തുപോ. 
തിരുമ്പി വരണമക്കാ, തിരുമ്പിവരണം
പഴയൊരു തായ് മരമായ് 
പെരിയൊരു പുളിമരമായ്.

24 Dec 2012

തൂക്കിലേറ്റുന്നുവെങ്കില്‍



എല്ലാ ബലാല്‍സംഗങ്ങളും അവസാനിക്കണം. 
പുഴകളുടെ മേല്‍ 
ഡാമുകളുടെ പേരിലുള്ള ബലാല്‍സംഗം. 
മലകളുടേയും കാടുകളുടേയും മേല്‍ 
മൈനുകളുടേയും വ്യവസായങ്ങളുടേയും 
പേരിലുള്ള ബലാല്‍സംഗം. 
കൂടംകുളത്തൊക്കെ നടക്കുന്ന 
ജനാധിപത്യത്തിനുനേരെയുള്ള ബലാല്‍സംഗം. 
മനുഷ്യന്റെ യുക്തിബോധത്തിനുനേരെയുള്ളത്. 
നീതിക്കു നേരെയുള്ളത്. 
എല്ലാ ബലാല്‍സംഗങ്ങളും ഒന്നോടെയവസാനിക്കണം.

ഒരു പെണ്ണും ബലാല്‍സംഗത്തിനു വിധേയയായിക്കൂട. 
കുന്നുകളും വയലുകളും തണ്ണിര്‍ത്തടങ്ങളും 
നീരൊഴുക്കുകളും പെണ്ണുങ്ങളാണ്. 
മുലകളും ഗര്‍ഭപാത്രങ്ങളുമുള്ളവര്‍. 
ജീവന്റെ പേറ്ററകള്‍ ഉള്ളില്‍ വഹിക്കുന്നവര്‍.
പുഴകളുടേയും മണ്ണിന്റേയും നേരെ നടക്കുന്ന 
എല്ലാ അതിക്രമങ്ങളും 
ബലാല്‍സംഗങ്ങളായിത്തന്നെ പരിഗണിക്കണപ്പെടണം. 

തൂക്കിലേറ്റുകയാണു നിയരമെങ്കില്‍ 
എല്ലാ ബലാല്‍സംഗികള്‍ക്കുമൊപ്പം തൂക്കിലേറ്റണം 
അധികാരത്തിന്റെ എല്ലാ അടയാളങ്ങളേയും...
അധികാരം സത്യത്തിനു നേരെയുള്ള, 
സ്വാതന്ത്ര്യത്തിനുനേരെയുള്ള 
നിഷ്ഠുര ബലാല്‍സംഗമാണെന്നതുകൊണ്ട്...


കണ്ണുകള്‍വേണ്ടാ കാണാന്‍




എങ്ങാണ്ടുണ്ടൊരു 
ചാരക്കിളിയവള്‍ 
നീട്ടി വിളിക്കും 
തായ്‌മൊഴി കേള്‍പ്പാന്‍ 
കാതുകള്‍ വേണ്ടാ. 

ഉണ്ടൊരു നീലാകാശം. 
വെണ്‍മേഘങ്ങള്‍, 
സൂര്യന്‍, 
മഞ്ഞലമൂടല്‍. 
അങ്ങോട്ടേയ്ക്കു
പിടഞ്ഞു പറക്കാന്‍
ചിറകുകള്‍ വേണ്ടാ. 
അവിടെയുദിക്കും
പുലരൊളികാണാന്‍ 
കണ്ണുകള്‍ വേണ്ടാ.

ഉണ്ടൊരപാരസമുദ്രമഗാധം, 
ശാന്തമശാന്തം. 
അതിനുടെയക്കരെ-
യിക്കരെയെത്താ-
നോടം വേണ്ടാ.

ഉണ്ടൊരു പാത,
പര്‍വ്വതശീര്‍ഷം 
തേടിപ്പോവത്. 
കാലുകള്‍വേണ്ടാ-
പ്പാതയിലൂടെ 
നടപ്പാനാര്‍ക്കും.


23 Dec 2012

ഭാവയാമി രഘുരാമം


എന്നും ഒരേ പാട്ട.് 
ഉണര്‍ന്നാലുടനതു 
തുടങ്ങും ആലാപനം. 
പിന്നെ കുളി, അലക്ക,് 
അടിക്കലും തൂക്കലും ചോറും 
കറികളുമൊരുക്കലും 
ഒക്കെയുമതിന്റെയീണത്തില്‍. 
ഉണ്ണുന്നതും കേട്ട്. 
ഉറങ്ങുന്നതതില്‍ മുങ്ങി.

പാട്ടിന്‍ക്ഷീരസാഗരം.
ഒഴുക്ക,് തിരച്ചുഴി, നൃത്തം, 
ഉലയുമായിരം ഫണം.
ധ്യാനം, പ്രശാന്തത, 
ഗാഢമാം നിശ്ശബ്ദത...

ഹാ, എന്തൊരുസുഖമാണൊരു 
കരിയിലത്തോണിയായതി-
ലലയാനകം കുതിര്‍-
ന്നതിലേയ്ക്കില്ലാതാവാന്‍!


22 Dec 2012

പെണ്ണേ, നിന്നെവിളിപ്പാനല്ലോ


വാക്കുകള്‍
മുല്ലപ്പൂവു വിടര്‍ത്തത്, 
വാക്കുകള്‍ 
നീലപ്പീലി വിരിപ്പത,് 
പലപലയീണം
മൂളിയിരിപ്പത,് 
വിരലുകള്‍
കോര്‍ത്തൊരു 
കഥയാവുന്നത,്
പാട്ടാവുന്നത,് 
പെണ്ണേ നിന്നുടെ 
നീള്‍മിഴിയിന്നൊ-
ന്നിങ്ങോട്ടെന്നു 
വിളിപ്പാനല്ലോ!

21 Dec 2012

എവിടെയുമുണ്ട് വെളിച്ചം


എവിടെയുമുണ്ടു   വെളിച്ചം, 
തളിരിലയില്‍,-
പ്പൂവിന്‍ ചിരിയില്‍-
ചിതറിയ ചില്ലിന്‍ തുണ്ടില്‍. 

ചെറു കല്ലില്‍, 
പ്പൂഴിത്തരിയില്‍,  
ഇരുളില്‍ക്കൂടിയു-
മുണ്ടു വെളിച്ചം.

ജനലുകള്‍
പോള തുറന്നു വിളിപ്പൂ 
പൂമുഖവാതില്‍ 
തുറന്നു കിടപ്പൂ, 
മിന്നാമിന്നികള്‍
മിന്നി നിരപ്പൂ...

കാണുന്നില്ല വെളിച്ചം ,
ഇരുളിന്‍കടലില്‍ മറുകര,
ഞാനും നീയും 
കഷ്ടം...


20 Dec 2012

മഴ വരും..., വരും

.
.കൊടിയ വേനലാ
ലെരിഞ്ഞു ചാവുന്ന 
പകലിനെ നോക്കി-
ക്കരിഞ്ഞിരിപ്പു ഞാന്‍.                     

ഇലചുളിഞ്ഞൊക്കെ-
പ്പൊഴിഞ്ഞുവെങ്കിലും
കവരങ്ങളിരുള്‍
വരകളെങ്കിലും
മഴവരുമെന്നെത്തൊടും 
വിരലിനാ,-
ലുണരുമെന്നിലെ 
നവമുകുളങ്ങള്‍.                              


19 Dec 2012

കുട്ട്യേള്‍ടിഷ്ടം


അമ്മയും അപ്പനും മാത്രമുള്ള 
കുശുകുശുപ്പു പുകയുന്ന 
ഒരൊറ്റവിതാനക്കുടുംബവീടല്ല 
അപ്പൂപ്പനും അമ്മൂമ്മയും വല്യപ്പനും വല്യമ്മച്ചിയും 
മാമനും മാമിയും ഒക്കെയുള്ള 
പ്രപഞ്ചംപോലെ വിസ്തൃതമായൊരിടമാണ് 
കുട്ട്യേള്‍ക്കിഷ്ടം. 

തെക്കേവീടും വടക്കേവീടും
പടിഞ്ഞാറേവീടുമൊക്കെച്ചേര്‍ന്നൊ-
രൊറ്റവീടായിരുന്നെങ്കില്‍ 
അപ്പൂട്ടനോ അമ്മുച്ചേച്ചിക്കോ 
സന്ധ്യമയങ്ങുമ്പോഴേ-
യ്‌ക്കോടിപ്പോകേണ്ടായിരുന്നെങ്കില്‍ 
എന്നവരെന്തെന്നില്ലാതെ മോഹിക്കുന്നു. 
വന്നവരോടൊക്കെ പോകരുതേ പോകരുതേ 
ആരും ഒറ്റയ്ക്കാക്കിപ്പോകരുതേ എന്നവര്‍ കേഴുന്നു. 

കോഴിക്കും പൂച്ചയ്ക്കും താറാവിനും 
കൂറയ്ക്കും പൂച്ചിയ്ക്കുമൊക്കെ
അവരുടെ പാര്‍പ്പിടത്തില്‍ അതാതിടങ്ങളുണ്ട്. 
എല്ലാവരും എപ്പോഴും അവിടവിടെയുണ്ടാവണം.
ഉണരുമ്പോള്‍ എന്നും കേള്‍ക്കാറുള്ള 
അണ്ണാന്‍ ചിലപ്പുകേട്ടില്ലെങ്കില്‍, 
കാക്കക്കരച്ചില്‍ കേട്ടില്ലെങ്കില്‍
ഊണെടുക്കുമ്പോഴേയ്ക്ക് 
മ്യാവൂ മ്യാവൂന്ന് തള്ളപ്പൂച്ചേം മക്കളുമെത്തിയില്ലെങ്കില്‍ 
വെള്ളമൊഴിക്കാന്‍ മറന്ന പൂച്ചെടിക്കമ്പുപോലെ 
അവരാകെ വാടുന്നു.


18 Dec 2012

പെണ്ണടുപ്പം


മനസ്സ് മണല്‍പോലെ 
വരണ്ടുപോകുന്നേരം 
വെറുതേ പെണ്ണുങ്ങളെ 
നോക്കിക്കൊണ്ടിരുന്നാല്‍മതി..

പെണ്‍കാക്ക 
പിടക്കോഴി
പെണ്‍കാറ്റ് 
വെയില്‍പ്പെണ്ണ്

അവരുടെ മുടി കോതല്‍.
അഴിച്ചിട്ട നീലത്തുകില്‍
പിടിവിട്ടുലയുന്നത്
കണ്ണിനെക്കറുപ്പിച്ച 
കരിമഷി പരക്കുന്നത് 
നെറ്റിയില്‍ത്തൊട്ടസിന്ദൂരം, ചന്ദനം 
വിയര്‍പ്പില്‍ക്കുതിരുന്നത്.  

