9 Dec 2012

പയ്യും കയറും



നേരു പറഞ്ഞാല്‍ 
ആകെമൊത്തം 
ഒരുപത്തുപതിന്നാലു ദിവസമാണൊരു 
പയ്യിന്റെ ജീവിതത്തിലെ 
സന്തോഷത്തിന്റെ കാലം. 
കഴുത്തില്‍ കെട്ടുവീഴുന്നതിനുമുമ്പുള്ള 
പറമ്പിലാകെ ചാടിത്തുള്ളി നടക്കാവുന്ന
എപ്പഴും ചെന്നമ്മിഞ്ഞ കുടിക്കാവുന്ന 
ഒരൊന്നര രണ്ടാഴ്ച. 

കഴുത്തില്‍ക്കെട്ടിയ കയറ് 
പയ്യിനെ പറമ്പിലേയ്ക്കും ആലയിലേയ്ക്കും 
കറവുശാലയിലേയ്ക്കും 
അറവുശാലയിലേയ്ക്കും വലിക്കുന്നു. 
പയ്യില്‍ കെട്ടിയ കയറ് 
അതിന്റെ വന്‍കരയുടെ ആരം നിര്‍ണയിക്കുന്നു. 

കെട്ടിയതിന്റെ ആദ്യദിവസങ്ങളില്‍ 
പൈക്കിടവിന്റെ കയറില്‍ക്കിടന്നുള്ള പിടച്ചില്‍ 
കണ്ടുനില്‍ക്കുകയാസാധ്യം. 
പിന്നെപ്പിന്നെ 
കയറുതെളിക്കുന്നിടത്തേയ്‌ക്കൊക്കെ പോകാനും 
കയറുനീളത്തിനപ്പുറത്തേയ്ക്കു 
കഴുത്തു നീട്ടാതിരിക്കാനും പയ്യ് ശീലിക്കുന്നു. 

ദൈവവും നെറ്റിയില്‍ച്ചുട്ടിയുള്ള 
അകിടില്‍ ഈ ഭൂഗോളത്തിന്റെ മുഴുവന്‍ 
നാവുനനയ്ക്കാന്‍ പാലുള്ള ഒരമ്മിണിപ്പയ്യ്.  
മതങ്ങള്‍, എല്ലാ മതങ്ങളും, 
കെട്ടിവലിക്കാനുള്ള കയറും...


No comments: