30 Oct 2012

ഇടകള്‍


ഓരത്തെത്ര
യിരുത്തമിടയ്ക്കിടെ
യൊറ്റ നടത്തത്തില്‍!
എത്രയഗാധം
നിശ്ശൂന്യതയീ
മിണ്ടലിനിടയിടയില്‍!
എത്രമരിച്ചുയിരേറ്റവര്‍നാമീ-
യിത്തിരി ജന്മത്തില്‍!



28 Oct 2012

തടവിലിട്ട അമ്മമാരെ തുറന്നു വിടുക.



സുന്ദരിയും സേവ്യറമ്മയും സല്‍വിയും തടവറയിലാണ്, 
മദ്രാസ് ജയിലില്‍. 

അവര്‍ കുറ്റ വാളികളല്ല, 
ആരെയും കൊന്നില്ല, കവര്‍ച്ച നടത്തിയില്ല, 
ഒന്നും തട്ടിപ്പറിച്ചില്ല, ഒരാളെയും അപമാനിച്ചില്ല, 
മര്യാദകേടായി ഇന്നുവരെ ആരോടും പെരുമാറിയിട്ടില്ല, 
അല്ല, 
സുന്ദരിയോ സേവ്യറമ്മയോ സെല്‍വിയോ 
കുറ്റവാളികളല്ല.  

മരണഭയമില്ലാതെ ജീവിക്കാന്‍ 
തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ,
പണ്ടുപുരാണം മുതലേ  ഊട്ടിയും ഉറക്കിയും 
തങ്ങളുടെ കുലത്തെ അന്നോം ആരോഗ്യോം തന്ന് 
പരിപാലിച്ചുപോന്ന ഈ അമ്മക്കടല്‍, 
ഈ മണല്‍ത്തീരം 
കത്തിച്ചാമ്പലാവാണ്ടു നോക്കാനുള്ള കടമ 
തങ്ങള്‍ക്കുണ്ടെന്ന് പറയുന്നത് കുറ്റമാണോ? 
തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും 
അവരുടെ പരമ്പരകള്‍ക്കും വേരാഴ്ത്തി നില്‍ക്കാനുള്ള, 
ഈ ഒരുപിടിമണ്ണിനോടും ഒരു കുമ്പിള്‍ ജലത്തോടും 
ഒരു നാഗരികന് ഒരിക്കലും സാധ്യമല്ലാത്ത 
ആദരം പുലര്‍ത്താനുള്ള മര്യാദ കാണിച്ചു എന്നത് 
കുറ്റ കൃത്യമാണോ?  

സുന്ദരിയും സേവ്യറമ്മയും സെല്‍വിയും 
ജയിലില്‍ കിടക്കുന്നു, 
അവര്‍ പകലന്തിയോളം 
എന്റെ കുഞ്ഞുങ്ങള്‍, എന്റെ കെട്ടിയോന്‍, 
എന്റെം കുടുംബം എന്നു പിടഞ്ഞോണ്ടിരുന്ന 
അമ്മപ്പക്ഷികള്‍.  
ഏതു നീതിമാനേക്കാളും 
നീതി ബോധമുള്ളവര്‍. 
ഏതു മഹാനെക്കാളും മഹതിയെക്കാളും 
മഹത്വമുള്ളവര്‍, 
ഏതു ചരിത്രപുരുഷനെക്കാളും ചരിത്ര ബന്ധമുള്ളവര്‍, 
എല്ലാപഴക്കളേക്കാളും പഴയവര്‍,
സത്യസന്ധതയുള്ളവര്‍. 

സുന്ദരിയും സേവ്യറമ്മയും സല്‍വിയും
ജയിലില്‍കിടക്കുന്നു. 
കള്ളക്കേസുകള്‍ ചമച്ച് മര്‍ദ്ദക ഭരണകൂടം 
അവരെ തടവിലിട്ടിരിക്കുന്നു. 
ഏതു നിയമപുസ്തകപ്രകാരം 
ഈ നീതികേടന്ന് നിങ്ങള്‍ പറയണം. 
ഏതുയുക്തിപ്രകാരം ഈ ശിക്ഷാവിധിയെന്ന് 
നിങ്ങള്‍ വിശദീകരിക്കണം. 

നിങ്ങളും ഞാനും ഈ രാജ്യത്തെ പ്രജകളാണെങ്കില്‍ 
ഈ നിയപമപരമായ കുറ്റകൃത്യത്തില്‍ 
നിങ്ങള്‍ക്കും എനിക്കും പങ്കുണ്ട്, 
നീതികെട്ട ഒരു ഭരണവ്യവസ്ഥ  മുഴുവന്‍ ജനത്തേയും
കുറ്റവാളികളാക്കിയിരിക്കുന്നു! 