മഞ്ഞില്‍ക്കുടകപ്പാല 
മരമായ്ക്കുതിരുന്നത്. 
നടത്തത്തിരക്കിന്നൊപ്പം
കാല്‍മണി കിലുങ്ങുന്നത്. 
കുപ്പിവള കുലുങ്ങുന്നത്. 
മഴയില്‍ത്തപംചെയ്ത 
മരമായ്ത്തഴയ്ക്കുന്നത്. 
കറിയ്ക്കരയ്ക്കുന്നേര- 
മോരോന്നു മൂളുന്നത്, 

പെണ്ണുണ്ടടുത്തെങ്കിലോ
ഉറവയുണ്ടടുത്തെന്നപോല്‍.


17 Dec 2012

നമ്മള്‍ പലപ്രാവശ്യം അവസാനിക്കുന്നു



എല്ലാം പെട്ടെന്ന,് 
അപ്രതീക്ഷിതമായി സംഭവിക്കുന്നു. 
ഒരുദിവസം അവിചാരിതമായി മൂകത നമ്മെ വിഴുങ്ങുന്നു. 
ചിലപ്പോള്‍ വലിയൊരുപ്രസംഗവേദിയില്‍ 
കയ്യടികളും ആര്‍പ്പുവിളികളും ഉണര്‍ത്തിവിട്ട 
ഒരു പ്രഭാഷണ ഘോഷത്തിനിടയിലായിരിക്കും. 
അല്ലെങ്കില്‍ ഒരുപ്രണയഭാഷണത്തിനു നടുവില്‍. 

മൂകതയുടെ ഇരുട്ട് 
അമാവാസിയിലെ ഇരുട്ടിനെക്കാള്‍ 
ഒരാളെ അദൃശ്യമാക്കിമാറ്റുന്നു. 
മൂകതയുടെ ചൂഴി 
ആഴക്കടല്‍ച്ചുഴികളെക്കാള്‍ വേഗത്തില്‍ 
നമ്മെ ആഴത്തിലേയ്ക്കു താഴ്ത്തുന്നു.

എല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നു. 
ഇന്നലെ അല്ലെങ്കില്‍ തൊട്ടുകഴിഞ്ഞ നിമിഷം 
നമ്മെ ഉണര്‍ത്തിയതൊന്നും 
നമ്മെ സ്പര്‍ശിക്കുകപോലും ചെയ്യാതാവുന്നു.
ഇന്നലെ താന്‍ കണ്ട, 
തന്നോടു സംസാരിച്ച, 
തന്നെകെട്ടിപ്പിടിച്ച, ഉമ്മവെച്ച ആളല്ല ഇയാളെന്ന്, 
ഒരു കാരണവുമില്ലാതെ പൊട്ടിരിക്കുകയും 
മുല്ലനസിദ്ദീന്‍ കഥപറഞ്ഞ് ഉല്ലസിപ്പിക്കുകയും ചെയ്ത 
ആ രസികന്‍ മനുഷ്യനേയല്ല ഇയാളെന്ന് 
കുറച്ചു സമയംകൊണ്ട് എല്ലാവര്‍ക്കും 
പിന്നീട് തനിക്കുതന്നെയും ബോധ്യമാവുന്നു. 

ഒരേ ജീവിതത്തില്‍ പലപ്രാവശ്യം നമ്മള്‍ 
എറിഞ്ഞുടയ്ക്കപ്പെടുന്നു.

16 Dec 2012

പ്രണയം ഒരു മഴവില്ലുവരയ്ക്കുന്നു




ജീവിതത്തിന്റെ സൂര്യന്‍ 
നടന്നു തളര്‍ന്ന് കടലില്‍, ഉപ്പുവെള്ളത്തില്‍ 
മുഖംപൂഴ്ത്തുന്നു.
രാത്രിവരുന്നു, ഇരുട്ടുമൂടുന്നു.
പ്രണയമോ, 
ഉടന്‍നക്ഷത്രങ്ങള്‍ വാരിനിരത്തുന്നു, 
നിലാവു പുരട്ടുന്നു. 
നിദ്രയുടെ ഇരുണ്ട കടലില്‍ 
സ്വപ്നങ്ങളുടെ 
പവിഴദ്വിപുകളുയര്‍ത്തുന്നു.

ജീവിതം വലിയപരാജയങ്ങള്‍ കൊണ്ടുവരുന്നു,  
രോഗവും മുറിവുകളും മാരണങ്ങളും.
പ്രണയം കൃത്യ സമയത്ത്
ഏതെല്ലാമോ പ;ച്ചമരുന്നുകളും പറിച്ച്
കോന്തയില്‍ക്കെട്ടി 
നനഞ്ഞവിരലുകളുമായി 
ഓടിയോടിത്തിരിച്ചെത്തുന്നു.
എല്ലാനീറ്റലുകളെയും മടിയില്‍ക്കിടത്തി ഉറക്കുന്നു. 

മയിലിന്റെ പീലിയായും കുയിലിന്നു പാട്ടായും 
പ്രണയം ജീവിതത്തെ കുറച്ചുകൂടി 
പച്ചയും നീലയുമുള്ളതാക്കുന്നു, 
ഇലകള്‍ മാത്രമല്ല പൂക്കളും എന്ന്, 
ഇത്തിരി മണംകൂടി, ഇത്തിരി മധുരം കൂടിഎന്ന്
പ്രണയത്തിന്റെ ഋതു. 

മഴയ്ക്കും വെയിലിനുമിടയില്‍
പ്രണയമൊരു മഴവില്ലു വരയ്ക്കുന്നു. 

ജീവിതം കരിശുമരണങ്ങളുണ്ടാക്കുന്നു, 
പ്രണയം പുരനരുത്ഥാനവും.

15 Dec 2012

ഒറ്റദിനക്കവിത



ഓരോ ദിവസത്തിനും എഴുതാനുണ്ട് 
ഒരൊറ്റദിനക്കവിത. 
ചിലതൊരുകുഞ്ഞുണ്ണിക്കുറുങ്കവിത.
ചിലതൊരു മഹാഭാരതം. 
സ്തീപര്‍വ്വവും യുദ്ധപര്‍വ്വവും കൊണ്ട് 
അയോധ്യാ കാണ്ഡവും 
ആരണ്യകാണ്ഡവും കൊണ്ട് 
തഴച്ചുതഴച്ചൊരു 
മഹാ കാലം തന്നെയായത്.

ഒറ്റദിനവന്യതയിലൊരുകാട്ടുപൂവായി, 
അതിന്റെ ഉള്‍ജലത്തില്‍ 
ആമ്പലോ താമരയോ 
നക്ഷത്രമത്സ്യമോ ആയി, 
ഓളവും അലയും അതിന്റെ നേര്‍ത്തഈണവുമായി
തരിശ്ശില്‍ ഞാങ്ങണപ്പുല്ലായി, 
കള്ളിച്ചെടിയായി
ഒരൊറ്റ ദിനത്തിന്റെ അടിപ്പള്ളയില്‍നിന്ന്
കവിത പിറന്നു വീഴുന്നു. 

ഒരു ദിവസത്തിന്റെ ഹൃദയം 
അതിന്റെ കവിതയില്‍ സ്പന്ദിക്കുന്നു. 
ഒരു ദിവസത്തിന്റെ 
പ്രണയവും സ്മൃതിയും 
വിരഹവും വിലാപവും 
അതിന്റെ കവിതയിലൂടെ മാത്രം 
വെളിച്ചപ്പെടുന്നു. 

ഇന്നിന്റെ കവിത ഇന്നു തന്നെ വായിക്കണം. 
നാളെയത് വാടിയ പൂവിതളുപോലെ അസുന്ദരം, 
പഴകിയ ഭക്ഷണംപോലെ വിഷം.


13 Dec 2012

ഉപേക്ഷിക്കപ്പെട്ടവള്‍


മണ്ണില്‍ നഷ്ടപ്പെട്ടവള്‍ 
തളിരായും പൂവായും 
തിരിച്ചുവരുന്നു. 
കാട്ടില്‍ നഷ്ടപ്പെട്ടവള്‍ 
ഒഴുക്കുകളായി. 
ആകാശങ്ങളില്‍ നിന്ന് 
മഴയായും കൊടുങ്കാറ്റുകളായും 
വെറുമൊരു തണുത്ത മൂളലായും 
തിരിച്ചുവരുന്നു.


പിഴച്ചത്


തെറ്റിയ വാക്കുകള്‍
പിന്നെപ്പിന്നെ 
പ്പുതിയൊരു പദമായ് 
മറ്റൊരു ജന്മം 
നേടിയെടുത്തു. 

കൃത്യത തെറ്റു
ന്നേടത്തൊക്കെ
പ്പൊട്ടി വിടര്‍ന്നത്
പൂതിയൊരു നിറവും 
പുതിയൊരു പൂവും. 
പുതിയൊരു തുമ്പി, 
ശലഭം. 
പുതിയൊരു മഴവി-
ല്ലവരെ വരയ്ക്കാന്‍ 
പുതിയൊരു നീലിമ. 

പുതുമകളൊക്കെയു-
മോരോ പിഴവില്‍ നിന്ന്. 

രാവിമിനുക്കിയ 
വാക്കുകളല്ല, 
പാതിയൊടിഞ്ഞവര്‍, 
പാതി മരിച്ചവര്‍, 
പൊരുതിത്തോറ്റവര്‍, 
എന്നിട്ടുംചെറു
തളിരുകള്‍നീട്ടി
യുണര്‍ന്നുവിടര്‍ന്നവര്‍
കവിതയില്‍ നീളെ, 
നിരക്കെ..


10 Dec 2012

ബന്ധത്തിലെ നിശ്ശബ്ദത


അവളില്‍നിന്ന് ഞാന്‍ പലതും പഠിച്ചിട്ടുണ്ട്.
മുമ്പൊരിക്കലും ഒരിക്കലും 
എനിക്കൂഹിക്കുവാനോ 
സങ്കല്‍പ്പിക്കാനോ ആവതില്ലാതിരുന്ന 
വിലപ്പെട്ട പലമൂല്യങ്ങളും. 

