22 Dec 2013

മരണക്കളി



താമരക്കുളത്തിലെ കുഞ്ഞിമീ്‌നിന് 
വെള്ളത്തിന്റെ ഉപരിതലത്തില്‍ച്ചെന്ന് 
മേലോട്ടൊറ്റച്ചാട്ടം ചാടാന്‍ വല്യ ഇഷ്ടമായിരുന്നു. 

അത് വല്ലാത്തൊരു കളിതന്നെ. 
ജീവിത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള ഒരു ചാട്ടം. 
ഒരു പിടച്ചില്‍, ഒരവസാനിക്കല്‍... 
വീണ്ടും വെള്ളത്തില്‍ വന്നു വീണുമ്പോള്‍ 
പുതിയ ഒരു ജീവിതം പോലെ തോന്നി. 

തുള്ളലിന്റെ ആക്കം വര്‍ദ്ധിപ്പിച്ച് 
മരണാനുഭൂതിയുടെ ദൈര്‍ഘ്യം 
കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞിമീന്‍. 
ഒരു ചാട്ടത്തിനിയില്‍ തെറിപ്പു തെറ്റി
മേലോട്ടുയര്‍ന്നു നിന്ന താമരപ്പൂവിന്റെ 
പൂമ്പൊടിത്തട്ടിലാണ് ചെന്നു വീണത്. 

കളി കാര്യമായി ..
കുഞ്ഞി മീന്‍ തന്റെ ചെറിയ വായ 
വിസ്താരത്തില്‍ തുറന്നു പിടിച്ചു. 
കിടന്നേടത്തുനിന്ന് തുള്ളിപ്പിടഞ്ഞു. 

താമരപ്പൂവിന് പാവം തോന്നി. 
പക്ഷെ അവളെന്തുചെയ്യും..? 
കുഞ്ഞി മീനിന്റെ ചലനങ്ങള്‍ പതുക്കെയായി വന്നു. 
വികൃതിത്തരം മാറിയിട്ടില്ലാത്ത ആ കുഞ്ഞുമീനിന്റെ മരണം എനിക്കൊരിക്കലും താങ്ങാനാവില്ല. താമരപ്പൂ വിചാരിച്ചു. 
അരയന്നമേ, 
താമരപ്പൂവ് അരികിലൂടെ നീന്തിപ്പോവുകയായിരുന്ന 
ഒരരയന്നത്തോടു പറഞ്ഞു, 
നീയെന്റെ തണ്ടില്‍ ആഞ്ഞൊരു കൊത്തു കൊത്തുമോ? 
വിഡ്ഢിപ്പൂവേ, അരയന്നം പറഞ്ഞു, 
എന്റെ കൊക്കിന്റെ മൂര്‍ച്ച പരീക്ഷിക്കുകയാണോ..?
നിന്റെ തണ്ട് എത്ര മൃദുലമാണെന്ന് നിനക്കറിയുമോ? 
ഞാനൊന്നു പതുക്കെ കൊത്തിയാല്‍പ്പോലും 
അതപ്പോള്‍ത്തന്നെ മുറിയും..
നീ മരണമടയും...

സാരമില്ല, അരയന്നമേ, 
മറ്റൊരാളിന്റെ മരണത്തിന് 
കാരണമാവുന്നതിനെക്കാള്‍ എത്രയോ ഭേദം 
സ്വയം മരണം വരിക്കുകയാണെന്ന് എനിക്കു തോന്നുന്നു. 
നീയിതു ചെയ്തില്ലെങ്കില്‍ എന്റെ ജീവിതം 
ഒരു കുഞ്ഞു ജീവിതത്തിന്റെ ശ്മശാനസ്ഥലമായി മാറും. 
കാത്തിരിക്കാന്‍ സമയമില്ല, 
വേഗം എന്റെ തണ്ട് കൊത്തിമുറിക്കൂ...

അരയന്നം താമരത്തണ്ടില്‍ ആഞ്ഞൊരു കൊത്തു കൊത്തി. 
താമരപ്പൂവ് തണ്ടൊടിഞ്ഞ് ജലോപരിതലത്തിലേയ്ക്കു ചാഞ്ഞു. 
കുഞ്ഞുമീന്‍ തിരികെക്കിട്ടിയ പ്രിയപ്പെട്ട ജീവനും കൊണ്ട് 
ജലത്തിലേയ്ക്കു മടങ്ങി...

7 Dec 2013

വിരല്‍ത്തുമ്പുകളുടെ ഭാഷണം




എന്റെ കൈവിരല്‍ത്തുമ്പ് 
അവളുടെ കൈവിരല്‍ത്തുമ്പിനോട് 
ഞാനൊന്നു തൊടട്ടേ എന്നു ചോദിച്ചു. 

ഞാനരാനെന്നവള്‍ക്കോ 
അവളാരെന്നെനിക്കോ അറിയുക പോലുമില്ല. 
എന്നല്ല, അവളുടെ മുഖം ഞാനോ 
എന്റെ മുഖം അവളോ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല.

ഞങ്ങള്‍ പരസ്പരം പുറം തിരിഞ്ഞായിരിന്നു നില്‍പ് 
നല്ല തിരക്കുള്ള ഒരഞ്ചുമണി ബസ്സില്‍. 

അവളുടെ വിരല്‍ത്തുമ്പ് ഒന്നും മിണ്ടിയില്ല, 
അല്ലെങ്കില്‍ കേള്‍ക്കാത്ത ഒച്ചയില്‍ ഒന്നു മൂളി. 
അല്ലെങ്കില്‍ ങ്ഹും എന്നോ 
വേണ്ടെന്നോ വായിക്കാനാവാത്ത ഒരര്‍ഥത്തില്‍ ഒന്നിളകി. 

എന്റെ വിരല്‍ത്തുമ്പ് അവളുടെ വിരല്‍ത്തുമ്പില്‍ 
ഒരാള്‍ ഒരുവളുടെ നെഞ്ചില്‍ തലചായ്ക്കുന്നപോലെ അമര്‍ന്നു.
അവളുടെ വിരലിന്റെ ഹൃദയമിടിപ്പിനോട് 
എന്റെ വിരലിന്റെ വിരലിന്റെ ഹൃദയമിടിപ്പ് പറഞ്ഞു. 
ഞാന്‍ ഒരൊറ്റയാളാണ്.
എത്രയോ നാളായി ഞാന്‍ 
ഒരുവളെ സ്‌നേഹത്തോടെ ഒന്നുരുമ്മാന്‍ കൊതിക്കുന്നു...

ക്ഷമിക്കൂ, ഞാന്‍ തനിച്ചല്ല, മറുവിരല്‍ത്തുമ്പ് പറഞ്ഞു...
എനിക്കവകാശിയും അധികാരിയും ഉണ്ട്.
അതാണോ നിനക്കു ഭയം..
അതാണോ നിന്റെ ഹൃദയം 
ഇങ്ങനെ പടപടാന്ന് മിടിക്കുന്നത്. 

അല്ല.. 
ഇരുട്ടിന്റെ .ഈ അജ്ഞാത താവളത്തില്‍ 
ഞാനെന്തിന,് ആരെപ്പേടിക്കാനാണ്...!

നീ ഇസ്ലാമാണ് അല്ലേ...? 
പക്ഷെ നിന്റെ ഈ കറുത്ത ഉടുപ്പ് 
നിന്റെ കൂടുതല്‍ തുറന്നവളും 
കൂടുതല്‍ മോഹിനിയുമാക്കുന്നു.
എന്തു പ്രായമുണ്ടെന്നു പറയുമോ?
എന്റെ വിരല്‍ത്തുമ്പു ചോദിച്ചു.

മണ്ടത്തരം പറയാതെ..
അവളുടെ വിരല്‍ത്തുമ്പ് ചിരിച്ചോണ്ടു ശാസിച്ചു. 
വിരല്‍ത്തുമ്പുകള്‍ക്ക്  ജാതിയോ മതമോ ഇല്ല...
വിരല്‍ത്തുമ്പുകള്‍ക്ക് പഴക്കമില്ല, പ്രായമേറുന്നില്ല. 
വിരലുകള്‍ ആത്മവൃക്ഷത്തിന്റെ വേരുമുനകള്‍ ..
അവയെപ്പോഴും സ്‌നേഹത്തിന്‍ നനവുതേടി
 ആഴത്തിലാഴത്തിലേയ്ക്കുഴറിക്കൊണ്ടിരിക്കും. 

ഞാനൊന്നു ചുംബിക്കട്ടെ 
ബസ്സിറങ്ങാന്‍ സ്റ്റോപ്പടുക്കുന്നുവല്ലോ എന്ന വിഹ്വലതോടെ 
എന്റെ വിരല്‍ത്തുമ്പുചോദിച്ചു. 
ചൂംബിക്കൂ, 
ഇപ്പോള്‍ എന്റെ വിരലിലേയ്‌ക്കൊന്നു കൂടെയമമര്‍ന്നുകൊണ്ട് 
അവളുടെ വിരല്‍ത്തുമ്പു പറഞ്ഞു..
ചുംബനം വിരല്‍ത്തുമ്പുകളുടെ ആദിഭാഷയാകുന്നു...