ഇനി മാതൃ്വത്വത്തെക്കുറിച്ച് 
കുഞ്ഞുങ്ങളോട് അമ്മമാര്‍ക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്, 
പഴമയുടെ മഹത്വത്തെക്കതുറിച്ച്, 
അധ്വാനത്തിന്റെ ഉപ്പുനീരിനെക്കുറിച്ച് 
പാഠപുസ്തകങ്ങളില്‍ കയറിയിരുന്ന് വിടുവാക്കുപറയതരുത്..
ഇവര്‍ ജീവന്റെ, ശാശ്വത നീതിയുടെ, 
പരമമായ ഉരത്തരവാദിത്വത്തിന്റെ 
സത്തയെന്തെന്ന് ബോധ്യമുള്ളവര്‍, 
അതിനൊത്തു ജീവിച്ചുപോന്നവര്‍ 
ഈ അമ്മമാര്‍ തടവറയില്‍ക്കിടക്കെ, 
കത്തുന്ന സ്വന്തം കാടിനെക്കുറിച്ചോര്‍ത്ത് 
വേടന്റെ വലയില്‍ക്കിടന്ന് പിടയുന്ന 
തള്ളക്കിളികളെപ്പോലെ പിടഞ്ഞോണ്ടിരിക്കെ
മക്കളേ മക്കളേയെന്നു നിലവിളിച്ചോണ്ടിരിക്കെ 
ഇങ്ങനെയുറങ്ങാന്‍, അലസരാവാന്‍
നമുക്കവകാശമുണ്ടോ? 

27 Oct 2012

ഒടുവില്‍നമ്മളും അതറിയുന്നു





ഒത്തുമരണത്തെ കുറിച്ചുള്ളജ്ഞാനം 
ആദ്യം കിട്ടുക വൃക്ഷങ്ങള്‍ക്കാണ്. 
ആഴവുമായും ആകാശവുമായും 
സമ്പര്‍ക്കത്തിലിരിക്കുന്നവര്‍ക്ക്. 
വേരുകളും ശിഖരങ്ങളും കൊണ്ട് 
അവരതറിയുന്നു. 

പിന്നീട് കുറ്റിച്ചെടികളും പടര്‍വള്ളികളും  
മുള്‍ക്കാടും പുല്ലും പൂപ്പുംപായലും അതറിയുന്നു. 
അപായങ്ങളുടെ മണിമുഴക്കം 
പിന്നീട് ഉറുമ്പിലേയക്ക് പുഴുക്കളിലേയ്ക്ക,് 
ഉരഗങ്ങളിലേയ്ക്ക,് പറവകളിലേയ്ക്ക്... 
പുതുക്കെപ്പതുക്കെയത് 
കാട്ടുനാല്‍ക്കാലികളിലേയ്ക്ക.്
്പിന്നെയും ഏറെക്കഴിഞ്ഞ് 
പറ്റങ്ങളായുറങ്ങുന്ന ആട്ടിന്‍കൂട്ടങ്ങള്‍, 
അറവുശാലയിലേക്കുപോകുന്ന പൈക്കൂട്ടങ്ങള്‍, 
മരുഭൂമികളിലെ ഒട്ടകക്കൂട്ടങ്ങള്‍, 
ചങ്ങലയിലെ പട്ടി ,
വിശന്നുറങ്ങിപ്പോയ തള്ളപ്പൂച്ച...

അങ്ങനെയങ്ങനെ ഒടുവില്‍ ഏറ്റവുമൊടുവില്‍ 
ഏകാന്തവാസിയായ, നിശ്ശബ്ദനായ, 
വിജനതയിലൂടെ ഏറെദൂരം സഞ്ചരിച്ച 
ഒരു മാനവനിലേയ്ക്ക് 
പുഴയ്ക്കക്കരെനിന്നുള്ള നിലവിളിപോലെ 
ആ അറിവു വന്നെത്തുന്നു..


24 Oct 2012

ഹരിശ്രീ



ഹരിയെന്നെഴുതാ-
നെത്രയെളുപ്പം!
ശ്രീയെ വിളക്കാ-
നാണു പ്രയാസം.

23 Oct 2012

ഉറക്കം തന്നെ ഉറക്കം



കുട്ടി വീട്ടിലെത്തുമ്പോള്‍ 
മുറ്റത്താകെ കരിയില വീണു കിടന്നു. 
എത്ര കരിയിലകള്‍... കുട്ടി വിചാരിച്ചു, 
മടിയന്‍, ഉറക്കം തന്നെയുറക്കം...