എറ്റവും പ്രധാനപ്പെട്ടത് 
നിശ്ശബ്ദമായിരിക്കാനുള്ള പാഠമാണ്. 
എനിക്കാവുന്നപോലെ നിശ്ശബ്ദതയെക്കുറിച്ച് 
ഏകാന്തതയെക്കുറിച്ച് ഒരു ഫിലോസഫി ഉദ്ദരിക്കനോ 
ഒരു കവിതകെട്ടിയുണ്ടാക്കാനോ ഒന്നും 
ഒരിക്കലും അവള്‍ ഇഷ്ടപ്പെടുകയില്ല, 
അതിനൊന്നും അവള്‍ സാധിക്കുകയുണ്ടാവില്ല, 
പക്ഷെ അകൃത്രിമവും സരളവും 
സ്വാഭാവികവുമായ നിശ്ശബ്ദത
ഞാനവളില്‍നിന്ന് അനുഭവിച്ചു. 
ഒരു പര്‍വ്വതത്തിന്റെയോ 
ഒരു കടലിന്റെയോ ഹൃദയാന്തരത്തിലെ 
ഗാഢമായ നിശ്ശബ്ദത. 

എന്റെ രോഷപ്രകടനങ്ങള്‍ക്കോ ആക്രോശങ്ങല്‍ക്കോ 
എന്റെ അല്പത്തരങ്ങള്‍ക്കോ അധാര്‍മ്മികതയ്‌ക്കോ 
അവളുടെ നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ കഴിഞ്ഞില്ല.
ശബ്ദങ്ങള്‍ കൊണ്ട് ഞാനവളെക്കാള്‍ 
എത്രയോ ചെറുതാവുകയും 
നിശ്ശബ്ദതകൊണ്ട് അവളെന്നെക്കാള്‍ 
എത്രയോ ബൃഹത്താവുകയുംചെയ്തു...


9 Dec 2012

പയ്യും കയറും



നേരു പറഞ്ഞാല്‍ 
ആകെമൊത്തം 
ഒരുപത്തുപതിന്നാലു ദിവസമാണൊരു 
പയ്യിന്റെ ജീവിതത്തിലെ 
സന്തോഷത്തിന്റെ കാലം. 
കഴുത്തില്‍ കെട്ടുവീഴുന്നതിനുമുമ്പുള്ള 
പറമ്പിലാകെ ചാടിത്തുള്ളി നടക്കാവുന്ന
എപ്പഴും ചെന്നമ്മിഞ്ഞ കുടിക്കാവുന്ന 
ഒരൊന്നര രണ്ടാഴ്ച. 

കഴുത്തില്‍ക്കെട്ടിയ കയറ് 
പയ്യിനെ പറമ്പിലേയ്ക്കും ആലയിലേയ്ക്കും 
കറവുശാലയിലേയ്ക്കും 
അറവുശാലയിലേയ്ക്കും വലിക്കുന്നു. 
പയ്യില്‍ കെട്ടിയ കയറ് 
അതിന്റെ വന്‍കരയുടെ ആരം നിര്‍ണയിക്കുന്നു. 

കെട്ടിയതിന്റെ ആദ്യദിവസങ്ങളില്‍ 
പൈക്കിടവിന്റെ കയറില്‍ക്കിടന്നുള്ള പിടച്ചില്‍ 
കണ്ടുനില്‍ക്കുകയാസാധ്യം. 
പിന്നെപ്പിന്നെ 
കയറുതെളിക്കുന്നിടത്തേയ്‌ക്കൊക്കെ പോകാനും 
കയറുനീളത്തിനപ്പുറത്തേയ്ക്കു 
കഴുത്തു നീട്ടാതിരിക്കാനും പയ്യ് ശീലിക്കുന്നു. 

ദൈവവും നെറ്റിയില്‍ച്ചുട്ടിയുള്ള 
അകിടില്‍ ഈ ഭൂഗോളത്തിന്റെ മുഴുവന്‍ 
നാവുനനയ്ക്കാന്‍ പാലുള്ള ഒരമ്മിണിപ്പയ്യ്.  
മതങ്ങള്‍, എല്ലാ മതങ്ങളും, 
കെട്ടിവലിക്കാനുള്ള കയറും...


8 Dec 2012

ഞാനെല്ലാമറിയുന്നുണ്ടായിരുന്നു



നിലാവുള്ള രാത്രിയായിരുന്നതുകൊണ്ട്  
വെന്റിലേറ്റര്‍ വഴിക്ക് 
മുറിയില്‍ വെളിച്ചം വീണിരുന്നതുകൊണ്ട് 
ഉറക്കം നടിച്ചു കിടത്തത്തില്‍ 
ഞാനെല്ലാം അറിയുന്നുണ്ടായിരുന്നു. 
അവള്‍ അടുത്തുവന്നതും 
പുതപ്പുവലിച്ചിട്ട് ഉറങ്ങാന്‍ ശ്രമിച്ചതും 
തലയണയില്‍മുഖംപൊത്തി കരഞ്ഞതും 
ജനാലയ്ക്കടുത്ത് പോയി പുറത്തേയ്ക്കുനോക്കി 
കുറേനേരം നിന്നതും 
മോളുറങ്ങുന്ന കൊച്ചുകട്ടിലിന്നടുത്തുപോയി 
പിന്നെയും കുറേനേരം ഏങ്ങിയേങ്ങിക്കരഞ്ഞതും, 
-ഓ, ശരിക്കും ഉറങ്ങുകയായിരുന്നെങ്കില്‍ 
ഞാനപ്പോള്‍ ഉണര്‍ന്നുപോവുമായിരുന്നു. 
അത്ര ഉച്ചത്തിലായിരുന്നു 
മോളെ നോക്കിക്കൊണ്ടുള്ള അവളുടെ കരച്ചില്‍- 
ടേബിള്‍ ലാംബ് ഓണാക്കിയതും. 
കുറച്ചുനേരം മിണ്ടാതെയിരുന്നതും 
പേനയും കടലാസും തപ്പിയെടുത്ത് 
ഈ കത്ത് എഴുതിയതും 
അലമാറ തുറന്നതും 
പിന്നെയുമടച്ച്, 
പിന്നെയും മോളുടെ അരികില്‍പോയി 
വാതില്‍ ഒച്ചയില്ലാതെ ചാരി പുറത്തുപോയതും...
ഏറെനേരം ഉറക്കംവന്നില്ലെങ്കിലും 
എപ്പോഴോ ഞാനുറങ്ങി....
ഉറങ്ങിയിട്ടും 
ഞാനെല്ലാം അറിയുന്നുണ്ടായിരുന്നു...

കുറുവര


പരമാര്‍ഥം ചൊന്നാല്‍ 
ഇവനൊരു വെറും 
പരപ്രചാരകന്‍.
പകലിരവുകള്‍ 
ഉണര്‍ന്നിരുന്നെങ്ങോ 
മറഞ്ഞ കാലങ്ങള്‍ 
തകര്‍ന്നലോകങ്ങള്‍ 
ചിതലരിച്ചവ, 
കടലെടുത്തവ 
പകുത്തു നോക്കിയും 
പരതിനോക്കിയു
മെഴുത്തച്ഛന്‍മാരെ
പ്പകര്‍ത്തിവെയ്ക്കുന്നോന്‍. 

ഒടുവിലായതി
ന്നടിയില്‍ നീളത്തില്‍ 
 ഒരു കടും നീല, 
കരിംകറുപ്പുമാ-
മൊരുവരപോലെ
യൊരുകുറുവാക്കും 
വരച്ചു വെയ്ക്കുന്നു.


5 Dec 2012

മണ്ണ്



ഇന്ന് ഡിസംബര്‍5. 
അന്താരാഷ്ട്ര മണ്ണുസംരക്ഷണ ദിനം



മണ്ണില്‍ നിന്നു 
മുളയ്ക്കുന്നു നമ്മള്‍ 
മണ്ണില്‍ വിത്താ
യുറങ്ങുന്ന നമ്മള്‍. 

മണ്ണുതിന്നു 
തളിര്‍ത്തു പൂക്കുന്നു. 
മണ്ണുമൂക്കുന്നു
കായ്ക്കുന്നു നമ്മില്‍. 

മണ്ണിനാഴത്തില്‍ 
നമ്മള്‍ക്കുവേരുകള്‍ 
മണ്ണില്‍നമ്മള്‍
ക്കുറവയും ഉപ്പും. 

മണ്ണടരിന്‍
മണമുണ്ടുനമ്മില്‍
മണ്ണു നമ്മള്‍
മൃദുവാമൊരിക്കല്‍

ഞെട്ടുവാടി
ക്കരിഞ്ഞു പോകുമ്പോള്‍
മണ്ണിലേയ്ക്കൂര്‍ന്നു 
വീഴുന്നു നമ്മള്‍.

മണ്ണില്‍നിന്നു 
മുളയ്ക്കുന്ന നമ്മള്‍ 
മണ്ണിലേയ്ക്കു 
മടങ്ങുമൊടുക്കം.

4 Dec 2012

പൊടിമണ്ണ്



ചെരിപ്പൊന്നുമില്ലാതൊട്ടു
പൊടിമണ്ണില്‍ ചവുട്ടിനില്‍ക്കണം. 
ദുഖം ഗാഢമാവുമ്പോള്‍ 
നനമണ്ണില്‍ കൈകള്‍രണ്ടും
അമര്‍ത്തിത്താഴ്ത്തി വെയ്ക്കും ഞാന്‍..

മണ്ണിലെന്‍ മിഴിപ്പുകള്‍
മണ്ണിലെന്‍തളിര്‍പ്പുകള്‍
മണ്ണിലെന്‍ തിടംവെയ്ക്കല്‍. 

മണ്ണിലെന്‍ പൂക്കാലങ്ങള്‍
ശിശിരം ശൈത്യം വേനല്‍.
മണ്ണിലെന്‍ കുട്ടിക്കാലം 
വരച്ചുപഠിച്ചത്.

മണ്ണാണെന്‍ മതം, ദൈവം, 
മണ്ണാണെന്‍ ,സത്യദര്‍ശനം 
മണ്ണാണെന്‍ ദേശം,രാഷ്ട്രം
മണ്ണിലെന്‍ പ്രേമം, രതി, . 
മണ്ണോടെന്‍ ജീവാസക്തി

ഞാനൊരു കുഴിയാന, 
ചിതല്‍, ഉറുമ്പ്, മണ്ണിരപ്പുഴു. 
മണ്ണെന്നൊളിത്താവളം.
മണ്ണിലെന്‍ ജനനം, ജന്മം.  
മണ്ണിലെന്‍ മരണവും.


3 Dec 2012

വേനലും വര്‍ഷവും


ഒരിക്കല്‍ കാലം വര്‍ഷം. 
നിലയ്ക്കാത്ത നിമന്ത്രണം,
ഇടറാത്തത്തപം, മേഘം,
തോരാത്ത പാരായണം.

ഒരിക്കല്‍ക്കാലം വെയില്‍ 
തീരാത്ത ജലദാഹം 
തീകൊണ്ടുള്ള ചുംബനം
ഇലയറ്റ നിഴല്‍മുദ്ര.