ദുഖസംക്രാന്തി



നീയുണ്ട് ഞാനില്ലെ
ന്നായാലതു ദുഖം 
ഞാനുണ്ട് നീയില്ലാ
താവുന്നതും ദുഖം. 
നീയുണ്ട് ഞാനുമു-
ണ്ടപ്പ1ഴും തീരാ ദുഖം.
നിയില്ല ഞാനുമി
ല്ലെന്നായാലതും ദുഖം.

നീലോടകം



പിന്നേറ്റു 
ചെന്നുനോക്കുമ്പോള്‍
തൈത്തെങ്ങിന്‍ 
തടത്തില്‍ വെട്ടി
ക്കൂട്ടിയ വേലിപ്പച്ചേല്‍ 
മരിച്ചെന്നേ മറന്നുള്ള 
നിറന്ന നീലച്ചിരി ..

വരൂ വരൂ



വരു വരൂ നീ 
ഹരിതകാലത്തിന്റെ 
പ്രണയലോല
സ്മൃതിതന്‍ സുഗന്ധമേ....

മരം വെട്ട്



പലപാര്‍ട്ടിക്കോടാലികള്‍, 
മതക്കോടാലികള്‍ 
ചുറ്റോടു ചുറ്റും നിന്നു 
വെട്ടുന്നൂ ജീവവൃക്ഷത്തില്‍...

27 Nov 2013

നല്ലോരു മനസ്സാന്നേ...

.

കുട്ടികളാരോ എടങ്കാലു വെച്ചു വീഴ്ത്തീട്ട് 
യാസിന്റെ കവിളത്ത് നെടുനീളത്തിലൊന്നു മുറിഞ്ഞു. 
മാഷമ്മാര് അതത്ര സാരായിക്കണ്ടില്ല. 
ഓപ്പീസ് മുറീല്‍ക്കൊണ്ടോയി 
ഇത്തറ മര്‌ന്നെന്തോ പഞ്ഞീലാക്കി പറ്റിച്ചു കൊടുത്തു ..
പൊരേല് വര്മ്പളയ്ക്കും മൊഖം കരുവാളിച്ചിരുന്നു. 
ഭാഗ്യത്തിനന്ന് മൂപ്പര് ന്തോ ഒരു പരവേശം തോന്നീട്ട് 
ഉച്ചയ്ക്കു തന്നെ കച്ചോടം നിര്‍ത്തി പോന്നീനു. 
കുട്ടീന്റെ മൊഖം കണ്ടപ്പോപ്പിന്നെ 
മൂപ്പരൊന്നും ചിന്തിക്കാണ്ട് കുപ്പായോം മാറ്റി 
കുട്ടീനേം തോളത്ത്ട്ട് ഒരു പാച്ചിലു പാഞ്ഞു. 
ബീച്ചാസ്പ്ത്രീലാ കൊണ്ടോയത്. 
ന്താ കുട്ടീനെ കൊണ്ടോരാന്‍ ത്ര വൈകിന്ന് ഡോക്ടറു ചോദിച്ചു.
 സ്‌ക്കൂളുപ്പോയപ്പപ്പറ്റിയതാന്ന് പറഞ്ഞു. 
ഒരു പരാതിയെഴുതിത്തരൂന്ന് പറ്ഞ്ഞപ്പോ, 
കുട്ട്യേളല്ലേ, ഓന്റെ മാഷമ്മാരും അല്ലേ, 
നിക്ക് പരാത്യൊന്നും ഇല്ലാന്നും സങ്കടേള്ളൂന്നും  പറയ്യേം 
മൂപ്പര്‌ടെ കണ്ണിന്ന് കുടുകുടാന്ന് കണ്ണീരൊലിച്ചു. 

പ്രായം മൂത്തപ്പണ്ടായ കുഞ്ഞനല്ലേ...
അല്ലേലും മൂപ്പരൊരു തോയനാ, 
പത്തിരൂപത്തഞ്ചുകൊല്ലം മരുഭൂമിക്കെടന്നുണ്ടാക്ക്യ 
സൊത്തും പണോം മുയ്മനും ഒരുത്തീം ഒരുത്തന്നും കൂടി
 തട്ടിപ്പീസാക്കീട്ടും മൂപ്പരെന്തേലും 
കേസിനോ കൂട്ടത്തിനോ പോയോ...
ഓലപ്പറ്റി എന്തേം പറഞ്ഞാത്തന്ന്യെന്താ പറയ്യാ..
ഒക്കേം പോട്ടെ,,, നിക്ക് ന്നേം മോനേം കിട്ടീല്ലേന്ന്..
വല്ലാത്തൊരു മനസ്സാന്നേ...
അതല്ലേ ആള്ളെന്തൊക്കെ കള്യാക്കീട്ടും നിക്ക് ത്രഷ്ടം...

12 Nov 2013

പെണ്ണടുപ്പം



മനസ്സ് മണല്‍പോലെ 
വരണ്ടുപോകുന്നേരം 
വെറുതേ പെണ്ണുങ്ങളെ 
നോക്കിക്കൊണ്ടിരുന്നാല്‍മതി..

പെണ്‍കാക്ക 
പിടക്കോഴി
പെണ്‍കാറ്റ് 
വെയില്‍പ്പെണ്ണ്

അവരുടെ മുടി കോതല്‍.
അഴിച്ചിട്ട നീലത്തുകില്‍
പിടിവിട്ടുലയുന്നത്
കണ്ണിനെക്കറുപ്പിച്ച 
കരിമഷി പരക്കുന്നത് 
നെറ്റിയില്‍ത്തൊട്ടസിന്ദൂരം, ചന്ദനം 
വിയര്‍പ്പില്‍ക്കുതിരുന്നത്.  

മഞ്ഞില്‍ക്കുടകപ്പാല 
മരമായ് ക്കുതിരുന്നത്. 
നടത്തത്തിരക്കിന്നൊപ്പം
കാല്‍മണി കിലുങ്ങുന്നത്. 
കുപ്പിവള കുലുങ്ങുന്നത്. 
മഴയില്‍ത്തപംചെയ്ത 
മരമായ്ത്തഴയ്ക്കുന്നത്. 
അവരോരോ പണിക്കിടെ 
ഓരോന്നു മൂളുന്നത്, 

പെണ്ണുണ്ടടുത്തെങ്കില്‍ ഞാന്‍ 
ഉറവയുണ്ടടുത്തെന്നപോല്‍.

11 Nov 2013

കൊളുത്ത്



പലനിറം മിട്ടായികള്‍ അറ്റത്ത് കോര്‍ത്ത 
ചൂണ്ടക്കൊളുത്തുകള്‍ 
തമ്മില്‍ത്തല്ലുകയോ 
രഹസ്യച്ചാറ്റില്‍ മുഴുകുകയോ ചെയ്ത 
അമ്മേടേമച്ഛന്റേം ഒക്കത്തു നിന്ന് 
എല്ലാ അത്ഭുതങ്ങളുടെ നേരേം 
വാതുറന്നു പിടിച്ചിരുന്ന കുഞ്ഞുപിള്ളാരെ നോക്കി 
വാ വാ.. വന്നു കൊത്ത് 
എന്നു പ്രലോഭിപ്പിച്ചോണ്ടിരുന്നു. 
നീന്തിനീന്തിച്ചെന്ന് പിള്ളാരതു വിഴുങ്ങി, 
അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് 
മീന്‍പിടുത്തക്കാരന്‍ സായിപ്പ് ടപ്പേന്നു കയറു വലിച്ചു. 
ഷേര്‍മാര്‍ത്തറ്റില്‍ നിലവാരസൂചി 
റോക്കറ്റുകുതിപ്പു കുതിച്ചതുകണ്ട് അപ്പനുമമ്മേം
എന്റീശോയെന്ന്
മെഴുകുതിരി കത്തിച്ചു കുരിശു വരച്ചു..

8 Nov 2013

പാകം



പഴുത്തോ മധുരം വന്നോ? 
വെന്തോ ഉണ്ണാറായായോ? 
മരണം കൊത്തിക്കൊറി-
ച്ചിടയ്ക്കിടെപ്പാകം നോക്കും.

ഇരിപ്പ്




അക്കരേലിങ്ങും നോക്കി 
നീയൊറ്റയ്ക്കിരിക്കുന്നു. 
ഇക്കരേലങ്ങും നോക്കി 
ഞാനൊറ്റയ്ക്കിരിക്കുന്നു. 
ഒരേ പുഴയാല്‍ നമു
ക്കാത്മാവു നനയുന്നു.



4 Nov 2013

പുലിമറച്ചില്‍



പുലിയിറങ്ങുന്നൂ, പുലിയിറങ്ങുന്നൂ 
ഇടിച്ചകുന്നില്‍നിന്നെരിച്ചകാട്ടില്‍ നിന്നി
രുളില്‍ക്കത്തിച്ച കനല്‍ വിളക്കുമായ്
പുലിയിറങ്ങുന്നു പുലിയിറങ്ങുന്നു...

വിശപ്പു ചോരയില്‍ 
പതഞ്ഞു പൊന്തുമ്പോള്‍ 
മറക്കുന്നൂ പുലി മുലപ്പാലിന്നൊപ്പം 
വനം പഠിപ്പിച്ചോരതിര്‍ത്തി ബോധവും 
കുലമര്യാദയും. 
വിശപ്പു തീയാണ്, 
മരണവും ഭ്രാന്തും ഇഴപിരിഞ്ഞതാം 
തലതിരിച്ചിലാണടിക്കയത്തിലേ-
യ്ക്കമര്‍ത്തിമുക്കുന്ന 
തിരച്ചുഴിയുമാണതില്‍ കുരുങ്ങിയാ-
ലസാധ്യമേ പിന്നെ 
വരും വരായ്കകള്‍ 
വരച്ച ബോധനം.   