അവന്‍ ഇറയത്തുനിന്ന് കുഞ്ഞിച്ചൂലെടുത്തു കൊണ്ട് വന്ന് 
കരിയിലകള്‍ അടിച്ചു കൂട്ടി, 
അതെല്ലാം വാരി കറമൂസമരത്തിന്റെ ചോട്ടില്‍ കൊണ്ടിട്ടു...
കറമൂസമരത്തിന്റെ മോളിലിരുന്ന് 
പഴുത്ത കാറമൂസ കാര്‍ന്നു തിന്നു കൊണ്ടിരുന്ന കുഞ്ഞനണ്ണാന്‍ 
അവനെക്കണ്ട് തീറ്റി നിറുത്തി. 
എന്താ, കുഞ്ഞനണ്ണാന്‍ ചോദിച്ചു, 
ദിവസം കൊറെയായല്ലോ കണ്ടിട്ട് ...
ഒരാഴ്ചയേയായുള്ളു. കുട്ടി പറഞ്ഞു, 
അപ്പഴേയ്ക്കു കലപിലയായി. 
ഇവിട്‌ത്തെ ആള്‍ക്ക് ഒന്നിലും ശ്രദ്ധേല്ല 
ഉറക്കം തന്നെ ഉറക്കം. 
നിന്നെ കാണാണ്ടായപ്പോ കറമൂസ 
ഞാന്‍ തന്നെ തിന്നു തീര്‍ക്കണ്ടി വരുംന്ന് വിചാരിച്ചു. 
നല്ലോണം പഴുത്തു പോയിരുന്നു. 
തിന്നോ തിന്നോ...കുട്ടി പറഞ്ഞു, 
നിന്റയലച്ചക്കൊതി ഇക്കുറിയെങ്കിലും ഒന്നു മാറട്ടെ. 
കുട്ടി പിന്നീട് അകത്തു ചെന്ന് നിലമൊക്കെയടിച്ചു വാരിത്തുടച്ചു. 
ജനാലകളിലെ പൊടി മുട്ടി. 
അകം തുറന്ന് കിടക്കവിരി മുട്ടിക്കുടഞ്ഞിട്ടു. 

ചുവരില്‍ നിന്നും അച്ഛന്റെ ഫോട്ടോ എടുത്ത് 
കരിഞ്ഞ മാല മാറ്റി 
പൊതിഞ്ഞു കൊണ്ടു വന്ന പുതിയ മുല്ലമാലയണിയിച്ചു...
എന്താ ഇന്നൊരു സങ്കടം? 
കുട്ടി ഫോട്ടത്തിലേയ്ക്കു നോക്കി അച്ഛനോടു ചോദിച്ചു.
ഒറ്റയ്ക്കായതിനാണോ.?
സാരല്യ...വിഷമിക്കണ്ട...
ഒരീസം ഞാനിങ്ങ് വരും, പിന്നെ പോവുകയേയില്ല....

21 Oct 2012

സന്തോഷംമാമനും സങ്കടംമാമനും


സന്തോഷംമാമന്‍ എന്ന് രാവുണ്ണിമാമന് പേര് മാറ്റിയിട്ടത്  
ഒരോണമടുപ്പിച്ച് 
ഞങ്ങളുടെഅയല്‍പക്കത്ത് താമസമാക്കുകയും 
വിഷുവടുപ്പിച്ച് മാറ്റം പോവുകയും ചെയ്ത 
എന്റെ അതേപ്രായക്കാരി സുനീതയായിരുന്നു. 
അഞ്ചെട്ടുമാസംകൊണ്ട് 
കണ്ണില്‍ക്കണ്ടതിന്റെയൊക്കെ പേര് 
അവള്‍ പുതുക്കിയിട്ടു. 
അവള്‍ പോയിട്ടും അവളിട്ട പേരുകള്‍ 
കളവരെ പോലെ മായാണ്ടുകിടന്നു. 

സന്തോഷംമാമനെ  
പോക്കിലും വരവിലും കാണണേയെന്ന് 
ഞങ്ങളെന്നും പ്രാര്‍ഥിച്ചിരുന്നു. 
മുഖം നിറച്ചും ചിരിയുമായാണെപ്പോഴും. 
എന്തെങ്കിലുംകെട്ടുകഥകളോ മാന്ത്രികവിദ്യകളോ
എന്നും  മൂപ്പരുടെ കോന്തലയ്ക്കല്‍ ഉണ്ടായിരുന്നു. 
ചെരിവുള്ള ഒരുമരത്തിലെന്നപോലെ 
തോളിലും ചില്ലയിലുമൊക്കെ 
ഞങ്ങള്‍ കുരങ്ങന്‍മാരേം അണ്ണാന്‍മാരേംപോലെ 
പാഞ്ഞു കയറിയിരുന്നു. 

സന്തോഷംമാമന്‍ എല്ലാവരോടും 
വാതോരാതെ മിണ്ടുമായിരുന്നു. 
സന്ധ്യയ്ക്ക് പീടികക്കോലായില്‍നിന്ന് 
ലഹളകൂടുന്ന പോലെ മൂപ്പരുടെ കൂട്ടംപറച്ചില്‍ 
വയലിന്നക്കരെവരെ കേള്‍ക്കുമായിരുന്നു.  

ഒരു സന്ധ്യക്ക് സന്തോഷംമാമനെത്തിരക്കി പോലീസുവന്നു. 
ഞങ്ങളുടെ വീടിന്റെ കോണിക്കലാണ് 
പോലീസു ജീപ്പ് നിര്‍ത്തിയത്.
തെക്കേമുറ്റംവഴിക്കാണ് 
പോലീസുകാര്‍ നടന്നുപോയത്. 
മുട്ടോളംട്രൗസറുടുത്ത പോലീസൂകാര്‍ 
അഞ്ചാറാളെങ്കിലും ഉണ്ടായിരുന്നു.. 