2 Dec 2012

പുലിമറച്ചില്‍



പുലിയിറങ്ങുന്നൂ, പുലിയിറങ്ങുന്നൂ 
ഇടിച്ചകുന്നില്‍നിന്നെരിച്ചകാട്ടില്‍നിന്നി
രുളില്‍ക്കത്തിച്ച കനല്‍വിളക്കുമായ്
പുലിയിറങ്ങുന്നു പുലിയിറങ്ങുന്നു...

വിശപ്പുചോരയില്‍ 
പതഞ്ഞു പൊന്തുമ്പോള്‍ 
മറക്കുന്നൂ പുലി മുലപ്പാലിന്നൊപ്പം 
വനം പഠിപ്പിച്ചോരതിര്‍ത്തി ബോധവും 
കുലമര്യാദയും. 

വിശപ്പു തീയാണ്, 
മരണവും ഭ്രാന്തും ഇഴപിരിഞ്ഞതാം 
തലതിരിച്ചലാണടിക്കയത്തിലേ-
യ്ക്കമര്‍ത്തിമുക്കുന്ന 
തിരച്ചുഴിയുമാണതില്‍ കുരുങ്ങിയാ-
ലസാധ്യമേ പിന്നെ 
വരും വരായ്കകള്‍ വരച്ചബോധനം.   

പുലിയിറങ്ങിപോല്‍ 
പുലിയിറങ്ങിപോല്‍ 
പുലിയെ വീഴ്ത്തുവാന്‍ 
വിരിച്ച സാമര്‍ഥ്യക്കുരുക്കുഭേദിച്ചും. 
ഇവിടെ നില്‍ക്കുമ്പോള്‍ അവിടതാ പുലി, 
അവിടെയെത്തുമ്പോ-
ളിവിടിതാ പുലി. 
പുലിമറച്ചിലിന്‍ രഹസ്യമെന്തെന്നു 
മറന്നമാനവന്‍ കളിക്കുരങ്ങുപോ-
ലിടംവലംചാടിത്തുലഞ്ഞു തോല്‍ക്കുന്നു...

പുലിക്കൊളിക്കുവാനിടമനവധി. 
കരിയിലയ്ക്കുള്ളില്‍ കരിയിലയായും 
ചെളിവെള്ളക്കെട്ടില്‍ പായല്‍പ്പരപ്പായും 
ഉറുമ്പായും വെള്ളിവരച്ചിറകുള്ള 
ശലഭമൊന്നായും പുലിയൊളിക്കുന്നു.

കറച്ചുനേരത്തെക്കളിക്കവസാനം 
പലകുലങ്ങളെയെരിച്ചകൈകളാല്‍ 
പിടഞ്ഞുചാകുമീയൊരൊറ്റയാള്‍ സൈന്യം. 

പഴക്കമെത്രയെന്നളക്കുവാനാകാ
മലമുടികളില്‍ 
ഇരുളിനെക്കാളുമിരുണ്ടഘോരമാം 
വനത്തിനുള്ളിലായുറങ്ങുന്നുണ്ടൊരു 
രുധിരദാഹിയാം വിശന്നചെമ്പുലി.
പുറംകാടില്‍ വെടിയുതിര്‍ത്തുകൊല്ലുമ്പോ-
ലെളുപ്പമല്ലെന്നാലകക്കാടിന്നുള്ളില്‍
പുലിയുണരുമ്പോള്‍, പുലിമറയുമ്പോള്‍...

വാക്കുകളുടെ എണ്ണം



തങ്കം എന്നും വൈകുന്നേരം കുറച്ചുനേരം 
എന്റെയടുത്തുവരും. 
ഞങ്ങള്‍  ചെറിയൊരു ചായക്കടയില്‍പ്പോയി 
അഞ്ചുമിനുട്ടു നേരത്തേയ്ക്ക് ഇരിക്കാന്‍ 
സമ്മതം കിട്ടും വിധത്തില്‍ 
ഒരു ഉഴുന്നുവടയോ ബോണ്ടയോ വാങ്ങും.
ഇന്ന്  തങ്കം അവളുടെ മാമന്‍മാരെപ്പറ്റി എന്നോടു പറഞ്ഞു. 
ശാന്തന്‍മാമല്‍, സുശീല്‍മമാമന്‍, സുധര്‍മ്മന്‍മാമന്‍ എന്നുമൂന്നുപേര്‍. 
മൂന്നുപോര്‍ക്കും തമ്മില്‍ ഒരു സാമ്യവുമില്ല, 
കുന്തീദേവി ചെയ്തമട്ടില്‍ 
മൂന്നുദേവതമാരെ പൂജിച്ചപോലെയെന്ന് 
അവളുടെ വെളിവില്ലാത്ത തമാശ.

ശാന്തന്‍ മാമന്‍ ധാരാളം പറയും. 
തീരെ ശാന്തതയില്ലാതെ. തിരക്കുപിടിച്ചാണ് പറച്ചില്‍. 
കേള്‍ക്കുന്നവര്‍ എന്തെങ്കിലും കേട്ടുവോയെന്നോ 
മനസ്സിലാക്കിയോ എന്നോ ഒരു ചിന്തയുമില്ല, 
സുധര്‍മ്മന്‍മാമനോ ഒന്നും പറയില്ല. 
മൂപ്പര്‍ പരീക്ഷയില്‍ തോറ്റെന്നോ ജയിച്ചെന്നോ ഒക്കെ 
അമ്മമ്മ അറിഞ്ഞിരുന്നത് 
അലക്കുമ്പോള്‍ കുപ്പായക്കീശയില്‍ ചുരുട്ടിമടക്കിവെച്ച 
ഉത്തരക്കടലാസുകണ്ട്.
മൂപ്പരുടെ വയറുവേദന ഡോക്ടറെക്കാട്ടാതെതന്നെ മാറണം. 
സുശീല്‍മാമനാണ് തങ്കത്തിന്റെ നോട്ടത്തില്‍ മാതൃക. 
അധികം ഒച്ചവെക്കില്ല എന്നാലെല്ലാം പറയും. 
ചീത്ത പറയില്ല ,അടിക്കില്ല, 
എന്നാല്‍ തൊട്ടടുത്തുണ്ടെന്നു തോന്നിപ്പിക്കും.
മാമന്‍മാരെപ്പറ്റിപ്പറഞ്ഞുനിര്‍ത്തി അവള്‍ വേഗം പോയി. 

ഇനിയെപ്പോഴെങ്കിലും വേറൊരാളോട് പറയുമ്പോള്‍ 
എന്നെക്കൂടിച്ചേര്‍ത്ത് അവള്‍ പറയുമായിരിക്കും 
നാലാമത്തെയാളൊരുത്തനുണ്ട്. 
ചിലപ്പോള്‍ മിണ്ടലോടെ മിണ്ടല്‍, 
ചിലപ്പോള്‍ മിണ്ടാട്ടമേയില്ല, 
ചുരുക്കം ചിലപ്പോള്‍മാത്രം 
ശരിയായ എണ്ണം വാക്കുകള്‍ എന്ന്, 
കേട്ടാല്‍ തീത്തിന്നപോലെ എന്ന് ....

1 Dec 2012

എട്ടുകാലി




ഫിലോസഫി, 
എല്ലാ ഫിലോസഫീം,
ഒരെട്ടുകാലിവല.

യാത്രകളുടെ, 
പറത്തങ്ങളുടെ, 
വിസ്മയങ്ങളുടെ,
ആകാംക്ഷകളുടെ, 
അന്വേഷണങ്ങളുടെ, 
സ്വാതന്ത്ര്യത്തിന്റെ, 
തുറന്ന വഴിയില്‍ 
വലിയ വലവിരിച്ച്. 
അവര്‍കാത്തിരിക്കുന്നു...

ജ്ഞാനദാഹികളായ കുട്ടികള്‍, 
വേഗത്തില്‍ പറക്കുന്നവര്‍, 
ഇത്തിരി തേനിന്നു വിശക്കുന്നവര്‍, 
ആകാശം മോഹിക്കുന്നവര്‍, 
വെളിച്ചം ദാഹിക്കുന്നവര്‍,
ഈച്ചകള്‍, 
പ്രാണികള്‍, 
തുമ്പികള്‍ പൂമ്പാറ്റകള്‍...
എല്ലാവരും വലയില്‍ വീഴുന്നു. 

ഫിലോസഫികള്‍ 
എട്ടുകാലുള്ള വിശപ്പുകൊണ്ട് 
ഈ ലോകത്തെ 
മുഴുവന്‍ തിന്നു തീര്‍ക്കുന്നു.

30 Nov 2012

ശ്രമം



ഒരുനല്ല ക്രിക്കറ്റുകളിക്കാരാനാവാന്‍ 
ശ്രമിച്ചോണ്ടിരിക്കൂ, 
ഒരു ചിത്രംവരപ്പുകാരനോ 
കവിയോ അഭിനേതാവോ ആകാന്‍ 
അല്ലെങ്കിലൊരു പ്രധാനമന്ത്രിയോ 
ഒരു ഗവര്‍ണറോ പ്രസിഡന്റോ ആവാന്‍ 
ഇന്നല്ലെനാളെ അല്ലെങ്കില്‍ 
ഏതെങ്കിലും ഒരു ജന്മം 
നിങ്ങള്‍ തീര്‍ച്ചയായും 
ഒരു നല്ല കളിക്കരനോ 
കവിയോ ഭരണാധികാരിയോ 
അഭിനേതാവോ ആയിമാറും. 
പക്ഷെ കൂടുതന്‍ നല്ല 
പ്രണയിതാവാന്‍ ശ്രമിക്കും തോറും 
നിങ്ങളുടെ പ്രണയം 
ഒരു മലിനവസ്തുവായ്‌ക്കൊണ്ടിരിക്കും 
നിങ്ങള്‍സ്വയം ഒരു കാപട്യക്കാരനും.

29 Nov 2012

നോട്ടപ്പാട്


ജാനു എന്നൊരു 
പൂച്ചയുണ്ടായിരുന്നെന്ന് 
ഷീല എന്ന പൈക്കുട്ടി 
എന്നെക്കാത്തുകോണിക്കല്‍ 
പുല്ലുപോലുംതിന്നാതെ നില്‍ക്കുമെന്ന് 
ആമ്പലവിരിയുന്ന 
ഒരു പാടമുണ്ടായിരുന്നെന്ന് 
ഒരുവയലുണ്ടായിരുന്നെന്ന് 
ഒരപ്പൂട്ടന്‍ ഇടവഴീലൂടെ 
നടന്നുപോവുകയായിരുന്നെന്ന് 
കോന്തയില്‍കല്‍ക്കണ്ടത്തിരി-
യളുക്കു സൂക്ഷിക്കുന്ന
ഒരമ്മൂമ്മയുണ്ടായിരുന്നുവെന്ന് 
തോളീക്കേറ്റിയാകാശം തൊടീക്കുമായിരുന്ന
ഒരപ്പൂപ്പനുണ്ടായിരുന്നെന്ന് 
കുഞ്ഞുങ്ങളിപ്പോ 
കഥ പറഞ്ഞു തുടങ്ങാറേയില്ല. 
പട്ടീം പൂച്ചേം പാടോം വയലും 
ഇടവഴീം വഴിയോരോം 
പുല്ലും പനിച്ചപ്പൂവും 
അപ്പൂപ്പനുമമ്മൂമ്മേമൊക്കെ 
അവരുടെ നോട്ടപ്പാടിനുപോലും 
അപ്പുറത്തായിക്കഴിഞ്ഞിട്ടുണ്ടാവണം.


28 Nov 2012

പ്രണയവും ഒരു ഋതുവാണ്.


പ്രണയവും ഒരു ഋതുവാണ്.
പ്രണയവും ഒരു ഋതുവാണ്, 
ഒരു പ്രത്യേകസ്ഥലം.
എല്ലാ മരങ്ങളും പൂവണിഞ്ഞു നില്‍ത്തുന്ന 
ഒരിടം സങ്കല്‍പിക്കൂ,
അതുപോലൊന്ന്...

കടലില്‍ച്ചെന്നു വീഴും മുമ്പ് 
ഒരിടത്തും തട്ടിത്തടഞ്ഞുനിന്നുപോകാനിഷ്ടപ്പെടുന്നില്ല 
ഒരു പുഴ. 
അതെത്ര സുന്ദരമായ താഴ്വാരങ്ങളെ പിന്നിടുന്നു!. 
എത്രയമുനാതടങ്ങള്‍ , 
എത്ര പൂമരത്തണലുകള്‍, 
പുഴ, ഒഴുക്ക് 
സ്‌നേഹത്തിന്റെ സമര്‍പ്പണങ്ങളൊന്നും
തിരസ്‌ക്കരിക്കുന്നില്ല, 
എന്നാല്‍ ഒരുപ്രലോഭനത്തിനുമുന്നിലും 
സ്വയം നഷ്ടപ്പെട്ടുപോകുന്നുമില്ല..

ഒരുസഞ്ചാരിയുടെ ജന്മവും 
എവിടെയും തടഞ്ഞു നില്‍ക്കുകയില്ല. 
എല്ലാഋതുക്കളിലൂടെയും അതു കടന്നുപോകുന്നു, 
ഒഴുകിപ്പോകുന്നു. 
കടന്നുപോകുന്ന സ്ഥനങ്ങളെ നനവുള്ളതാക്കുകയും 
പച്ചയണിക്കുകയും പൂവണിയിക്കുകയും 
ഒക്കെ ചെയ്യുന്നു, 
പക്ഷെ അവിടെയൊന്നും അതവസാനിക്കുന്നില്ല.
രതിയിലൂടെ, വിരതിയിലൂടെ, 
പ്രണയങ്ങളിലൂടെ, പരിത്യാഗങ്ങളിലൂടെ 
അത് അതിന്റെ സ്ഥായിയായ വിശ്രമസ്ഥലത്തേയ്ക്ക്, 
കടലിലേയ്ക്ക് ഓടിപ്പോകുന്നു....

27 Nov 2012

ഒരുപ്രശ്‌നത്തിന്റെ അപ്പുറോം ഇപ്പുറോം


അവള്‍ക്കൊന്നു മൂളിത്തുടങ്ങിയാല്‍മതി 
ചെമ്പൈ ആണോ െശമ്മാങ്കുടിയാണോ 
സന്താനമാണോ ജയശ്രിയാണോന്നൊക്കെ പറയും. 
അയാള്‍ക്കാണെങ്കില്‍ ബാലമുരളിയെപ്പോലും തിരിയില്ല. 
യേശുദാസിനെപ്പോലെ രസല്യാന്ന് ഓഫാക്കിപ്പിക്കും.
അല്ലെങ്കില്‍ 
അടുക്കളയ്ക്കു പുറത്തുകേള്‍ക്കരുതെന്ന് 
വോള്യം കൊറപ്പിക്കും.. 

അയാള്‍ക്ക് മൊരിയണം,
അവള്‍ക്ക് വേവുകപോലും വേണ്ട. 
അഞ്ചുമിനുട്ടുകൊണ്ടി ഭൂഗോളം ചുറ്റിവന്നേയ്ക്കും അയാള്‍, 
അവളോ ബെഡ്‌റൂമില്‍നിന്നടുക്കളയിലെത്തുമ്പഴേയ്ക്ക് 
മഴക്കാലം കഴിഞ്ഞ് മഞ്ഞു വീണുതൊടങ്ങീരിക്കും, 

ഒരു പകല്‍ക്കിനാവില്‍ കയറിയിറങ്ങാനെടുക്കും 
ഒരായുസ്സിന്റെ സമയം, ദൂരം. 
നുറുവോള്‍ട്ടിന്റെ വെളിച്ചം, 
മാക്‌സിമത്തില്‍ കറങ്ങുന്ന ഫാന്‍ 
ടോപ്പ് വോള്യത്തിലുള്ള മിണ്ടല്‍ അയാള്‍ക്ക.് 
അവള്‍ക്കൊരു സീറോ വാള്‍ട്ട് തെളിച്ചം മതി 
ഇരുട്ടിലെ ഇത്തിരി വെളിച്ചം പോലും മതി, 
ഇലയടര്‍ന്നൊരൊച്ചമതി
ചിറക് മേഘങ്ങളോടുരയുന്നത്രപോലും മതി. 
എല്ലാം മിനിമത്തിലാണവള്‍ക്കു പഥ്യം. 

അളാലറും, ഹോ, എങ്ങനെ സഹിക്കും?
അവളോ വിതുമ്പും, എങ്ങനെ സഹിക്കും!

25 Nov 2012

ദൈവം നിന്റെപിന്നാലെ


കണ്ടെത്താനാവില്ലെടോ 
ദൈവത്തെ നിനക്കൊരിക്കലും 
അങ്ങോര്‍നിന്നെയും തപ്പി-
പ്പിന്നാലെ നടക്കയാകയാല്‍


നിറഞ്ഞ മട്ട്


വെറുക്കാനാണേലും വേണം കുഞ്ഞേ 
കുറച്ചൊക്കെ ശക്തീം ആരോഗ്യോം. 
മരിക്കാനാവുമ്പോ 
അല്ലെങ്കില്‍ 
വല്യ വല്ല മഹാമാരീം വരുമ്പോ 
ചെല അപ്പാപ്പന്മാരുടേം അമ്മച്ചിമാര്‌ടേം 
ആരോഗ്യൊക്കെ പോവും.
അപ്പോ അവര്‌ടെ മനസ്സീന്ന് 
വെറുപ്പൊക്കെയില്ലാണ്ടാവും . 
സൂക്കേടൊക്കെ മാറി 
ഇത്തിരി കഞ്ഞീം വെള്ളോം കുവ്വപ്പൊടീം കുടിച്ച് 
ഇച്ചിരി ചോരേം നീരും വെച്ചുവന്നാത്തൊടങ്ങും 
പിന്നേം കുശുമ്പും കുറ്റം പറച്ചിലും. 

സ്‌നേഹിക്കാനാണെങ്കിപ്പറയണ്ട, 
പൂര്‍ണ ചന്ദ്രനെപ്പോലെ 
ചന്ദ്രികയെപ്പോലെ ശക്തയായിരിക്കണം, 
ശക്തനായിരിക്കണം, 
അകോം പൊറോം നെറഞ്ഞിരിക്കണം.
തുലാവര്‍ഷത്തെ അമ്പലക്കൊളമായിരിക്കണം. 
നിറയെ ആമ്പലും ചെന്താമരേം ഉണ്ടാവണം, 
മുല്ലപ്പടര്‍പ്പാകെ മൊട്ടും പൂവുമായിരിക്കണം. 
നാക്കിലമുറിച്ചുവെച്ച് എട്ടുകൂട്ടം കറീം 
പപ്പടോം പാല്‍പ്പായസോം 
വേണ്ടോണമളവിലും പാകത്തിലും 
വിളമ്പിയമട്ടുണ്ടാവണം. 
നിറതിരിയിട്ട തെളിച്ചോം എണ്ണമണോം വേണം. 

സ്‌നേഹം ഒരു പൂര്‍ണതയാണു കുഞ്ഞേ,
മറ്റൊക്കെ നമ്മുടെ അപൂര്‍ണതകളും....