പുലിയിറങ്ങിപോല്‍ 
പുലിയിറങ്ങിപോല്‍ 
പുലിയെ വീഴ്ത്തുവാന്‍ 
വിരിച്ച സാമര്‍ഥ്യക്കുരുക്കുഭേദിച്ചും. 
ഇവിടെ നില്‍ക്കുമ്പോള്‍ അവിടതാ പുലി, 
അവിടെയെത്തുമ്പോ-
ളിവിടിതാ പുലി. 
പുലിമറച്ചിലിന്‍ രഹസ്യമെന്തെന്നു 
മറന്നമാനവന്‍ കളിക്കുരങ്ങുപോ-
ലിടംവലംചാടി
ത്തുലഞ്ഞു തോല്‍ക്കുന്നു...

പുലിക്കൊളിക്കുവാനിടമനവധി. 
കരിയിലയ്ക്കുള്ളില്‍ കരിയിലയായും 
ചെളിവെള്ളക്കെട്ടില്‍ പായല്‍പ്പരപ്പായും 
ഉറുമ്പായും വെള്ളിവരച്ചിറകുള്ള 
ശലഭമൊന്നായും പുലിയൊളിക്കുന്നു.

കറച്ചുനേരത്തെക്കളിക്കവസാനം 
പലകുലങ്ങളെയെരിച്ചകൈകളാല്‍ 
പിടഞ്ഞുചാകുമീയൊരൊറ്റയാള്‍ സൈന്യം. 

പഴക്കമെത്രയെന്നളക്കുവാനാകാ
മലമുടികളില്‍ 
ഇരുളിനെക്കാളുമിരുണ്ടഘോരമാം 
വനത്തിനുള്ളിലായുറങ്ങുന്നുണ്ടൊരു 
രുധിരദാഹിയാം വിശന്നചെമ്പുലി.
പുറംകാടില്‍ വെടിയുതിര്‍ത്തുകൊല്ലുമ്പോ-
ലെളുപ്പമല്ലെന്നാലകക്കാടിന്നുള്ളില്‍
പുലിയുണരുമ്പോള്‍, പുലിമറയുമ്പോള്‍...

3 Nov 2013

കഥനം



തീരെച്ചെറിയ 
പിറുപിറുപ്പാ
ലൊക്കെയും കാലം 
കഥിച്ചു തീര്‍ത്തു.

അതിഥി



മുന്‍വാതിലൂടെ
യകത്തുവന്നു 
പിന്‍വാതിലൂടെ
ക്കടന്നുപോയി. 
എങ്കിലും വീടിന്റെ
യുള്ളിലിപ്പോള്‍ 
ഏതോ മലരിന്റെ
വന്യഗന്ധം.

വെളിച്ചമേ നമസ്‌കകാരം ഇരുട്ടിനും നമസ്‌ക്കാരം

ഖാണ്ഡവവനം ദഹിപ്പിച്ചത് 
ഇരുട്ടോ വെളിച്ചമോ?
ഹിരോഷിമ ഇരുട്ടോ ,
വെളിച്ചമോ?
മനുഷ്യനെ പ്രകൃതിയില്‍നിന്നകറ്റിയത്, 
മരുഭൂമികള്‍ സൃഷ്ടിച്ചത് 
ഹുക്കുഷിമയില്‍ 
പൊട്ടിത്തെറിച്ചത് 
കൂടങ്കളത്ത്  പൊട്ടിത്തെറിക്കാനിരിക്കുന്നത് 
ഇരുട്ടോ വെളിച്ചമോ.?

27 Oct 2013

ഓര്‍മ്മ എന്ന ഉറഞ്ഞകടല്‍

ഓര്‍മ്മ എന്ന ഉറഞ്ഞകടല്‍

ഓര്‍മ്മയൊ-
രുത്സവലഹരി,
ഒത്തുവസിച്ചാലൊഴിയില്ല.

അടഞ്ഞാല്‍ത്തുറക്കില്ല
ഓര്‍മ്മത്തടവറ. 
അറ്റത്തെയിരപ്പിടത്തംമോഹി
ച്ചൊറ്റവിഴുങ്ങങ്ങു വിഴുങ്ങിയാല്‍
പിന്നഴിയില്ല ചങ്കില്‍ക്കോര്‍ത്ത            
ഓര്‍മ്മക്കൊളുത്ത്.

ഏറ്റവും കൂടുതല്‍
കപ്പല്‍ച്ചേതങ്ങളുണ്ടായകടല്‍ 
ഓര്‍മ്മക്കടല്‍.

ഓര്‍മ്മ 
കാഴ്ചയല്ല മറയാണ്. 
അറിവല്ല, അജ്ഞതയാണ്. 
സാധ്യതയല്ല, അതിരാണ്. 
ഉത്തരവാദിത്വമല്ല, ഒഴിഞ്ഞുമാറലാണ്!

ഓര്‍മ്മയിലെ മരം തളിര്‍ക്കില്ല പൂക്കില്ല, 
ഓര്‍മ്മപ്പുഴയില്‍ ഒഴുക്കില്ല ഓളങ്ങളും . 
ഓര്‍ക്കുളത്തില്‍ മീനിനോ തവളയ്‌ക്കോ 
ഞണ്ടോ ഞവുഞ്ഞിയോ പുലരില്ല. 
ഓര്‍മ്മയില്‍ മുഴങ്ങുന്ന ഒച്ചകള്‍ 
പ്രേതങ്ങള്‍ പാടുന്നതിന്റെ.

ഓര്‍മ്മയാകാശത്ത് ഉറഞ്ഞമേഘങ്ങള്‍ .
മരിച്ച നക്ഷത്രങ്ങള്‍.
ഓര്‍മ്മകള്‍ ചുറ്റിപ്പടര്‍ന്ന മരത്തിന്  
വെയിലില്ല, പടര്‍പ്പില്ല.

ഓര്‍മ്മയെ മറവികൊണ്ട് 
ചികിത്സിക്കാനാവില്ല.
എല്ലാമറവികളുടെയും 
ഇരുണ്ട കരിമ്പടത്തിനു ചോട്ടില്‍ 
ഒളിഞ്ഞിരിപ്പുണ്ട് 
ഓര്‍മ്മയുടെ ദുര്‍മ്മന്ത്രവാദിനി.

ഒരുമരം അതിന്റെ അപ്പന്‍മരത്തെയോ 
ഒരുകിളി അതിന്റെ അമ്മക്കിളിയെയോ 
ഓര്‍മ്മിക്കുന്നില്ല. 
എന്തെന്നാല്‍ ഒരു മരം അതിന്റെ 
അച്ഛന്‍മരവും മുത്തപ്പന്‍മരവും 
ഒരുകിളി അതിന്റെയമ്മക്കിളിയും 
അമ്മൂമ്മക്കിളിയും.



26 Oct 2013

വെയ്സ്റ്റ്



പണക്കാരനായ മോന്‍ 
നഗരത്തില്‍ പുരപണിയാന്‍ തുടങ്ങിയപ്പോള്‍ 
ഒരു മുറി ദൈവങ്ങള്‍ക്കായൊഴിച്ചിടണണമെന്ന് 
മുത്തിയമ്മ. 
കോണിക്കൂട് മതിയോയെന്നു 
പ്ലാന്‍ വരപ്പുകാരി സമര്‍ഥ, മരുമോള്‍.
പോരെടീയെന്നായമ്മ, 
കുടിയിരുത്താന്‍ ധാരാളം ദൈവങ്ങളുണ്ട്, 
കാളിയും ഭൈരവനുമുണ്ട്,
അഞ്ചെട്ട് കാരണവരെങ്കിലുമുണ്ട്. 
ഓരോ കാരണവനും ഒരിരുണ്ടകല്ല്. 
ഇരിക്കാനൊരു പലക. 
കണ്‍മിഴിക്കാനൊരിടിഞ്ഞില്‍. 

മുത്താച്ചി മരിച്ചപ്പഴാണ്പ്രശ്‌നം വഷളതമമായത്.
ഇനിയിപ്പോ നേരാനേരം 
ആരിവറ്റെ തീനാളമുട്ടിക്കുകേം 
പ്രാര്‍ഥന കുടിപ്പിക്കുകേം ചെയ്യും. 
വിശ്വാസവിരല്‍ നീട്ടിക്കൊടുത്താരവരെ പിത്ത നടപ്പിക്കും.

കെട്ടിപ്പൊതിഞ്ഞ് 
മാലിന്യക്കൊട്ടേലിടാന്‍ കൊണ്ടുപോയ 
ചെറുവാല്യക്കാരന് സംശയം, 
മുത്തിയമ്മേടെ ദൈവങ്ങള്‍ 
ജൈവ വെയ്‌സ്റ്റോ അജൈവ വെസ്റ്റോ !

തെറി



തെറി വാക്കുകള്‍,
പൊട്ടിത്തെറിക്കുമ്പോള്‍ 
പൂനിലാവു ചിതറുന്ന 
മാന്ത്രിക ബോംബുകള്‍.

ചെറ്റ,  ഗാന്ധിയുടെ പാര്‍പ്പിടം, 
തെണ്ടിയില്‍ ബുദ്ധനും പെടും. 
പുലയാട്ടം, നൂറുശതമാനം സെന്‍, 
തേവടിശ്ശി ഉര്‍വ്വരതയുടെ കുഞ്ഞനിയത്തി.
കഴുവേറികള്‍ എല്ലാ രക്തത്സാക്ഷികളും 
പട്ടി, ജാഗ്രത. 
കഴുത, പ്രശാന്തത, 
നിസ്സഹായതയുടെ ദീന വിലാപം.

ആത്മരോഷത്തിന്റെ 
ചൂടുവായുകെട്ടിക്കിടന്ന് 
ഇടനെഞ്ച് പൊട്ടിത്തെറിയ്ക്കാതിരിക്കാന്‍ 
സ്വപ്നമിനിയെന്തു പിറുപിറുക്കുമെന്നാണെങ്കില്‍ 
കീഴ്വായുവാലൊരക്കകുടല്‍- 
ത്താലിക്കാലിക ശമനത്തിനാണെങ്കില്‍
പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ 
മതമേലധ്യക്ഷനെന്നോ പാര്‍ട്ടിസെക്രട്ടറിയെന്നോ  
വിളിക്കുന്നതാണുത്തമം.

19 Oct 2013

വിഭക്തി



0
ഞാന്‍ ശബ്ദമാണ് .
ഞാന്‍ മൗനവും ആണ്.
1
ശബ്ദത്തേയും മൗനത്തേയും 
ഞാന്‍ അന്വേഷിക്കുന്നു. 
2..1
ശബ്ദത്തോടുള്ളതുപോലെ 
മൗനത്തോടും എനിക്കു കടപ്പാടുണ്ട്. 
2.2
ശബ്ദത്തോടും മൗനത്തോടും 
ഞാന്‍ സംവദിക്കുന്നു, 
തര്‍ക്കിക്കുന്നു, ഏറ്റുമുട്ടുന്നു.
3
ശബ്ദത്തിന്റെ പാതകള്‍ ഞാന്‍ താണ്ടി. 
മൗനത്തിന്‍ പാതകള്‍ എന്നെ കാത്തിരിക്കുന്നു
4
ശബ്ദത്താല്‍ എന്നപോലെ 
മൗനത്താലും ഞാന്‍ മോഹിതനായി.
5
ശബ്ദത്തിനും മൗനത്തിനും എന്നില്‍ 
ബന്ധുഗൃഹങ്ങളും ഇടത്താവളങ്ങളും 
വേരുകളും ശിഖരങ്ങളും 
ഇലകളും പൂക്കളുമുണ്ട്.  
6
കടലിലും കരയിലുമെന്നപോലെ
ശബ്ദത്തിലും മൗനത്തിലും 
ഞാന്‍ മാറിമാറി ജീവിക്കുന്നു...
0
ഞാന്‍ ശബ്ദമാണ്, 
ഞാന്‍ മൗനവുമാണ്...

18 Oct 2013

കരിങ്കണി



കാഴ്ചയ്ക്കു കണ്ണൊന്നു
കടം വാങ്ങി ചെന്നപ്പം
ക്കണിവെച്ച കൊന്ന 
കരിഞ്ഞുപോയേ.

16 Oct 2013

കല്ലില്‍ കൊത്തിയ ബോധി



എവിടെനിന്നൊക്കെയോ 
കുറച്ചു കൃഷ്ണ ശിലകള്‍ സംഘടിപ്പിച്ച് ശില്പവേല തുടങ്ങി. 
എന്താണയാള്‍ കൊത്താന്‍ പോകുന്നതെന്ന് 
ആരോടും പഞ്ഞിരുന്നില്ല. 

ചിലരൊക്ക കാഴ്ചകാണാനോ 
വേറൊരു പണിയുമില്ലാത്തതുകൊണ്ടോ 
അടുത്തു വന്നു നില്‍ക്കുമ്പം 
അതെന്താ ഇതെന്താ, 
അത് ഒരു കണ്ണാണോ എന്നൊക്കെ ചോദിക്കും 
ഒന്നു മൂളിയാലായി. 
ആരോടും മിണ്ടലുമുണ്ടായിരുന്നില്ല. 

മുപ്പത്തഞ്ചാം വയസ്സില്‍ തുടങ്ങിയ പണി 
അറുപത്തേഴിലാണു മുഴുമിച്ചത്. 
മുഴുമിച്ചു എന്നു തോന്നിയമട്ടില്ല. 
പണി പാതിയില്‍ നിര്‍ത്തിയവന്റെ നിരാശയും 
കാളിമയും ആ മുഖത്തുണ്ട്.

അയല്‍ക്കാരനും 
അയാളുടെ ജീവിതത്തിന്റെ അസാമാന്യതയുടെ 
ഏക വിശ്വാസിയുമായ ഒരു ചെറുപ്പക്കാരന്‍ എന്‍ജിനീയര്‍ 
അവിടുത്തെ വാര്‍ഡുകൗണ്‍സിലര്‍ക്ക് കൈക്കൂലികൊടുത്ത്
നഗര മൈതാനത്തിന്റെ ഒരു മൂലയ്ക്ക്
ശില്പം സ്ഥാപിക്കാനനുമതി നേടിയെടുത്തു.

ചെറുപ്പക്കാരനെഞ്ചിവീയറുടേം കൂട്ടുകാരുടേം ഉത്സാഹത്തിലാണ്
വലിയൊരു വാഹനത്തില്‍ ശില്പം
നഗരത്തിലേയ്ക്കു യാത്രയായത്. 
അതാരു മഹായാത്രപോലെ, 
ഒരു കപ്പലോട്ടക്കാരന്‍ തന്റെ പായക്കപ്പല്‍ 
അനന്തതയുടെ കടല്‍ക്കോളിലിറക്കുംപോലെ തോന്നി. 

അയാളും ഒപ്പം കൊച്ചുവീടു പൂട്ടി
സാമാനങ്ങളെക്കെ ഒരു ചെറിയ തുകല്‍ബാഗില്‍ നിറച്ച് 
ഇനി ഇങ്ങോട്ടില്ലെന്ന മട്ടില്‍ 
ആ വണ്ടിയില്‍ 
ആളുകള്‍ മുന്നില്‍ ഇരിക്കാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ 
പിന്നില്‍  തൊട്ടുഴിഞ്ഞുനിന്ന് യാത്രയായി. 

ആരും വിശേഷിച്ച് കാണുവാനിടയില്ലാത്ത ഒരു മൂലയാണ് 
ശില്‍പത്തിനായി നിശ്ചയിക്കപ്പെട്ടിരുന്നത്, 
എന്‍ജിനീയറും കൂട്ടുകാരും ചേര്‍ന്ന്
ആ ഇടം മുന്നേകൂട്ടി വെടിപ്പാക്കിയിരുന്നു. 
ഭാരം പൊക്കല്‍ യന്ത്രം കല്ലൂകഷ്ണങ്ങള്‍ 
അടുക്കിയടുക്കിവെച്ചപ്പോള്‍ 
പൊടുന്നനെ 
അതൊരുഗ്രന്‍ കരിങ്കല്‍ വൃക്ഷമായി മാറി..

അയാള്‍ തിരിച്ചുപോയില്ല. 
അത്യാവശ്യം ആഹാരത്തിനുള്ള വക 
എങ്ങനെയോ സമ്പാദിച്ചുകൊണ്ട് 
നഗരത്തിന്റെ ഒരു കഷ്ണം നിഴലില്‍ അയാള്‍ പറ്റിക്കൂടി. 
പുലര്‍ച്ചയ്ക്കുതന്നെ തന്റെ ശില്‍പത്തിനടുത്തെത്തും. 
ഇത്തിരി മാറിച്ചെന്നിരിക്കും 
ആരെങ്കിലും തന്റെ ശില്‍പം കാണാന്‍ വരുന്നുണ്ടോ എന്നാണ് നോട്ടം. 
ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ആള്‍ വരുമായിരുന്നു. 

ചില സ്‌ക്കൂള്‍ക്കുട്ടികള്‍ ഒരിക്കല്‍ വന്നു. 
അവര്‍ വലിയ വിസ്മയത്തോടെ 
അതിന്റെ മുന്നില്‍ ചുറ്റിപ്പറ്റി നിന്നു. 
ഒരു മരത്തണലത്തുനിന്നെപോലെ ഓടിക്കളിച്ചു.
ഒരു കുട്ടി ജീവനുള്ള ഒന്നിനെ ചുറ്റിപ്പിടിക്കുമ്പോലെ 
അതിനെ ചുറ്റിപ്പിടിച്ചു. 
ഒരാള്‍ അതിന്മേല്‍ പറ്റിപ്പിടിച്ച് കയറാന്‍ നോക്കി
ഒരു കുട്ടി ഒരു കൊച്ചു കല്ലെടുത്ത് 
മരത്തൊമ്പിലേയ്ക്കന്നപോലെ ശില്‍പത്തിന്റെ 
മുകള്‍ഭാഗത്തേയ്‌ക്കെറിഞ്ഞു...
അന്ന് അയാള്‍ക്ക് വളരെ നല്ല ഒരു ദിവസമായിരുന്നു.