സന്തോഷം മാമന്റെ വീട്ടില്‍നിന്ന് കൂട്ടനിലവിളിയുയര്‍ന്നു. 
മരണവീട്ടിലേയ്‌ക്കെന്നപോലെ സര്‍വ്വതും മറന്ന് 
നാലുപുറക്കാര്‍ അങ്ങോട്ടോടി. 
പോലീസുകാര്‍ ആളുകളെ അകറ്റിനിര്‍ത്തി.് 
എതിരെപ്പറമ്പിന്റെ തിണ്ടില്‍തിക്കിക്കൂടിനിന്ന് 
പടിഞ്ഞു കുത്തിയ ആ വീട്ടിന്റെ കോലായിലെ 
പുകപാളിക്കത്തിയ ചിമ്മിണിവിളക്കിന്റെ ചോരവെളിച്ചത്തില്‍ അയാളെ കഴുത്തു കുത്തിപ്പിടിച്ച് കൊണ്ടുവരുന്നതും, 
അയാള്‍ ഇറക്കം കുറഞ്ഞ ഒരുവരവരയന്‍ ട്രൗസര്‍മാത്രമുടുത്ത് പൊക്കക്കൂടുതലുള്ള ഒരുസ്‌ക്കൂള്‍ക്കുട്ടിയെപ്പോലെ 
വാവിട്ടുകരയുന്നതും ഞങ്ങള്‍ കണ്ടു. 

അയാളെപോലീസ്റ്റേഷനിലെയ്ക്ക് കൊണ്ടുപോയത് 
അധികം വര്‍ത്തമാനം പറയുന്നതിന്നാണെന്നും
കെടന്നൊറങ്ങാണ്ട് വര്‍ത്താനം പറഞ്ഞോണ്ടിരുന്നാല്‍ 
കുട്ടികളേം പോലീസ് കൊണ്ടുപോകുമെന്നും അമ്മ പറഞ്ഞു. 

ഒരാഴ്ചയെങ്കിലും കഴിഞ്ഞപ്പോഴാണ് 
പിന്നെ സന്തോഷംമാമനെ വിട്ടയച്ചത്. 
പക്ഷെ പിന്നെയൊരിക്കലും 
അതൊരു സന്തോഷം മാമനേ ആയിരുന്നില്ല, 
എല്ലാരോടും, ഞങ്ങള്‍ കുട്ടികളോടുപോലും 
വലിയ പിണക്കത്തില്‍ ഒന്നുംമിണ്ടാതെ 
കനപ്പിച്ച് നടന്നുപോകുന്ന ഒരു വെറും സങ്കടം മാമന്‍.


20 Oct 2012

പുറംപോക്ക്




കൂടെ വരുമോ എന്നും ചോദിച്ചപ്പോള്‍ 
അവള്‍ കൂടെ വന്നു. 
മുഖം,  ഒളികണ്ണിട്ടു നോക്കി, പരിഭ്രമമൊന്നുമില്ല 
ലളിത ഭാവം, സാധാരണമട്ട്,  
ബോട്ടില്‍ തൊട്ടുതൊട്ടിരുന്നപ്പോഴും ഭര്‍ത്താവു ജോലികഴിഞ്ഞ് 
അപ്രതീക്ഷിതമായി നേരത്തെ വന്നന്നത്തെ 
സുഖകരമായ ആലസ്യത്തിലിരിപ്പുപോലത്തെ ഇരിപ്പ്. 

ബോട്ടില്‍  മധ്യവയസ്സുകഴിഞ്ഞ ഒരൊറ്റയാനെ പരിചയപ്പെട്ടു. 
അയാള്‍ക്കെന്നെയും അവളെയും ഇഷ്ടപ്പെട്ടു എന്നും 
അകാലത്തു മരിച്ചുപോയ അനുജന്റെ മുഖം 
എവി്‌ടെയോ എനിക്കുണ്ട് എന്നും പറഞ്ഞു, 
എനിക്കും അയാളെ ഇഷ്ടമായി. 
അവള്‍ക്കും ഇഷ്ടപ്പെട്ടുകാണും, 
അയാളുടെ ചില ബാലരമത്തമാശകള്‍ക്കുവരെ 
ഗ്ഹി ഗ്ഹി എന്നു ചിരിക്കുന്നുണ്ട്. 
ഒന്നര മണിക്കൂര്‍കൊണ്ട് മൂപ്പരുടെ ആത്മ ബന്ധം പരകോടിയായി. 
വീട് അടുത്താണെന്നും കൂടെപോയേ പറ്റു എന്നുമായി. 
അവള്‍ കുഴപ്പമില്ല വരുന്നതുവരട്ടെ എന്ന് കണ്ണിറുക്കി. 

അവള്‍ കാറിലൊന്നും അധികം യാത്ര ചെയ്തിട്ടില്ല. ഞാനും. 
ഒരു പുതിയമട്ടുകാറില്‍ എസി ഒക്കെഇട്ടുള്ള സുഖയാത്ര. 
ജീവിതത്തിന്റെ സമ്പന്നത പെണ്ണുങ്ങളെ 
കൂടുതല്‍ സുന്ദരികളാക്കുമായിരിക്കും. 
അവള്‍ വേറെയൊരാളായി. 