24 Nov 2012

കുട്ടികള്‍ കൈകളുയര്‍ത്തുന്നു



ഇന്നലെ പത്രവാര്‍ത്തകളുവായിക്കുന്ന കൂട്ടത്തില്‍ കൂടം കുളം സമരത്തെക്കുറിച്ച് ഞങ്ങടെ  മാഷ് പറഞ്ഞു, സിന്റ്രെല്ലയുടേം ദുഷ്ടത്തിച്ചെറിയമ്മേടേം വലയില്‍ക്കുരുങ്ങിയ മാന്‍കൂട്ടിയുടേം ദുഖകഥകേട്ട അതേ നിലവിളിമന്നസ്സോടെ ഞങ്ങളവരുടെ കഥകള്‍കേട്ടു. 
ഞങ്ങളിലധികവും പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. അച്ഛനും അമ്മയും കൂലിവേലയ്ക്കുപോയാണ് എന്റെ കുടുംബം പുലരുന്നത്. അമ്മ കുരയും പനിയും ഒക്കെ വന്നാലും പണിക്കുപോകും. അമ്മയ്ക്ക് കുറച്ചുപണമേ കൂലികിട്ടുള്ളൂ. എന്നാലും അതുകിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണംത്തിനുവരെ കഷ്ട
പ്പാടുകള്‍ തുടങ്ങും. എന്നാലും എനിക്കോ എന്റെ ഏട്ടനോ അനിയത്തിയ്‌ക്കോ ഒന്നും ആ അവിടുത്തെ കുട്ടികള്‍ക്കുള്ള സങ്കടങ്ങളില്ല, എന്റെയനിയത്തിയ്ക്ക് അച്ഛനുമമ്മേം വീട്ടിലുണ്ടായാല്‍ മാത്രംമതി. അച്ഛന്റേം     അമ്മേടോം നടുക്ക് ഒരുകൈകൊണ്ട് അമ്മയേം ഒരു കൈകൊണ്ടച്ഛനേം കെട്ടിപ്പിടിച്ച് അമ്മ  ഓ...ഓ...എന്നു മൂളുന്നതും കേട്ട് -പാവം എന്‍#ോറെ അമ്മ ആകെയറിയുന്ന ഒരു പാട്ടാണ് ഈ ഓ....ഓ....-അങ്ങനെ കിടന്നുകിടന്നുറങ്ങിയാല്‍ മതി, എനിക്കും അതു മതി. 
അവിടുത്തെ കുട്ടികള്‍ വീട്ടില്‍ അച്ഛന്റേം അമ്മേടേം അടുത്തുറങ്ങിയിട്ട് എത്രയോ ദിവസങ്ങളായെന്നു കേട്ടിട്ട് കുറേപേര്‌ടെ അമ്മമാര്‍ ജയിലില്‍ പോലീസുമാര്‌ടെ അടിം കുത്തും ഒക്കെകിട്ട് കെടക്കുകയാന്ന് കേട്ടിട്ട് എനിക്ക് ഉറക്കെ നിലവിളിക്കാന്‍തോന്നി. എന്തിനാണാ പാവം മനുഷ്യരെ ഇങ്ങനെ കഷ്ട്‌പ്പെടുത്തുന്നതെന്ന് എത്രയാലോചിച്ചിട്ടും ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. 
വൈദ്യതിയുണ്ടാക്കുന്ന ഒരു കമ്പനിയ്‌ക്കെതിരെയാണ് സമരം എന്നു മാഷ് പറഞ്ഞു തന്ന് , ജപ്പാനിലെ ഹുക്കുഷിമ അപകടത്തെക്കുറിച്ചും ചെര്‍ണോണോബില്‍ അപകടത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഹിരോഷിമാദിനത്തില്‍ സ്‌ക്കൂള്‍മുറ്റത്ത് ചൂടി വലിച്ചുകെട്ടി അതില്‍ ചിത്രങ്ങള്‍ തൂക്കിയിട്ട് വേണ്ട വേണ്ട വേണ്ടയിനിയ ആണവ ദുരന്തങ്ങളെന്ന് ഞങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. ഞങ്ങള്‍ കളിച്ചുവന്നാല്‍ ചൂടുമാറിക്കിട്ടാന്‍ ഇത്തിരി നേരം ഫാനിടുന്നതുകൊണ്ടും യൂനിഫോം ചുളിയാണ്ടിരിക്കാന്‍ ഇസ്തിരിയിടുന്നതുകൊണ്ടുമാണോ പിന്നെയും പിന്നെയും ആണവ നിലയങ്ങള്‍ ഉണ്ടാക്കുന്നത്! അതു കൊണ്ടാണോ ഇടിന്തകരയിലെ ഞങ്ങളുടെ ചങ്ങാതിമാര്‍ക്ക് കടല്‍ത്തീരത്തു പന്തുകളിക്കാന്‍ പറ്റാതെ, വിജയിന്റെയും സൂര്യയുടേമൊക്കെ പുതിയ സിനിമ വന്നോ എന്നുനോക്കാന്‍ പറ്റാതെ അമ്മയെ ഇല്ലാതെ ഇങ്ങനെ കഷ്ടപ്പെടേമ്ടി വരുന്നത്? അമ്മ പനിച്ചു തുമ്മിയും ചണ്ടിവാരലിനു യൂനിഫോമുമായിറങ്ങിയാല്‍ എന്റെയനിയത്തി മുറ്റത്തോടിയിറങ്ങി അമ്മേടെ കുപ്പായം പിടിച്ച് വലിച്ചിട്ടു പറയും വേണ്ടമ്മാ അമ്മയിന്നു പോണ്ട, നമ്മുക്കിന്ന് ചീരക്കറിവെയ്ക്കാമെന്ന്.. അവളുവിചാരിക്കുന്നത് അവള്‍ക്ക് മീന്‍കറിയിഷ്ടായതുകൊണ്ട് മീന്‍വാങ്ങാന്‍ വേണ്ടിയാണമ്മ പണിക്കുപോകുന്നതെന്നാണ്. അതു പോലെ ഞങ്ങളും പറയാം വേണ്ട, വേണ്ട..ഞങ്ങള്‍ ഫാനും കാറ്റും വേണ്ട.  ഞങ്ങള്‍ക്ക് യൂനിഷോമുകളിനി ഇസ്തിയിരിയിട്ട് ഉടുക്കണമെന്നു മില്ല. 
ഈ രാജ്യം ഞങ്ങളുടെ സ്വന്തം രാജ്യമാണെന്നും രാജ്യം എല്ലാവരുടേം അമ്മയാണെന്നും ഞങ്ങളെന്നും അസംബ്ലിയില്‍ ഉറക്കെ പ്രതിജ്ഞചൊല്ലാറുണ്ട്, അങ്ങനെ വിളിച്ചുപറയുമ്പോള്‍ ഞങ്ങള്‍ക്കെന്തൊരൊച്ചയാണെന്നോ...ഇങ്ങേയറ്റത്തു നിന്നുള്ള ഞങ്ങളുടെ ഒച്ചകള്‍ അങ്ങയേയറ്റത്തുള്ള ഞങ്ങളുടെ ചേട്ടന്മാര്‍,  ചേച്ചിമാര്‍ അനുജന്മാര്‍ അനുജത്തിമാര്‍ ഹിന്ദിയിലും കാശ്മീരിയിലുമൊക്കെയിപ്പോള്‍ കേള്‍ക്കുന്നുണ്ടാവുമെന്ന് മാഷ് പറഞ്ഞതുകേട്ട് ഞങ്ങല്‍കോരിത്തരിച്ചിട്ടുണ്ട്..പക്ഷെ ഇപ്പോള്‍ സത്യമായും ഞങ്ങള്‍ക്കു സംശയം തോന്നുന്നു, ഈ രാജ്യം മീന്‍പിടിക്കുന്നവരും ചണ്ടികോരുന്നവരും നെല്‍വയലിലും ഗോതമ്പുവയലിലുമൊക്കെ പണിചെയ്യുന്നവരുമായ പാവപ്പെട്ടമനുഷ്യരുടെ രാജ്യം തന്നെയോ എന്ന്...
ഞങ്ങള്‍ അസംബ്ലിയക്ക് എന്നു രാവിലെ വെറും നുണയാണോ പറഞ്ഞോണ്ടിരിക്കുന്നതെന്ന്...

ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്താല്‍ അവരോടു ഉറക്കെ ശബ്ദിച്ചതുകൊണ്ട്, തര്‍ക്കിച്ചതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് ഞങ്ങളുടെ മാഷ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ തെറ്റുചെയ്തു എന്നു പൂര്‍ണ ബോധ്യം വന്നാല്‍ അവരുടെ മുന്നില്‍ചെന്ന് അരുത് എന്നപേക്ഷിച്ചുകൊണ്ട് വലതുകൈവിരലുകള്‍ ശക്തമായി മേലോട്ടുയര്‍ത്തണമെന്നാണ് മാഷ് പറഞ്ഞത്... ഇപ്പോള്‍ ഞങ്ങളതുചെയ്യുന്നു, ഈ രാജ്യത്തിലെ ഇതിനൊക്കെ ഉത്തരവാദികളായ വലിയ മനുഷ്യരുടെ മുന്നില്‍ ഞങ്ങള്‍ ഒരു പക്ഷെ ഈ രാജ്യത്തെ മുഴുവന്‍കൊച്ചു കുട്ടികളും ഞങ്ങളുടെ കുഞ്ഞു വിരലുകള്‍ ശക്തമായി മേലോട്ടുയര്‍ത്തുന്നു അരുത്... അരുത്.. എന്ന്..

23 Nov 2012

മുഴപ്പ്




ഒരു പെണ്ണിന്റെകാര്യത്തിലാകുമ്പോള്‍ 
തൊണ്ണൂറ്റിനാലുകിലോ ഭാരം 
അമ്പതോ അമ്പത്തൊന്നോ കിലോയായി കുറഞ്ഞെന്നത് 
ഹല്ല ദെങ്ങനെ സാധിപ്പിച്ചെടുത്തു, 
ഏതഭ്യാസം ഏതൊറ്റമൂലി എന്നൊക്കെ 
അപ്രസ്തുതപ്രശംസകളാകും വായില്‍വരുത്തുന്നത്. 
അവള്‍ക്കാണെങ്കില്‍ സൗന്ദര്യമൊക്കെയതേപോലെ 
കണ്ണുകളുടെ ആഴത്തിലെവിടെയോ 
സൂക്ഷിച്ചുനോക്കിയാല്‍മാത്രം കാണാവുന്നൊ
രുറക്കച്ചടവുണ്ടെന്നുമാത്രം. 

ഒരു പുതുജന്മം പോലുണ്ട്. എന്നു ഞാന്‍. 
അതേയെന്നവള്‍, ഒന്നു മരിച്ചു പിന്നേം ജനിച്ചു. 
ഹ...ഹ.. എന്ന് പിന്നേംഞാന്‍ 
പക്ഷെ നിന്റെ പെണ്‍മകള്‍ക്ക് 
കോട്ടംവന്നില്ല ഭാഗ്യമെന്ന്
മാറിടത്തിലേയ്ക്ക് കണ്ണുപാളിച്ചോണ്ട് പറഞ്ഞത് 
തോളില്‍വെച്ച കൈമുന്നേയൊരിക്കല്‍
അതുവേണ്ടെന്ന് എടുത്തുമാറ്റിയപോലെ 
അവള്‍ചിരിച്ചോണ്ട് തട്ടിമാറ്റി. 

പിന്നെ ഇത്തിരിമാറിനിന്ന് അവള്‍ പറഞ്ഞു, 
മുലകളിലേയ്ക്കു താനിങ്ങനെ 
കൊതിയോടെ നോക്കുമ്പോള്‍ 
മുലക്കണ്ണില്‍ തരിക്കുമായിരുന്നു ഒരിക്കല്‍, 
ഇപ്പഴാവില്ല, ഈ മുഴപ്പ് 
മുറിച്ചുമാറ്റിയിടത്തെ റബ്ബര്‍ഗോളങ്ങളുടെ.


20 Nov 2012

ചിരിയും കുലുക്കവും




മോറിഷോ പോകുന്നവഴിയില്‍ 
ഒരു പൂമരം നിന്നു.  
പൂമരത്തിനു ചുവട്ടില്‍ എത്തിയാല്‍ 
എന്നും പതിവുപോലെ 
മോറിഷോ ചോദിക്കും 
നീയെന്താണെന്നും 
ഇവിടെത്തന്നെ നില്‍ക്കുന്നത്, 
അപ്പോള്‍ പൂമരം 
ഉത്തരംപറയുന്നതിനു പകരം 
മോറിഷോയോടുചോദിക്കും 
നീയെന്താണെന്നും 
ഒരിടത്തോയ്ക്കുതന്നെ പോകുന്നത്. 
മോറിഷോ ഒന്നു ചിരിക്കും 
പൂമരം അനവധിപൂക്കള്‍ 
താഴേയ്ക്കുതിരുമാറ് 
ഒന്നു കുലുങ്ങും.