മഞ്ഞപ്പനി പിടിച്ച് ഒരു മഴക്കാലത്ത് 
അയാള്‍ ധര്‍മ്മാശുപത്രിയലായി. 
ഒരു മാസം മരണത്തോടു മല്ലടിച്ച് അവിടെ കിടന്നു. 
അയാളവിടെ കിടന്നു മരിച്ചിരുന്നെങ്കില്‍ 
മഞ്ഞപ്പനി പിടിച്ച് അജ്ഞാതന്‍ മരിച്ചു 
എന്ന ഒരു വാര്‍ത്തയായിരിക്കും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുക. 
അല്ലാതെ ഒരു കരിങ്കല്‍ വൃക്ഷത്തിന്റെ ശില്‍പിയെന്ന് 
അയാളെ ആരറിയാനാണ്...

ആശുപത്രി വിട്ടപ്പോള്‍ അയാള്‍ നേരെച്ചെന്നത് 
തന്റെ ശില്‍പത്തിന്റെ അടുത്തേയ്ക്കായിരുന്നു. 
അതിന്റെ ചുറ്റു പാടുകളില്‍ കുറ്റിച്ചെടികളും പുല്ലും പടര്‍ന്നിരുന്നു. . 
അയാള്‍ അതൊക്കെ വെടിപ്പാക്കി..
എന്തോ സംഭവിക്കാന്‍ പോകുന്നെന്ന തോന്നലില്‍ 
അയാളുടെ മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു അപ്പോള്‍...

അന്ന് പൗര്‍ണമി ദിവസമായിരുന്നു. 
അന്നയാള്‍ ഉറങ്ങാനായി 
തന്റെ ഒളിയിടത്തിലേയ്ക്കു പോയില്ല. 
തന്റെ ശില്‍പത്തിനുനേരെ 
ഒരേ നോട്ടംനോക്കിക്കൊണ്ട് അയാളിരുന്നു. 

അമ്പിളി 
ശിലാ വൃക്ഷത്തിന്റെ മൂര്‍ദ്ദാവിലെത്തി. 
ലോകം നിലാവിന്റെ ലോകമായിമാറി. 
എങ്ങും നനഞ്ഞവെളിച്ചത്തിന്റെ മാസ്മരിക പ്രഭാവം.
അപ്പോള്‍ മൈതനത്തിന്റെ അറ്റത്തുനിന്ന് 
ഒരാള്‍ നടന്നടുക്കുന്നതുകണ്ടു. 
പതുക്കെയായിരുന്നു നടപ്പ്
ഓരോ ചുവടും പ്രധാനപ്പെട്ടതാണെന്നമട്ടിലുള്ള നടത്തം. 
ആ നടത്തം ശിലാബോധിയുടെ 
അരികത്തേയ്ക്കുതന്നെയായിരുന്നു. 

അതൊരു മെലിഞ്ഞ ചെറുപ്പക്കാരനായിരുന്നു. 
മുഷിഞ്ഞ, പാതി നഗ്നത തോന്നിക്കുന്ന 
ഒരുതോള്‍ വസ്ത്രമാണുടുത്തിരുന്നത്. 
അയാള്‍ ശില്‍പത്തിന്റെ ചുവട്ടില്‍ വന്നിരുന്നു...

മരത്തെയും ചെറുപ്പക്കാരനേയും 
ഒന്നു കൂടെ നോക്കിയിട്ട് 
തുകല്‍ബാഗമെടുത്തു ശില്‍പി പുറത്തേയ്ക്കു നടന്നു...
പിന്നീടയാള്‍ 
തന്റെ ശില്‍പത്തിന്റെ മേല്‍നോട്ടത്തിനായി 
അങ്ങോട്ടു ചെന്നിട്ടില്ല.

പുഴു



ഒരിക്കലെന്‍ വീടുണ്ടാ
യിരുന്നേടമൊരു പുറ്റ്. 
ഒരിക്കല്‍ ഞാനുണ്ടാ
യിരുന്നേടത്തൊരു പുഴു..

14 Oct 2013

എഴുത്തിനിരിപ്പ്



മേഘം പൊട്ടിത്തൂവും
പോലെനിക്കെഴുതണം.
വെയില്‍ മുട്ടപൊട്ടിച്ചെന്തീ
ക്കനലാളിപ്പടരും പോലെ.

ഇരുട്ടരിച്ചിറങ്ങുമ്പോലെ
നിലാവൊലിക്കുംപോലെ 
പേടമാനോടും പോലെ 
കാക്കകള്‍ കാറുംപോലെ. 

പെണ്ണുങ്ങള്‍ കാവില്‍പ്പോകാന്‍ 
കുളിച്ചുടുത്തൊരുങ്ങുംപോലെ 
പൈതങ്ങള്‍ വിരലും കടി-
ച്ചന്തമറ്റുറങ്ങും പോലെ

കാലില്‍ കൊത്തിയ വിഷം 
മൂര്‍ദ്ദാവിലെത്തുംപോലെ 

തുറന്നിട്ടമണല്‍ത്താളില്‍
വരിയിട്ട ചോണനക്ഷരം
മിണ്ടിയും മിണ്ടാതെയും 
ആടിയുമനങ്ങാതെയും .
.

ഞാനും സമരക്കാരന്‍



സമരത്തുണിപ്പന്തലില്‍ 
ഉറങ്ങാതിരിക്കും കടല്‍ 
മനുഷ്യര്‍ക്കൊപ്പം ഞാനും 
ഉറങ്ങാതിരിക്കട്ടെ.
പുഴയെരക്ഷിപ്പാനായ് 
ജാഥയ്ക്കണിചേരട്ടെ. 
മണ്ണിനെപ്പിടിച്ചൂട്ടി
യമര്‍ന്നുകിടപ്പോര്‍ക്കൊപ്പം
ആറടി മെണ്ണെന്‍ ദേഹ-
മമര്‍ത്തിപ്പിടിക്കട്ടെ. 
ഓരത്തെമരം വെട്ടാല്‍ 
കോടാലി നീട്ടുന്നോരെ 
വെട്ടുകെന്‍ തായ്‌വേരിലും. 
ഞാനുമീയോരത്തെന്നോ 
പടര്‍ന്നൊരു കാട്ടുതമ്പകം..

13 Oct 2013

ഉറക്ക വിപ്ലവം



ആത്യന്തിക വിപ്ലവം 
വളരെ ചെലവുകുറഞ്ഞ ഒരു സംഗതി. 
ലളിതം... 

വായിക്കാന്‍ പാഠപുസ്തകമോ 
നയിക്കാന്‍ നേതാക്കന്മാരോ 
പരിശീലനത്തിന് ഗുരുക്കന്മാരോ ആവശ്യമില്ല.
പൊതുയോഗമോ ജാഥയോ വേണ്ട. 
പാര്‍ട്ടികളോ പ്രസ്ഥാനങ്ങളോ ആവശ്യമില്ല. 
ഉള്ളവയൊന്നും ഇടിച്ച് നിരപ്പാക്കണമെന്നും
അതിനായി പുതിയൊരിനം ക്വട്ടേഷന്‍ സംഘത്തെ
ഏര്‍പ്പാടാക്കണമെന്നുമില്ല. 
ആത്യന്തികവിപ്ലവം വളരെ ലളിതം. 
അതിനായി മുഴുവന്‍ വിപ്ലവകാരികളും ചെയ്യേണ്ടത് ഇപ്പഴുറങ്ങുന്നതിനെക്കാള്‍ 
രണ്ടോമൂന്നോമണിക്കൂര്‍ കൂടുതലായുറങ്ങുക. 
സുഖമായി, സ്വച്ഛന്ദമായി, ചരിഞ്ഞും മലര്‍ന്നും 
കെട്ടിപ്പിടിച്ചും കൂര്‍ക്കം വലിച്ചും 
കാണുന്നവരെ മോഹിപ്പിക്കുന്ന തരത്തില്‍ 
സുന്ദരമായുറങ്ങുക. 
ലഹരിപിടിച്ചപോലെ ഉറങ്ങുക. 
നേതാക്കന്മാരും മതപുരോഹിതന്മരും 
പണ്ഡിതന്മാരും കവികളുമെല്ലാം 
മൂക്കറ്റം ആഴത്തില്‍ സര്‍വ്വം മറന്നുറങ്ങുക..
.പണ്ട്പിള്ളാരായിരുന്നപ്പോളെന്നപോലെ
മാലാഖമാരെ സ്വപ്നംകണ്ടും 
കരഞ്ഞും ചിരിച്ചും 
പായില്‍ മുള്ളി രസിച്ചും നിഷ്‌കളങ്കമായുറങ്ങുക.
എഴുന്നൂറുകോടി ശീതളനിദ്രകള്‍ കൊണ്ട് 
പൊള്ളുന്ന ഭൂമിയെ ഒന്നു പൊതിയുക...