ഇന്നിവിടെ താമസിച്ചിട്ട് നാളെ കാലത്തുപോയാല്‍ മതി. 
അത്താഴം കഴിഞ്ഞപ്പോള്‍ അപേക്ഷാസ്വരത്തില്‍ അയാള്‍. 
അയാള്‍ക്ക് അന്നും രാത്രി 
ബിസ്‌നസ്സുകാര്യങ്ങള്‍ക്ക് പുറത്തുപോകണം. 
ങ്ഹും, അവള്‍ വിചാരിച്ചുകാണും 
കാര്യങ്ങള്‍ പോകുന്ന പോക്കേ എന്ന്. 

രാവിലെ അയാള്‍ വന്നില്ല. 
ഫോണ്‍ വന്നു. 
രണ്ടു ദിവസം താമസിക്കാമോ എന്നു ചോദിച്ചു. 
പിന്നെ അയാള്‍ ഒരാഴ്ചത്തെ ഇടചോദിച്ചു. 
പിന്നെ മാസങ്ങള്‍... വര്‍ഷങ്ങള്‍...

പക്ഷെ ഒടുവിലയാല്‍ വന്നു. 
യാത്ര പറയുമ്പോള്‍ ഇടയ്ക്കിടയ്ക്ക് വരാമെന്ന് 
ഞങ്ങളയാള്‍ക്ക് വാക്കു കൊടുത്തു. 
ബസ് സ്റ്റാന്റ് ഉണ്ടായിരുന്നേടത്ത് 
ഒരു ആധുനികഷോപ്പിങ് കോംപ്ലക്സ്സാണ്. 
ബസ്സ്റ്റാന്റ് കുറച്ചു വെളിയിലേയ്ക്ക് മാറി. 

ബസ്സ് കയറാന്‍ പോകുന്നതിനിടയില്‍ 
പെട്ടെന്ന് തിരിഞ്ഞു നിന്ന് അവള്‍ ചോദിച്ചു, 
എന്റെ വീടും ഭര്‍ത്താവും കുട്ടികളും  നാട്ടിന്‍പുറവുമൊക്കെ 
അവിടെത്തന്നെ, അങ്ങനെ തന്നെ ഉണ്ടാവുമോ?


18 Oct 2012

തലമുറകള്‍



ഒരു കുഞ്ഞു പാവാടക്കാരി, 
അവളുടെ അമ്മ, 
ഇവര്‍ പണ്ടൊരു സുന്ദരിയായിരുന്നു എന്ന് 
ആദ്യം കാണുമ്പോള്‍ തന്നെ 
ആരും പിറു പിറുത്തു പോകുന്ന ഒരമ്മമ്മ...
ഇത്രയും പേര്‍ ഒരു തറവാട്ടു വീട്ടിനും 
കാറു നിറുത്തിയിട്ട നിരത്തിനും ഇടയ്ക്കുള്ള ഇടവഴിക്ക്
നടത്തപ്പരിചയം കുറഞ്ഞവരെപ്പോലെ 
പതുക്കെപ്പതുക്കെ നടന്നു പോകവേ 
വഴിയില്‍ ഇലയടിച്ചോണ്ടിരുന്ന 
വയസ്സനൊരാളെക്കണ്ട് തെല്ലിട നിന്നു.  
എന്തൊരത്ഭുതം. അമ്മമ്മ പറഞ്ഞു, 
ഞാനൊന്നാന്തരത്തിന്റെ 
കള്ളമടിക്കരച്ചിലുമായി ഈ വഴിക്കു പോകുമ്പോള്‍
അന്നും ഇയാളിങ്ങനെയിരുന്ന് കരിയിലയടിച്ചിരുന്നു. 
ഇതേ രൂപത്തില്‍..
അന്നും ഇയാള്‍ക്കിതേ പ്രായം.. 
കരച്ചില്‍ മാറ്റാനിയാളന്നെനിക്കൊരു 
ഇലപ്പൊതി നിറയെ ചാമ്പയ്ക്ക തന്നു...
ഈ അമ്മമ്മ ഒരു വിഡ്ഢിയാ, 
പാവാടക്കാരി കുഞ്ഞ് പെട്ടെന്നു പറഞ്ഞു. 
അതിയാളുടെ അച്ഛനായിരുന്നിരിക്കും 
അല്ലെങ്കില്‍ വല്യച്ഛന്‍...
ഇലയടിച്ചുകൊണ്ടിരുന്ന ആള്‍ ആ  പറച്ചില്‍ കേട്ടു...
ആ ഒറ്റയാന് അതു നന്നായി ബോധിച്ചു. 
അയാള്‍ ഉള്ളാലെ പറഞ്ഞു, 
ശരിയാ,
ഞാനെന്റെയച്ഛനാ.. 
എന്റെ മോനും...

16 Oct 2012

അമ്മേ എന്ന നിലവിളി




എത്രയെത്രയോ കൊല്ലങ്ങള്‍ കഴിഞ്ഞ് 
പഴയ തറവാട്ടു പുരയിലെത്തിയപ്പോള്‍ 
താന്‍ വീണ്ടും പഴയ 
ഇത്തിരിച്ചെക്കനായി മാറിയെന്ന് 
ആ മുത്തച്ഛനു തോന്നി. 