18 Nov 2012

പ്രണയവും ഒരു തടവറയാണ്


വീട് ഒരു തവവറയാണ്. 
സ്‌ക്കൂള്‍, ക്ലാസ്മുറി, ജാതി,മതം പാര്‍ട്ടി,
സാമ്പാറിനോട് 
മുളകരച്ചമത്തിക്കറിയോട് 
നുണക്കുഴിയുള്ളപെണ്‍കുട്ടികളോട് 
ഒക്കെ തോനുന്ന പ്രത്യേ ഇഷ്ടം ഓരോ തടവറകളാണ്. 
ചിലകെണികള്‍ പുറത്തിരിക്കുവോളവും 
വാതില്‍ തവളവായ് പോലെ തുറന്നിടുകയും 
അകപ്പെട്ടുകഴിഞ്ഞാല്‍ 
പെട്ടന്നടഞ്ഞ് 
ഒരു തടവറയാവുകയും ചെയ്യും! 

ഒരാളെപ്രതിയുള്ള പ്രണയം 
അങ്ങനെയൊരു തടവറയാണ്. 
അതില്‍ ആയിക്കഴിഞ്ഞാല്‍ 
അതീതവന്‍കരകള്‍ തേടിയുള്ള സഞ്ചാരമില്ല, 
ആകാശങ്ങളില്ല, 
കടലുകളോ ആഴങ്ങളോ ഇല്ല.  
ഓര്‍ഫ്യൂസ് പില്‍ക്കാലം എങ്ങനെ കഴിച്ചുകൂട്ടി! 
എത്ര വേദനിച്ചു!
നാല്‍പ്പത്തഞ്ചാം വയസ്സില്‍ 
പാറുവമ്മ കാന്‍സര്‍വന്നുമരിച്ചപ്പോള്‍ 
പിന്നീടുള്ള പത്തുമുപ്പത്തഞ്ചുകൊല്ലം 
കുട്ടപ്പനായര്‍ എങ്ങനെ കഴിച്ചു കൂട്ടി!
ഒരുകാലത്ത് നല്ലവായക്കാരനായിരുന്ന അങ്ങോര്‍ 
മരിക്കുന്നതിന് മുമ്പ് എന്നോടു പറഞ്ഞു. 
മോനെ. അവളെനിക്കൊരു തടവുമുറിയായിരുന്നു 
എനിക്കവളില്‍ നിന്ന് എത്ര ശ്രമിച്ചിട്ടും 
പുറത്തുകടക്കാന്‍ ആയില്ല എന്ന്...
കള്ളമാവില്ല, മരിക്കാന്‍പോകുമ്പോള്‍ 
മനുഷ്യര്‍ കള്ളം പറയില്ല,


13 Nov 2012

മലാല യൂസഫ്‌സായ്



ഒന്നാം തരത്തിലെ പാട്ടുകള്‍ക്ക് 
ഇന്നയിന്നയെന്നണുവിടതെറ്റാതര്‍ഥം 
വേണമെന്നൊന്നുമില്ല, 
അല്ലെങ്കില്‍ ഒരു വെറും ഉണക്കക്കമ്പിനെ 
കീറത്തുണിചുറ്റിയൊരമ്മയാക്കുന്നപോലെ 
അവരേതു മൂളക്കവും 
പാടിപ്പാടിയൊരര്‍ഥമാക്കുന്നു. 

വെറുംമൊരുലാലാലാ... 
ഒരു കുഹുക്കുഹു... 
ഇന്നു ഞാന്‍ ഇത്തിരി നനവുള്ള ഈണത്തില്‍ 
മലാലാ മലാലാ എന്നു പാടുന്നു...

കുഞ്ഞുങ്ങള്‍ 
തട്ടമിട്ടവരും തൊപ്പിയിട്ടവരും 
കുരിശുമാലയണിഞ്ഞവരും 
ചന്ദനക്കുറിയന്മാരും 
തുള്ളിത്തുള്ളിയെഴുന്നേറ്റ് 
കുഞ്ഞുവിരലുകള്‍കോര്‍ത്തുകോര്‍ത്ത് 
തിരമാലകളേക്കാളുച്ചത്തില്‍ 
കടല്‍ക്കാറ്റുളെക്കാളുച്ചത്തില്‍ 
പലയൊച്ചകള്‍ കൂട്ടിപ്പിരിച്ച ഇഴപൊട്ടാത്ത 
ഒരൊറ്റയൊച്ചയില്‍ ഇങ്ങനെ പാടുന്നു 
മലാലാ മലാല...

ക്ലാസ്മുറിവാതിലുകളും ജനലുകളും 
കാറ്റിനും വെയിലിനുംമുന്നില്‍ മലര്‍ക്കെത്തുറന്നിട്ട് 
വരകളും ചിത്രങ്ങളുംനിറച്ച ഒരുപുതുപാഠപുസ്തകം 
ആകാശത്തേയ്ക്കുയര്‍ത്തി
ഞാനിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു,
മലാല...മലാല.... മലാലയൂസഫ്‌സായ്....

11 Nov 2012

ദൈവവും ജനിക്കുന്നു മരിക്കുന്നു,


വാക്കുകൊണ്ട് ദൈവത്തെ 
വിവരിക്കാന്‍ പറ്റിയേക്കും. 
അല്ലെങ്കില്‍ സ്തുതിക്കാനോ 
നിഷേധിക്കാനോ. 
നിറങ്ങള്‍കൊണ്ട് 
ദൈവത്തെരൂപപ്പെടുത്താം. 
വരയ്ക്കാം. 
ആടയാഭരണങ്ങള്‍കൊണ്ട് അലങ്കരിക്കാം 
ചിന്തകള്‍കൊണ്ട് 
സാമര്‍ഥ്യങ്ങള്‍കൊണ്ട് 
ദൈവത്തെക്കുറിച്ച് തര്‍ക്കിക്കാം. 
ദൈവത്തെ അനുഭവിക്കാനോ
സ്‌നേഹത്തിലായിരിക്കണം. 
ആരെയെങ്കിലും എന്തിനെയെങ്കിലും
അല്ലെങ്കില്‍ ആരെയെന്നില്ലാതെ 
എന്തിനെയെന്നില്ലാതെ.
സ്‌നേഹിക്കുമ്പോള്‍മാത്രം 
ദൈവം സത്യം.
സ്‌നേഹം മരിക്കുമ്പോള്‍ 
ദൈവവും മരിക്കുന്നു.

10 Nov 2012

ഒരു പാസ്സീവ് ആക്ടിവിസ്റ്റ്


ഒരു മരത്തെനോക്കൂ, 
ഒരു വഴിയോരത്തെയോ 
അല്ലെങ്കില്‍ ഒരു കാട്ടില്‍ 
അനവധി മരങ്ങളോട് 
തോളോടുതോളുരുമ്മി നില്‍ക്കുന്ന ഒരു മരത്തെയോ. 
പൂമരത്തെയോ പഴമരത്തെയോ 
മരുന്നുമരത്തെയോ 
ഒരുനാടോടിയെപ്പോലെ ഇന്നാരെന്നുള്ള 
ഐഡന്റിറ്റിയൊന്നുമില്ലാത്ത ഒരുമരത്തെയോ. 

അതെത്രമാത്രം പാസ്സീവാണെന്നുകാണൂ, 
ഒന്നും ചെയ്യുന്നില്ല അനങ്ങുന്നില്ല, 
അതിനെങ്ങോട്ടും പോകാനില്ല 
ഒരു വ്യഗ്രതയുമില്ല, 
എവിടെയുമെത്താനില്ല, 
അതിനൊന്നും പറയാനില്ല 
അതൊന്നും മിണ്ടുന്നില്ല! 

എന്നാല്‍ ഒരുമരം പോകുന്നത്ര,
ദേശങ്ങള്‍ കടന്ന്, 
വന്‍കരകള്‍താണ്ടി
കാലങ്ങള്‍പ്പുറത്തേയ്ക്ക്
ആരുപോകുന്നു! ആരു പടരുന്നു!

ഒരു മരം പറയുന്നത്ര സുതാര്യമായി
ആരെങ്കിലും പറഞ്ഞുവോ? ~
ഒരു മരംബോധ്യപ്പെടുത്തിയ, 
വിവൃതമാക്കിയ,
അത്രയും സത്യങ്ങള്‍ 
അത്രയും പാഠങ്ങള്‍! അത്ര വെളിച്ചം!

ഒരു മരം എത്രയാഴത്തില്‍ പാസ്സീവാണ്! 
എന്നിട്ടുമതെത്രയുയരത്തില്‍ ഏക്ടീവാണ,് അല്ലേ?


9 Nov 2012

തകര്‍ന്നതോണി



നിറന്ന ഭംഗികള്‍ 
നിരത്തിവെച്ചതി-
ന്നിടയ്ക്കുനോക്കുകൊ-
രഭംഗിയിങ്ങനെ. 

തിരക്കിട്ടോട്ടത്തി-
ന്നിടയ്ക്കരൊച്ചിന്റെ-
യിഴച്ചില്‍പോലൊരു
വെറും പതുക്കനെ.

പലനിറങ്ങളായ്പ്പി-
രിഞ്ഞഘോഷത്തി-
ന്നിറമ്പിലിത്തിരി-
ക്കരിയിരുള്‍ക്കറ.

പലേബ്രാന്റില്‍പ്പൊട്ടി
വിരിഞ്ഞപുഞ്ചിരി-
പ്പുതുമള്‍ക്കിടയ്-
ക്കൊരു നിലവിളി.

കുതിപ്പുകള്‍ക്കിട-
യ്‌ക്കൊരു കിതയ്ക്കലും.

വലിയൊരൊച്ചതന്‍ 
കടലില്‍മുങ്ങുന്നു
തകര്‍ന്നതോണിപോ-
ലൊരു നിശ്ശബ്ദത. 
.


8 Nov 2012

പൈക്കുട്ടി



ആലയിലുണ്ടൊരു പൈക്കുട്ടി 
അമ്മിഞ്ഞപ്പാല്‍ നുണയുന്നു
കുടമണികെട്ടിയ പൈക്കുട്ടി 
ഇളവെയിലൊത്തു കളിക്കുന്നു.

ഓര്‍മ്മയിലുണ്ടൊരു പൈക്കുട്ടി 
തൊടികയിലോടി നടക്കുന്നു.
പാട്ടിലൊരോമല്‍പ്പൈക്കുട്ടി 
ഉണ്ണിക്കണ്ണനെ നക്കുന്നു. 