മുഖംമൂടികള്‍ ആവശ്യമുണ്ട്



നല്ല മുഖംമൂടികള്‍ 
എവിടെ കിട്ടുമെന്നറിയാമോ? 
എല്ലാതരം മുഖം മൂടികളും
എനിക്കാവശ്യമുണ്ട്. 
പലകാലകമ്യൂണിസ്റ്റ്കാരുടെ,
കമ്യൂണിസ്റ്റ് വിരുദ്ധരുടേം.
മതജീവികളുടെം 
സ്വാമിഭക്തന്മാരുടേം 
നെറ്റീല്‍ക്കുറിതൊട്ട ശൂലമുനക്കാര്‌ടേം 
ഗാന്ധിയന്‍മാര്‌ടേം ..
പുതിജാതി നഗരജീവികള്‌ടേം 
ഹിജഡകള്‍ടേം മുഖമൂടികള്‍ വരെ വേണം...
വെറുതെ ഇട്ടോണ്ടു നടക്കാനാ...
യോജിപ്പുതോന്നിയാല്‍ 
ശിഷ്ടകാലം ഏതെങ്കിലുമൊന്നിലേയ്ക്ക് 
സ്വന്തം മുഖം 
ഉരുക്കിയൊഴിക്കുകേം ചെയ്യാല്ലോ...

9 Oct 2013

പൂമരം



പൂവണിയാനാ
യിലകള്‍ മുഴുക്കെ
യുതിര്‍ത്തമരം ഞാന്‍ 
കവിതേ, യടിമുടി 
മൂടുക നീയെന്‍ 
ജീവിതമെന്നാല്‍ 
നീല മുകില്‍ ഛവി 
നിന്നിലെ ഗന്ധം..

പടര്‍ന്നു കത്തുന്നു.

നീയേന്തിയ തീപ്പന്തം 
പകലായ് പടര്‍ന്നു കത്തുന്നു. 
നിന്റെ മൂകമനോഗതം 
പാടുന്നൂ കിളിയുംകാറ്റും.

7 Oct 2013

ഒടുക്കത്തെ നിമിഷം



ഒരാള്‍ പിരിയുമ്പോ
ളൊരുജന്മമവസാനിക്കും.
ഏറ്റവുമൊടുക്കത്തെ 
നിമിഷമായിരുന്നത്..

.ഒട്ടും വെയിലില്ലാത്ത 
നിറത്തില്‍ ചിരിച്ചൂ, പിന്നെ
കണ്ണുനീരൊട്ടുമില്ലാത്ത 
ഭാഷയില്‍ കരഞ്ഞൂ ഞാന്‍. 


6 Oct 2013

ചിറകടി



എന്റെയൊച്ചയാണിപ്പോള്‍ 
ചിറകിട്ടടിച്ചത്. 
ഞാനാണാ കുഞ്ഞിപ്പക്ഷി..!


5 Oct 2013

Path Of An Old logic



All people are creative 
In there own way. 
All creative people are 
Cracy, mad...
So all people are
CRACY...MAD...

പങ്കുവെപ്പ്



പരസ്പരം കാണാതെ നാ-
മിത്രനാള്‍ പ്രണയിച്ചില്ലേ, 
ഒന്നുമേ മിണ്ടിക്കേള്‍ക്കാ-
തിത്രയും പങ്കുവെച്ചില്ലേ...

2 Oct 2013

ഗാന്ധി ജയന്തി



ചില മനുഷ്യര്‍ ശരീരത്തില്‍ തുടങ്ങുകയും 
ശരീരത്തില്‍ അവസാനിക്കുകയും ചെയ്യും,
ബുദ്ധന്മാര്‍
സ്വന്തം ശരീരത്തെ കത്തിച്ച് തീയുണ്ടാക്കുന്നവര്‍,
തീപ്പന്തമാക്കി അതുകൊളുത്തി കയ്യിലേന്തി 
മുന്നോട്ടു നീങ്ങുന്നവര്‍...

മുട്ടത്തോടുടച്ച് പുറത്തു കടക്കും പോലെ 
ശരീരത്തില്‍ നിന്ന്പുറത്തുകടക്കുകയും 
ആകാശത്തിലേയ്ക്കുയരുരുകയും ചെയ്യുന്നവര്‍..
അവബോധത്തെപ്രതി ജീവിക്കുന്ന പൂര്‍ണ മനുഷ്യര്‍! 

അവര്‍ക്കന്തിയുറങ്ങാനോ 
തെല്ലിട വിയര്‍പ്പാറ്റാനോ 
കിതപ്പുമാറ്റാനോ ഉള്ള 
ഒരു കുടീരം മാത്രം ദേഹം. 
ഒരു ശരീരം ശിഥിലമാകുമ്പോള്‍
ഒരു ജീവിതം ശിഥിലമാവുകയില്ല, 

താന്‍ തന്നെ ശരീത്തിലേല്‍പിച്ച വേദനകളുടെ 
ഒരംശം വേദനയേ ഏല്‍പിച്ചിരിക്കുള്ളു 
ഗോഡ്‌സെയുടെ വെടിയുണ്ട. 
ഭീരുത്വത്തിന്റെ കുര പോലെ ദുര്‍ബലമായ 
ആ വെടിയൊച്ച 
ലോകജീവിതത്തിന് അപമാനം വരുത്തി, 
പക്ഷെ അതിലപ്പുറം വലിയ നഷ്ടമൊന്നും ഇല്ല. 

അല്ലെങ്കില്‍ കുറച്ചു ദിനാന്തങ്ങള്‍ കൂടി, 
കുറച്ച് കൂടി 
അന്നം, പാനം, 
കുറച്ചു കൂടി മലം മൂത്രം, 
കുറച്ചു കൂടി പ്രാര്‍ഥനകള്‍ തപസ്സുകള്‍, 
ജവഹര്‍ലാല്‍നെഹ്രുവിന്റെ അഡ്രസില്‍
കുറച്ചുകൂടി വിയോജനക്കുറിപ്പുകള്‍, 
കുറച്ചു കൂടി ദുഖം, സംഘര്‍ഷം...
അത്രമാത്രം..

പകഷെ ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന് 
കടന്നു പോകേണ്ടി വന്ന വേറൊരു  മരണമുണ്ട്. 
താന്‍ നട്ടുവളര്‍ത്തിയ വൃക്ഷത്തിന്റെ അടിവേരില്‍ 
കോടാലിവീഴുന്നത് കണ്ടപ്പോള്‍, 
താന്‍ പ്ലാവിലകൊടുത്തു പോറ്റിക്കൊണ്ടുവന്ന തള്ളയാട്
അറവു ശാലയിലേയ്ക്ക് കെട്ടിവലിക്കപ്പെടുന്നത് 
മൂകനായി കണ്ടു നില്‍ക്കേണ്ടിവന്നപ്പോള്‍.

ഹിന്ദുസ്വരാജ്, ചര്‍ക്ക, 
നാട്ടുപകരങ്ങളുടെ സാങ്കതികവിദ്യ, 
കൊട്ട പോലേം കലപ്പ പോലേം 
കൈപ്പിടിയിലൊതുങ്ങുന്ന സാങ്കേതിക വിദ്യ...
കൈത്തൊഴിലിലൂന്നിയ വിദ്യാഭ്യാസം..
തമ്മില്‍ത്തൊടാനുള്ള ഭാഷ....
തുളസീല്‍ത്തൊടങ്ങി 
ചിറ്റാമൃതിലവസാനിക്കുന്ന മരുന്നു ശാസ്ത്രം. 
നടപ്പാതഗതാഗതം കൊണ്ടുള്ള കോര്‍ത്തുകെട്ടുകള്‍. 
തണല്‍മരങ്ങളുടെ ശില്പവേല, തച്ചുശാസ്ത്രം...
ഓരോന്നിനെയും നിരനിരനിര്‍ത്തി 
നെഞ്ചിലേയ്ക്കു നിറയാഴിച്ചതാരാണ്...

കാപട്യങ്ങളുടെ 
തലതൊട്ടപ്പനായവരോധിക്കപ്പെടുന്നതിനെക്കാള്‍
വലിയ അവഹേളനം മറ്റെന്ത്? 

കള്ളപ്പണത്തിന്റെ കീറക്കടലാസില്‍ 
അച്ചുകുത്തപ്പെടുന്നതിനെക്കാള്‍ വലിയൊരപമാനം?
തിരുത്തിപ്പറയൂ, ഗാന്ധിയെക്കൊന്നത് 
വിഡ്ഢിയായ 
ഒരു വികാരജീവിയുതിര്‍ത്ത വെടിയുണ്ടയല്ല.. 
ഒരൊറ്റ മനുഷ്യന,് ഒരജ്ഞാനിക്ക,്
ഗാന്ധിയെ കൊല്ലാനൊന്നും പറ്റില്ല. 

പക്ഷെ ഗാന്ധി ഇന്നില്ല...
.ക്രൂരവും ആസൂത്രിതവും 
ഇന്നുവരെ പൂര്‍ണവിചാരയ്ക്കു 
വിധേയമാക്കപ്പെട്ടിട്ടില്ലാത്തതുമായ 
ഒരു കൊലപാതകം നടന്നിട്ടുണ്ട്..

പറയൂ...
ആരാണ് ഗാന്ധിയുടെ കൊലയാളി...

29 Sept 2013

മാവുകള്‍



ഇതെന്റെ 
മുത്തപ്പന്‍ നട്ട മാവ്. 