അതേ തുള്ളിക്കളിക്കൗതുകം. 
അതേ കുസൃതിഭ്രമം. 
അതേ വിസ്മയങ്ങള്‍...
പഴയ മരപ്പെട്ടി തുറന്നപ്പോള്‍  
അമ്മ കാരമിട്ടലക്കി
വെയില്‍വിരിച്ചുണക്കി മടക്കിസൂക്ഷിച്ചുവെച്ച 
പട്ടട്രൗസറും മുറിക്കയ്യന്‍ കുപ്പായവും അതേ പടി. 
ഒരിഷ്ടത്തിന് അതെടുത്തണിഞ്ഞു. 
രോഗവും മരുന്നും അലച്ചിലുംകൊണ്ട് 
മെലിഞ്ഞുണങ്ങിയ ആ ദേഹത്ത് 
കുട്ടി വസ്ത്രങ്ങള്‍ നല്ലപാകം. 
നല്ല ഇണക്കം. 

അതുമിട്ട് കോലായിലെത്തിയപ്പോള്‍ 
അമ്മയില്ലാത്ത സന്ധ്യയുടെ ഭയം. 
കോലായിലെ മരക്കസേരയില്‍ 
മുട്ടു കുത്തിയിരുന്നു,
ചാറ്റിച്ചാറ്റിത്തുടങ്ങി
ഉരുകിയിച്ചൊഴുകിപ്പോകുംവരെ, 
പെയ്തുപെയ്‌തൊടുങ്ങുംവരെ,
ബോധംകെടുംവരെ, 
മരിക്കുംവരെ
അമ്മേയമ്മേയെന്ന് നിലവിളിച്ചു. 


15 Oct 2012

രണ്ടു കുട്ടികള്‍



അച്ഛന്റേം അമ്മേടേം കൂടെ 
നഗരം ചുറ്റാനിറങ്ങിയതായിരുന്നു അനുതാപ്. 
അച്ഛനുമമ്മയും ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ 
തിരക്കിട്ട തിരച്ചിലുകളിലാണ്. 
അനുതാപ് അവരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി. 
റോഡരികില്‍ തന്റെയത്രതന്നെ പ്രായമുള്ള ഒരു കുട്ടി 
വെറുതേ ഒറ്റയ്ക്കിരിക്കുന്നത് അവന്‍ കണ്ടിരുന്നു. 
അവനെപ്പോലെ തന്നെ ഒരിരുണ്ട നിറക്കാരന്‍. 
ഒരേ കണ്ണ്. 
ഒരേതരം മൂക്ക്...
പുറത്തേയ്ക്കിത്തിരിയധികം വിടര്‍ന്ന 
കാതുപോലും ഒരേപോലെ. 
ആ മിണ്ടാട്ടമില്ലാത്ത 
അനങ്ങാതിരിപ്പും തന്റേതു തന്നെ..
ആ ഇരിക്കുന്നത് താന്‍ തന്നെയാണെന്നു തോന്നി അവന്. 
അനുതാപ് താനണിഞ്ഞിരുന്ന 
വില പിടിച്ച പിറന്നാളുടുപ്പുകളൂരി 
ഞൊടിയിടയില്‍ ആ കുട്ടിയെ അണിയിച്ചു. 
അവന്റെ കീറക്കുപ്പായവും മൂടുവിട്ട ട്രൗസറുമിട്ട് 
വെയിലു നോക്കിയിരുന്നു. 

നീയെവിടെയായിരുന്നു? 
അച്ഛനും അമ്മയും ചേര്‍ന്ന് ഒച്ചയെടുത്തു. 
കുട്ടി മിണ്ടിയില്ല. 
വല്ലാത്തൊരു കുട്ടി. പേടിപ്പിച്ചുകളഞ്ഞു. .
ചോദിച്ചാലും ഒന്നും മിണ്ടില്ല...
അവനു വിശപ്പും ക്ഷീണവുമുണ്ടെന്നു തോന്നുന്നു. 
അച്ഛന്‍ പറഞ്ഞു, 
നമുക്ക് വീട്ടില്‍പോകാം. 
അവന്റെ മുഷിഞ്ഞ, പൊള്ളുന്ന വിരലുകളും പിടിച്ച് 
അച്ഛന്‍ കാറുനിറുത്തിയിട്ടേടത്തേയ്ക്കു നടന്നു.

14 Oct 2012

പുഴത്തീരത്തൊരു വെപ്പും തീനുംകളി



ഇനിയെല്ലാരും 
ഉടുപ്പൊയൊന്നലക്കിയിട്ടാട്ടെ 
ഒന്നിത്തിരിയുറങ്ങീട്ടുവരാമെന്ന് 
കര്‍ക്കടമഴ മേഘക്കാട്ടിലെവിടെയോ മറഞ്ഞു, 

ഒരു ചെറുപ്പക്കാരന്‍ കാറ്റുവന്ന് 
തളിര്‍പ്പുടുത്ത പെണ്‍കിടാങ്ങളുടെ 
കൈകോര്‍ത്തൊത്തടിവെച്ചു. 
റിബ്ബണിനു പുറത്തേയ്ക്കു 
മുടിനാരുകള്‍ പാറി. 
പുഴത്തീരം നല്ലപോലെ ഉണങ്ങി.