പാതയിയില്‍ നിന്നൊരു പൈക്കുട്ടി
അമ്പേയെന്നു വിളിക്കുന്നു.
അന്തിപ്പാതയിറക്കത്തില്‍
ചത്തുമലച്ചു കിടക്കുന്നു...

7 Nov 2012

ഒറ്റക്കണ്ണി


കൊപ്പരക്കണ്ടത്തില്‍ 
കാക്കയെയാട്ടിയിരുന്നതിന് 
കുട്ട്യസ്സന്‍മാപ്പിള 
ഒരുപിടിക്കൊപ്പരനുറുക്കും 
ഒരുതെറ്റാലിയും കൂലിയായിത്തന്നു. 
കണ്ണിമാങ്ങക്കുലയ്ക്കുവെച്ചകല്ല് 
ഉന്നംതെറ്റി 
കുമ്മിണിയ്മമയുടെ ഇടത്തേക്കണ്ണിനുകൊണ്ടു. 
അവരായതു ഭാഗ്യം, 
പോട്ടെ പോട്ടെ കുഞ്ഞല്ല്യോ? എന്ന് പൊറുത്തു.

കുമ്മിണിയമ്മേടെ നാടുതെണ്ടല്‍
പിന്നെയൊറ്റക്കണ്ണും കൊണ്ടായി
കെട്ടകണ്ണിന്റെ കാഴ്ച 
തുറന്നകണ്ണില്‍പ്പടര്‍ന്ന് 
തൊട്ടാല്‍ക്കത്തും തീക്കണ്ണായി. 
വഴീല്‍ക്കണ്ടാല്‍ അവരു പറയും 
ഒറ്റക്കണ്ണിക്ക് ചെക്കനെക്കിട്ടുമോ? 
പഠിച്ചു പഠിച്ച് പത്താം ക്ലാസുകഴീമ്പം 
കുട്ടിശ്ശങ്കരന്‍ കുമ്മിണിയമ്മേനെ കെട്ടിക്കോണം.
പിന്നെയകോര്‍ത്താധിയായി. 
അവര് മുല്ലപ്പൂമാലയും ചൂടി 
കല്ല്യാണപ്പെണ്ണായി വെറ്റക്കറപ്പല്ലു 
വെളിക്കുകാട്ടിച്ചിരിച്ച് 
മൊട്ടത്തലയില്‍മുല്ലപ്പൂമാല ചൂടി പെണ്ണൊരുങ്ങി 
പേക്കിനാവായി വന്നു. 

കുട്ടിശ്ശങ്കരന്‍ പത്താംക്ലാസുകടക്കാന്‍ 
അവരുപക്ഷെ കാത്തുനിന്നില്ല.
കാശീലോ രാമേശ്വരത്തോവെച്ചു മരിച്ചത്. 
അവിടെയെവിടെയോ തന്നെയടക്കി. 


6 Nov 2012

മൗനഭേദം



വാക്കുകള്‍ പലതെന്നപോള്‍ 
ശബ്ദങ്ങള്‍ പലതെന്നപോല്‍
മൗനവും പലേ വിധം. 

കാറ്റടങ്ങിയനേരത്തെ 
കടലിന്റെ മൗനംകേള്‍ക്കൂ, 
ഗാഢമായുറങ്ങുന്ന കാടിന്റെ,  
അഗ്നിയില്‍ത്തപം ചെയ്യും 
മലയുടെ
മേഘങ്ങളൊഴിഞ്ഞാകെ
ത്തെളിഞ്ഞ ആകാശത്തിന്‍..

കേട്ടുനോക്കുകറിയാമപ്പോള്‍  
സമുദ്രങ്ങള്‍, പുഴകള്‍, 
കാടുകള്‍, പലതെന്നപോല്‍് 
ഋതുക്കള്‍ പലതെന്നപോല്‍
വെയിലുകള്‍ മഴകള്‍
വേറെവേറെയെന്നപോല്‍
ഒരേസ്ഥലത്തേയ്ക്കുപോം 
വഴികള്‍ വ്യത്യസ്തം പോല്‍... 

സങ്കടം ജലംപോലെ
കെട്ടിയ മനസ്സിന്റെ  
വിഷാദ ഗാഢമൗനവും
നഴ്‌സറിക്കൊച്ചുപാര്‍വ്വതി 
ജാലകംതുറന്നന്തി
യാകാശംനോക്കുന്നേരം 
വിസ്മയംകൊണ്ടമൗനവും 
ഉച്ചക്കിനാവിന്റെ
ലഹരിയില്‍ മൂകമാവലും 
മനസ്സേയില്ലാതായി 
നിഷ്പന്ദമായ മൗനവും ... 

ഓരോആളും ആദ്യം
ഭാഷയാലോരോരോ ആള്‍. 
പിന്നെയോ മൗനത്താലും.

4 Nov 2012

കൊച്ചാപ്പൂന്റമ്മേ നിങ്ങക്കിതെന്തിന്റെ വട്ട്.


കൊറയായി ഇങ്ങനെ മെലിഞ്ഞോണ്ട് വരണല്ലോ? 
കഴുത്തിന്റെയെല്ലൊക്കെ ദാണ്ടെ, വെളിക്കുകാണുന്നു. 
കണ്ണിനുകീഴെകരിവാളിപ്പംവരാനും 
തലമുടികൊഴിഞ്ഞ് മൊട്ടച്ചിയാവാനും മാത്രം 
പ്രായമായോ നിങ്ങക്ക്? 

ദേ, ഒരുകാര്യം ഞാന്‍ പറഞ്ഞേയ്ക്കാം,
ഈ ജന്മമുണ്ടല്ലോ 
ഇങ്ങനെ ചെളീപ്പൊതഞ്ഞൊറങ്ങാനുള്ളതല്ലാട്ടോ. 
ഒന്നൂല്ലേങ്കി നിങ്ങളൊരു പാട്ടുകാരിയല്ല്യോ. 
എടീ, ഭദ്രേ എടി, സുഭദ്രേന്ന് 
കണ്ണടേമ്പോം രാഗംതെറ്റാണ്ട് വിളിച്ചോണ്ടിരുന്ന 
ആ ഭാഗോതരദ്ദേഹത്തെ ഓര്‍ത്തെങ്കിലും 
ദെവസോം ഇത്തിരിപ്പാടാത്തതെന്ത്? 
അന്നപൂര്‍ണേ വിശാലാക്ഷീന്നൊന്നോക്കെ
പെലര്‍ച്ചെയ്‌ക്കെണീറ്റ് ചൊല്ലിക്കൂടായോ? 
കേക്കുന്നോര്‍ക്കും കിട്ടിക്കൂടൂലിയോ 
രണ്ടുരുളയെങ്കി രണ്ടുരുള മൊടങ്ങാത്ത വറ്റ്.

ഓ, ഇങ്ങോര്‌ടെ അലമ്പ്കളിയാന്നോ കാര്യം. 
അതൊക്കെയങ്ങ് ഒരു പാകത്തൂടെ വിട്ടേയ്ക്കണം. 
കഞ്ഞീം കറീം വെളമ്പിക്കമിഴ്ത്തുന്നില്ല്യോ. 
കൂട്ടത്തിലൊരു പുളിയിഞ്ചിക്കറീം 
മണിത്തക്കാളിച്ചചമ്മന്തീം, 
അത്രയൊക്കെ മതീന്നേ. 
വേവാനേ വിടാവൂ 
പാളാനും കരിയ്ക്കാനും വെച്ചുകൊടുക്കത് 
തീയിനെയായായലും.

പിന്നെയേ, ഞാനിവിടെ വന്നൂന്നും 
എല്ലില്ലാനാക്കോണ്ടിങ്ങനെയുപദേശിച്ചൂപോയീന്നും 
നാക്കെളിമപറ്റീട്ടുപോലുംപറഞ്ഞേയ്ക്കല്ലേ...



3 Nov 2012

ശത്രുതയ്‌ക്കെതിരെ ഒരു യുദ്ധം




വേഗം ശത്രുതാബോധമുണരുന്ന മനസ്സാണെന്റേത്,
മനസ്സിന്റെ പഴകിയ ശത്രുതാ ബോധത്തിനെതിരായി 
പടപൊരുതാന്‍ ഞാന്‍ തീരുമാനിക്കുന്നു. 
അതിങ്ങനെയാവും തുടങ്ങുന്നത്, 
എന്റെ അയല്‍ക്കാരനായ ഒരു മിസ്റ്റര്‍കെയോട് 
ഏതോ ഒരുകാരണത്തെപ്രതി 
എനിക്കു കലശലായ വിരോധമോ വിദ്വേഷമോ ഉണ്ട്. 
അയാളെ അഭിമുഖീരിക്കാതിരിക്കാന്‍ 
അയാളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ മനസ്സ് ആഗ്രഹിക്കുന്നു. 

ഞാനെന്റെ മനസ്സിന്റെ ഇച്ഛയ്ക്കു 
നേരെ വിപരീതമായി
പിന്നെയും പിന്നെയും പ്രവര്‍ത്തിക്കുന്നു. 
ഒരു കാരണവുമില്ലാതെ 
അയാളുടെ വീട്ടിലേയ്ക്കു കയറിച്ചെല്ലുകയോ 
അയാള്‍ കൂലിപ്പണിയും കഴിഞ്ഞു വരുന്നതും കാത്ത് 
കോണിക്കല്‍ നില്‍ക്കുകയോ ചെയ്യുന്നു..
പലഹാരങ്ങളെന്തെങ്കിലും ഉണ്ടാക്കിയിട്ട് 
അയാളുടെ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടക്കൊടുക്കുന്നു.
ഒരു കാരണവുമില്ലാതെ അവസരങ്ങളുണ്ടാക്കി 
ആരോടെങ്കിലുമൊക്കെ അയാളെക്കുറിച്ച് നല്ലതുപറയുന്നു. 
ഒടുവില്‍ ഏതോഘട്ടത്തില്‍ 
എന്റെ മനസ്സ് പരാജയപ്പെടുകയും 
അതിന് ശത്രുതയെ കയ്യൊഴിയേണ്ടി വരികയും ചെയ്യുന്നു.

30 Oct 2012

ഇടകള്‍


ഓരത്തെത്ര
യിരുത്തമിടയ്ക്കിടെ
യൊറ്റ നടത്തത്തില്‍!
എത്രയഗാധം
നിശ്ശൂന്യതയീ
മിണ്ടലിനിടയിടയില്‍!
എത്രമരിച്ചുയിരേറ്റവര്‍നാമീ-
യിത്തിരി ജന്മത്തില്‍!