ഇത് മുത്തപ്പന്‍ നട്ടമരത്തിന്റെ 
മാങ്ങയീമ്പിത്തിന്ന് 
ആ വിത്ത് നട്ട,് മുളപ്പിച്ച് 
അപ്പന്‍ നട്ട മാവ്. 

ഇത് അപ്പന്‍ നട്ടമാവിന്റെ മധുരമീമ്പി 
വിത്തു മുളപ്പിച്ച് ഞാന്‍ നട്ട മരം . 

ഇതു ഞാന്‍ നട്ട മാവിന്റെ 
മാങ്ങ തിന്ന് വിത്തു നട്ട് 
എന്റെ മോന്‍ നടാനിരിക്കുന്ന,
മോന്റെ മോന്‍ 
മാങ്ങിപറി-
ച്ചീമ്പിത്തിന്നാനിരിക്കുന്ന മരം...

വിശ്രാന്തി



1

ഉറുമ്പുകള്‍ ദേഹ-
മരിപ്പതും നോക്കി-
യിരിപ്പു ഞാനെന്റെ 
ശവകുടീരത്തില്‍...


2

ഇലയടരലി
ന്നനക്കം, 
ഒച്ചകള്‍ 
പെറുക്കി വെയ്ക്കയാ-
മൊരു മുത്തശ്ശിക്കാ
റ്റുടുതുണിക്കുത്തില്‍...


27 Sept 2013

പ്രശ്‌നം



കൂരിരിട്ട്.. 
ഒന്നും കാണാന്‍ വയ്യ. 
ഒന്നാമന്‍ അതില്‍ വെള്ളത്തിലിട്ട 
ഉപ്പിന്‍ കട്ടപോലെ 
അലിഞ്ഞലിഞ്ഞോണ്ടു കിടന്നു. 
രണ്ടാമന്‍ എങ്ങനെയോ 
ഒന്നാമന്റെ ദയനീയസ്ഥിതിയുള്ളറിഞ്ഞോടി വന്ന് 
ഒരു നെയ് വിളക്കവിടെ കത്തിച്ചു വെച്ചു. 
ചുറ്റും നല്ല തെളിച്ചമായി. 

ഒന്നാമന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. 
അഴുക്ക,് ചേറ്, ചെളി, കുപ്പ,
ചത്തളിഞ്ഞവര്‍, 
ഭീകര രൂപികള്‍...
ചരിത്രം,
 കോണ്‍സന്‍ട്രേന്‍ക്യാമ്പുകള്‍, 
തെരുവുകള്‍ ,
ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോഡിവരേയും 
സായ്ബാബ മുതല്‍ 
മാതാ അമൃതാന്ദമയിവരേയും ഉള്ള 
പലതരം പ്രജാപതിമാരുടെ 
കാക്കത്തീട്ടം തൂവി കേലയൊലിക്കുന്ന കട്ടൗട്ടുകള്‍... 
ബലാല്‍സംഗങ്ങള്‍,,,
അവശിഷ്ടങ്ങള്‍.. അവശിഷ്ടങ്ങള്‍...
അത്രഭീകരമായ ഒരു ലോകം...

അത്രേം നേരേം 
ഇച്ചിരി വെടക്കുമണമുണ്ടായിരുന്നത് 
സ്വന്തം ആത്മാവിന്റെതെന്നു ക്ഷമിച്ച് 
മനസ്സമാധാനംകൊണ്ട് കിടപ്പായിരുന്ന ഒന്നാമന്‍
അലറിവിളിച്ചോണ്ട് ടപ്പേന്ന് കണ്ണുകൊട്ടിയടച്ചു...

രണ്ടാമന്‍ ചെയ്തത് ശരിയോ തെറ്റോ? 
അതാണു ചോദ്യം. 

അടയിരിക്കുകയില്ലേ?... 
ഒരുത്തരം കണ്ടു വെയ്ക്കു. 
അപ്പഴേയ്ക്കും  ഒന്നു ചുറ്റിപ്പറന്നു വരാം...

കുന്നിറക്കം




ഞാനൊരു കൂറ്റന്‍ നിഴലും 
തോളില്‍പ്പേറി 
കുന്നില്‍ചെരിവില്‍.
വഴുക്കില്‍
ത്തെന്നിത്തെന്നി നടപ്പൂ
മങ്ങിയ പകലിന്നായു-
സ്സല്‍പം മാത്രം ബാക്കി.

ഓടക്കുഴല്‍



ജീവിതം പറയാന്‍ 
മറക്കുന്ന വാക്കുകള്‍
മടിക്കുന്ന വാക്കുകള്‍ 
പറയുവാനാവാത്ത സങ്കടം 
വെയിലുമൂത്തപ്പോള്‍ 
മങ്ങിമയഞ്ഞ 
പുലര്‍കാലസൗരഭം 
പൂനിലാപൊയ്കയില്‍ 
കാറ്റുതട്ടുംസ്വരം 
കാടിന്ന്, പുഴകള്‍ക്ക്
കുന്നിന്നാകാശത്തിന് 
പറയുവാനുള്ളത്, 
ഏകാന്തതയ്ക്കു 
പറയുവാനുള്ളത,് 
ജീവിതമെന്തെന്ന
ചോദ്യത്തിനുത്തരം,
മരണത്തിന്നപ്പുറ
മെന്തന്നദര്‍ശനം, 
വാക്കൊന്നു മില്ലാതെ 
പാടുന്നു, പറയുന്നു
ചൗരസ്യ ചുണ്ടോടു
ചേര്‍ക്കുമോടക്കുഴല്‍.

22 Sept 2013

്‌ദൈവത്തോട് മിണ്ടാന്‍



നിനക്ക് ദൈവത്തോട് മിണ്ടാനറിയ്യോ റോസ്?
ദൈവത്തിന്റെ ഭാഷ വളരെ സരളം,
ഏതൊച്ചകൊണ്ടും അതുണ്ടാക്കപ്പെടും, 
ചില ചിത്രവരയന്മാര്‍ ഏതു നിറച്ചാറുകൊണ്ടും 
എവിടേം ചിത്രം വരയ്ക്കില്ലേ അതുപോലെ..

ഒരിക്കല്‍ ഡസ്‌ക്കില്‍ നിന്ന് താഴേയ്ക്കു തട്ടിവീണ 
സ്റ്റീല്‍പ്ലെയിറ്റിന്റെ ഒച്ചയിലൂടെ 
ദൈവം ആദ്യമായെന്നോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു. 
കുറച്ചുനേരം അതെനിക്കു മനസ്സിലായില്ല. 
അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപോലെയോ 
കൊടുങ്കാറ്റ് വലിയ കടല്‍ത്തിരയെയെടുത്ത് 
എന്റെ കപ്പലിന്റെ ചുവര്‍പ്പലകയില്‍ വീശിയടിച്ചപോലെയോ 
എനിക്കു തോന്നി. 
പിന്നെ മൂകതയും ശബ്ദവും ഒരുമിച്ച് 
സംഭവിക്കുന്നതായിത്തോന്നി. 
കേള്‍ക്കുന്നു കേള്‍ക്കുന്നില്ല എന്ന അവസ്ഥ...
പിന്നെ മനസ്സിലായി ദൈവം മൂകനാണെന്നപോലെ 
വാചാലനുമാണെന്ന്...
എപ്പഴും തൊള്ളയടക്കാതെ ചറപറാപറയുന്ന 
ഒരു നഴ്‌സറിക്കുഞ്ഞിനെപ്പോലെയും ആണെന്ന്.. 

ഒരിക്കല്‍ നീയും അതു കേള്‍ക്കണം റോസ്, 
ഏതു ഞരക്കത്തിലും നീയിനി കാതമര്‍ത്തിപ്പിടിക്കണം.
ഒരു മടുപ്പന്‍ കോട്ടുവായൊച്ചയില്‍പ്പോലും
നീയിനിയതു പ്രതീക്ഷിക്കണം..


16 Sept 2013

ഉമ്മയളുക്ക്



ഒരു പ്രണയിയാകുന്നതിന് മുമ്പ്
പല മാസ്റ്റര്‍മാര്‌ടെ അടുത്തും പോയി 
ഉമ്മ വെയ്ക്കല്‍ പഠിക്കണം.. 
മേഘങ്ങള്‍ ഉമ്മവെയ്ക്കുന്നത്, 
ആണ്‍പക്ഷീം പെണ്‍പക്ഷീം ഉമ്മവെയ്കുന്നത്, 
പക്ഷികളില്‍ത്തന്നെ കാക്കേം കാക്കേം 
കുയിലും കുയിലും 
കുരുവീം കുരുവീം ഉമ്മവെയ്ക്കുന്നത് .
 പൂമ്പാറ്റ പൂവിനെ ഉമ്മവെയ്ക്കുന്നത് 
കാല്‍പ്പാദങ്ങള്‍യാത്രക്കാരനറിയാതെ 
പാതയെ ഉമ്മവെയ്ക്കുന്നത്...

പ്രണയത്തിന്റെ ഉമ്മകള്‍ക്ക് 
സ്ഥിരമായ അസ്ഥിത്വമി#െല്ല 
ആകാശപ്പറവകള്‍ക്ക് 
സ്ഥിരം വാസസ്ഥാനമില്ലാത്തതുപോലെ. 
നെറ്റിയില്‍ത്തൊട്ട ഉമ്മകള്‍
 പ്രാണഞരമ്പുകളിലൂടെ 
രക്തത്തിലലിഞ്ഞ് കടലോളമൊഴുകും.