നമുക്കിന്നു മരച്ചോട്ടില്‍ 
ചോറും കൂട്ടാനും വെച്ചു കളിക്കാമെന്ന് 
ഇളയകുട്ടി, നഴ്‌സറി മടിച്ചി, കിണുങ്ങി, 
വെയിലു കണ്ടപ്പോള്‍ 
അമ്മയ്ക്കുമച്ഛനും ഉത്സാഹായി. 
ഒരാള്‍ ഓഫീസും 
ഒരാള്‍ സ്‌ക്കൂളും ലീവാക്കി,  

അരി, മഞ്ഞള്‍ മുളക,് വെണ്ട, തക്കാളി, 
കുമ്പളങ്ങ, സ്പൂണ്, കത്തി, 
കലങ്ങള്‍ ,പ്ലേറ്റുകള്‍, 
അടുപ്പുണ്ടാക്കേണ്ട ഇഷ്ടികകള്‍, 
തീപ്പെട്ടി, ഓലക്കണ്ണി, ചിരട്ടകള്‍, 
ഒക്കെ വേറെവേറെ പൊതിയാക്കി 
വരിവരിയായി ഇരുമുടിക്കെട്ടേന്തി നടന്നു. 
കോലം കണ്ടാലൊരു പെറുക്കിക്കൂട്ടം,
(അച്ഛനെയല്ലേലും ഒറ്റനോട്ടത്തിലൊരു 
കുറവന്റെ ലുക്കാണെന്നമ്മ, 
പ്രേമം കൂടുമ്പോള്‍ ആയമ്മയ്ക്കുളുപ്പില്ലാണ്ടാവും. 
മക്കളുരണ്ടാളും കണ്ണുപൊത്തിയോടും.)

ഒരാള്‍ കഴുകി, 
ഒരാളരിഞ്ഞു, 
ഒരാള്‍ ഊതിയൂതി തീപ്പിടിപ്പിച്ചു 
തേങ്ങരാവി, മുളകരിഞ്ഞു, ഉള്ളി മുറിച്ചു, 
ഉപ്പിട്ടു, കടുകു വറുത്തു. 
പുഴയ്‌ക്കോ? 
മണം നുണഞ്ഞ് കൊതി പിടിച്ചു, 
കാറ്റിനു കെറുവായി.
അടുപ്പൂതിക്കെടുത്താന്‍ നോക്കി. 

വട്ടം കൂടി വിളമ്പിയോരോ ഉരുള
അങ്ങേവായിലുമിങ്ങേ വായിലും വെച്ചപ്പോള്‍ 
സന്തോഷം മൂത്താല്‍ കരയുന്നൊരമ്മയ്ക്കു 
കണ്ണു നിറഞ്ഞു. 
മൂത്തപെണ്ണ് വിരല്‍ നീട്ടുംമുമ്പേ 
അച്ഛന്‍ അമ്മയെ തുടച്ചു.

11 Oct 2012

ചുടല ശിവന്‍



ഞങ്ങളുടെ നാട്ടുമ്പുറത്ത് 
കൂരയില്ലാത്തോരാരേലും മരിച്ചാല്‍ 
കെണ്ടുചെന്നു ചുടാന്‍, 
വിറകൊത്തില്ലെങ്കില്‍ മണ്ണിട്ടുമൂടാന്‍  
മലര്‍ക്കെത്തുറന്നിട്ട ഒരുമണല്‍പ്പറമ്പുണ്ടായിരുന്നു. 
ആ ചുടലപ്പറമ്പിന്റെയോരത്തു കൂടിയിരുന്നു 
ഞങ്ങളുടെ പള്ളിക്കൂടസവാരി. 

പോക്കിലോ വരവിലോ 
പിണങ്ങിയൊറ്റയായോരെല്ലാം 
ചുടപ്പറമ്പിന്റെ ചുടലമുക്കിലെത്തുമ്പോഴേക്ക് 
മിണ്ടിയോ ചിരിച്ചോ 
പാളമഷിയോ കുറ്റിപ്പെന്‍സിലോകൊടുത്ത് 
കടം വീട്ടിയോ 
ഒരു വിരല്‍കൂട്ടിപ്പിടിക്കാനൊരു ചങ്ങാത്തം 
ഒപ്പിച്ചെടുക്കുമായിരുന്നു, 


പഴങ്കഥയിലെ നാറാണത്തുഭ്രാന്തനെപ്പോലെ 
നേരോ നിഴലോ അല്ലാത്ത ഒരാള്‍
ആ പറമ്പില്‍ വെളിയിലും മറവിലുമായി 
എപ്പോഴും ഉണ്ടായിരിരുന്നു. 
ആളുകളയാളെ ചുടല ശിവന്‍ എന്നു വിളിച്ചു. 

ചുടലപ്പറമ്പിലെപ്പോഴും തീവെയില്‍.
ഒത്ത നടുക്ക് 
ആകാശത്തേയ്ക്കു നീട്ടിവരച്ചൊരു പീറ്റത്തെങ്ങും, 
അതെങ്ങനെ പ്രളയക്കൊടുടുങ്കാറ്റുകളെ, ചുഴലികളെ  
അതിദീവിച്ചു! 
എങ്ങനെ ഈ വിജനതയിലെ ഏകാന്തത സഹിച്ചു!

ചുടലശിവന്‍ ആ തെങ്ങിന്‍ കയറും എന്ന് 
ആളുകള്‍ പറഞ്ഞു കേട്ടത് 
നേരിട്ട് കാണാന്‍ പറ്റി ഒരു നട്ടുച്ചയ്ക്ക് 
എനിക്കും അമ്മിണിക്കും.  

ഉച്ചക്കാറ്റില്‍  
തിറയാടിയ തെങ്ങില്‍ 
ചുടലശിവന്‍ അണ്ണാക്കൊട്ടനെപ്പോലെ കയ.റുന്നതും 
ഇളനീര്‍ക്കുലയടര്‍ത്തുന്നതും 
അതു വായില്‍ക്കടിച്ചു പിടിച്ച് തെങ്ങിറങ്ങി വരുന്നതും 
ഞങ്ങള്‍ വാപൊളിച്ചു നിന്ന് കണ്ടു. 

അയാള്‍ ഞങ്ങളേം കണ്ടു. 
ചോപ്പന്‍ പല്ലുകാട്ടിച്ചിരിച്ചടുത്തേയ്ക്കു വന്നു. 
മുട്ടടിച്ചോടാന്‍ പറ്റാണ്ട് 
പരുന്ത് പിടിയ്ക്കാന്‍ വന്നേരത്തെ 
കോഴിഞ്ഞന്‍മാരെപ്പോലെ 
ഞങ്ങളുരുമ്മിയുരുമ്മി നിന്നു.
എല്ലിച്ചൊരു കല്‍ച്ചീള് മാന്ത്രികപ്പീച്ചാത്തിപോലുരച്ച്
അയാള്‍ ഇളനീര്‍ത്തൊണ്ടു ചെത്തിനീട്ടി. 
കുടിക്കെന്നു കല്‍പിച്ചു. 

മുത്തിമുത്തി നുണഞ്ഞ ആ മധുരം 
മുന്നെയോ പിന്നെയോ 
ഞാനോ അമ്മിണിയോ നുണഞ്ഞിട്ടുണ്ടാവില്ല.. 
വല്ലാത്തൊരമ്മിഞ്ഞ മധുരം. 
മരണത്തിന്റെ മധുരമാ, ചുടലശിവന്‍ പറഞ്ഞു.

6 Oct 2012

സ്വപ്നമായ് വന്നൂടെയോ




നേരില്‍ പ്പറ്റില്ലെഡോ 
വരാന്‍നിനക്കെന്നെനി
ക്കറിയാം 
എങ്കിലും വന്നൂടേയെന്‍
കിനാവില്‍പ്പച്ചയില്‍ച്ചാറി 
വീഴുന്നോരോണവെയ്‌ലായു
മിരുളിന്റെ വെള്ളക്കെട്ടി
ലമ്പിളിപ്പൂനിലാവായും? 

ചിറകുള്ള മേഘമായ് ദൂരെ
ത്താഴ്‌വരപ്പാതയില്‍നിന്നൊ
രിത്തിരിക്കുഞ്ഞു നോക്കുമ്പോള്‍ 
കാണുന്ന മാലാഖയായ് 
വന്നൂടേ ജാലകത്തിലൂ-
ടകത്തേയ്ക്കുച്ചക്കാറ്റായ്!

നടക്കുന്നവഴിയാകെ നിഴലായ് 
പ്പലേപലേചിത്രമാ-
യരൂപിയാട്ടിന്‍കുഞ്ഞാ-
യുരുമ്മി നടന്നൂടേ?

ആരുമേയറിയാതെ-
യാരെയും വേദനിപ്പിക്കാതെ 
കലഹങ്ങളൊന്നുമില്ലാതെ 
സ്വതേ നടക്കുമ്പോള്‍ 
പാട്ടേതോ മൂളുമ്പോലെ-
യത്രയ്ക്കു ലളിതമായ് 
ക്കണ്ണൊന്നു ചിമ്മുമ്പോലെ
യത്രയ്ക്കുമെളുപ്പമായ്.


2 Oct 2012

പൂരു



എനിക്കു കിളിയാവേണ്ട 
കൂവലായ് മാറിയാല്‍ മതി. 
ചിറക-
ല്ലാവേണ്ടതാ പറത്തം. 
പൂവല്ലതിന്‍ മണം.
മേഘമല്ലതിന്‍ പെയ്യല്‍. 
മഴയല്ലാനാദസ്വരം. 

പുഴയല്ലൊഴുക്കൊരു 
സമുദ്രമല്ലല്ലല,യാഴം. 
പര്‍വ്വതമാകേണ്ടെന്നാ-
ലാകണമാ നില്‍പ്.
പച്ചതന്‍ പുറ്റുമുടിയോ-
രാമരമീമരധ്യാനം.

ഊരിത്തരാമച്ഛാ 
യൗവ്വനം, മദം,വേഗം 
എനിക്കാമൂര്‍ദ്ദാവിലൂ-
ടുറ്റുന്ന വെയില്‍ മതി.