മൂര്‍ദ്ദാവില്‍പ്പതിച്ച ഏതുമ്മയ്ക്കും
നൂറുവയസ്സില്‍ മരിച്ച ചാച്ചന്റെ മണം. 
കണ്ണില്‍ത്തൊട്ട ഉമ്മ 
എന്റെ ഒന്നാംക്ലാസ് കാമുകിയുടെ.
 അവളിസ്‌ക്കൂളിലെത്തിയാല്‍ എന്നും 
എന്റെ പിന്‍മുറ്റത്തേയ്ക്കു വിളിച്ചോണ്ടുപോയി 
പുളിവെണ്ടപ്പൊതിയ്‌ക്കൊപ്പം 
ആദ്യം ഇടത്തുകണ്ണില്‍ ഒരുമ്മയും
പിന്നെ പെണങ്ങണ്ടെയെന്ന്
വലത്തുകണ്ണില്‍ ഒരുമ്മയും തന്നു പോന്നു. 

ഒറ്റയുമ്മകൊണ്ട് 
എന്റെ വിശപ്പും ക്ഷീണവും മാറീട്ടുണ്ട്. 
ഒറ്റയുമ്മകൊണ്ട് ഞാന്‍
ധനവാനെക്കാള്‍ ധനികനായി, 
എല്ലാകടവും വീട്ടി.  
യോഗിയക്കാള്‍ ശാന്തനായി , മുക്തനായി.
വിപ്ലവകാരിയെക്കാള്‍ ഉത്സാഹിയായി.
ഒരിക്കലൊരുമ്മമധുരം കൊണ്ട് ..

അമ്മയോര്‍മ്മക്കരച്ചിലുമാറ്റാനുള്ള സാരല്ല്യേയുമ്മകള്‍,
പുട്ടുകറിയൊന്നാംതരമായതിനോ 
കോലായടിച്ചുതുടച്ച് കണ്ണാടിമിനുപ്പാക്കിയതിനോ ഉള്ള
അനുമോദനയുമ്മകള്‍,
ദുഖത്തിന്, പ്രതിഷേധത്തിന,് പിണക്കത്തിന്, 
വിയോജിപ്പിന,് പോരാട്ടത്തിന്, പ്രതീക്ഷയ്ക്ക,് സ്വപ്നത്തിന്  
ഒക്കെപറ്റുന്ന എത്ര ജാതിയുമ്മകള്‍
എന്റോളുടെ ഇടനെഞ്ചിന്‍
ഇച്ചിരിപ്പോന്നൊരളുക്കുകൊട്ടയില്‍!


15 Sept 2013

അത്രമാത്രം



അല്ലയോ മാലൂംക്യ പുത്താ, 
ഒരാള്‍ അമ്പേറ്റ് ചോരവാര്‍ന്ന് കിടക്കുന്നു. 
നിങ്ങളയാളെ രക്ഷിക്കാന്‍ ഓടിച്ചെല്ലുന്നു. 
അയാള്‍ നിങ്ങളോട് 
ആരെന്നെ അമ്പയച്ചു 
ആ അമ്പെവിടെ ഏതു കാരണം കൊണ്ടയാള്‍ 
എനിക്കു നേരെ അമ്പയച്ചു ?,
ആ ആളെവിടെ?, 
അതൊക്കെ കണ്ടുപിടിക്കൂ, 
എന്നിട്ടു മാത്രം മതി എന്നെ പരിചരിക്കുന്നത് 
എന്നു പറയുന്നുവെങ്കില്‍ എന്തു സംഭവിക്കും...

നിങ്ങളും അതുതന്നെ ചെയ്യുന്നു. 
എന്റെയാത്മാവിന്റെയും
ജന്മത്തിന്റെയും കാരണമെന്ത് ?
അതിന്റെ ഇന്നലെകളെന്ത് ?
അതെങ്ങോട്ടും പോകുന്നു ?
അതെവിടെയെത്തിച്ചേരും? 
അതൊക്കെ വിശദീകരിച്ചുട്ടു മതി 
എന്നെ ചികിത്സിക്കുന്നത് എന്നു പറയുമ്പോള്‍. 

ബോധിസത്വനോ അതിനൊന്നും ഉത്തരമില്ല. 
ബോധി സത്വന്‍ ഒരു നാട്ടുചികിത്സകന്‍. 
ബോധ്യത്തിന്റെ ഇത്തിരിയിലച്ചാറുമുറിവായിലിറ്റിച്ച് 
നിങ്ങളുടെ വേദന കുറയ്ക്കാന്‍ നോക്കുന്നു 
അത്രമാത്രം.


കപ്പിത്താന്‍



കടലില്‍മുങ്ങിയ 
കപ്പലിനുള്ളില്‍
ജലകാളിമയില്‍
കപ്പിത്താനൊരു 
ഭ്രാന്തന്‍സ്വപ്നം 
വാറ്റിയവീഞ്ഞിന്‍
കയ്പന്‍മധുരം 
മുത്തിയിരിപ്പൂ..


13 Sept 2013

Irony



we lost 
silence
 in music...
stillness in dance.
shore in ocean.
 plains in hight
dreams in wake, 
shadows in light.
and  loneliness 
in love...

11 Sept 2013

കോടിജന്മം



വെളുത്താടന്‍കല്ലില്‍ക്കൊട്ടി
യലക്കിലക്കിച്ചുട്ടവെയിലത്തി
ട്ടുണക്കിച്ചിരട്ടക്കനല്‍
ച്ചൂടില്‍ത്തേച്ചെടുത്തുള്ള 
മുണ്ടുപോല്‍ പുനര്‍ജ്ജന്മം 
മണക്കും പുലര്‍കാലം.

9 Sept 2013

വിഷ നാടകം



വീണ്ടുമതുതന്നെ സംഭവിക്കാന്‍ പോകുന്നു. 
ബുദ്ധി ശാലികളും 
സാഹിത്യകാരന്മാരും പാട്ടുകാരും ചിന്തകരും 
രാഷ്ട്രിയപ്രബുദ്ധരും 
ശാസ്ത്രജീവികളും ഒക്കെയായ 
നമ്മുടെ കണ്‍ മുന്നില്‍വെച്ച് 
വീണ്ടുമതു സംഭവിക്കാന്‍ പോകുന്നു. 
അതേ ആഭാസനാടകം. 
ഒരു പാവം സ്ത്രീയെ തുറന്നവേദിയില്‍ വെച്ച് 
മാനഭംഗം ചെയ്യുന്നതുപോലെയും 
ഒരു കുരുവിയെ കൊത്തിക്കീറുന്നപോലെയും 
ഭീകരമായ, 
ഭീരുത്വത്തിന്റെ പൊയ്ക്കാല്‍ നൃത്തം... 

പലന്യായവാദങ്ങളും 
പലവിധം തത്വശാസ്ത്രങ്ങളും 
തര്‍ക്കവിതകര്‍ക്കങ്ങളും
 ഇടിയും മിന്നലും പോലെ. 
ഒരു ചോരമഴയ്ക്കു കൂടി
അരങ്ങൊരുങ്ങിക്കഴിഞ്ഞു..

കുട്ടികള്‍, 
ലോകത്തെങ്ങുമുള്ള കുട്ടികള്‍, 
മനുഷ്യജീവിതമെന്ന നെറികെട്ട അടിപ്പള്ളയില്‍ 
പിറന്നുപോയ കുറ്റം മാത്രം ചെയ്ത 
പാവം കുഞ്ഞുങ്ങള്‍ 
പക്ഷിക്കുഞ്ഞുങ്ങള്‍, 
മുയല്‍ക്കുഞ്ഞുങ്ങള്‍, 
തവളക്കുഞ്ഞുങ്ങള്‍ 
ഒരോലക്കുട പോലും
ചൂടാനില്ലാത്തവര്‍ 
ഒരിക്കല്‍ കൂടെയൊരു തീമഴയില്‍ വെന്ത് 
വിഷമഴയില്‍ പൊള്ളി ചാകാന്‍ പോകുന്നു. 

ടീവി ഓണാക്കൂ 
നാടകം തുടങ്ങാനുള്ള 
അവസാനത്തെ ബെല്‍ മുഴങ്ങിക്കഴിഞ്ഞു..
..

7 Sept 2013

4ശ്യാമബുദ്ധന്‍



കണ്ണുകള്‍ 
തണുപ്പിച്ചു കൊണ്ടു വരൂ 
ഇതളുകള്‍ 
പൊള്ളുന്നുവെന്ന് പൂവുകള്‍. 
കുറച്ചു കൂടി കനമില്ലാത്ത 
കാല്‍ച്ചുവടുകളുമായി വരൂ
എന്ന് വഴികള്‍. 
വിരലുകളഴിച്ചു-  
വെച്ചെന്നെ തൊടൂ 
എന്ന് തളിരിലകള്‍. 
മിണ്ടാന്‍ തുടങ്ങുമ്പോള്‍ 
വാക്കുകളുടെ  
മുള്‍ക്കൂട്ടില്‍പ്പെട്ട മൗനത്തിന്റെ പിടച്ചില്‍!


3ശ്യാമബുദ്ധന്‍



എന്റെയുള്ളില്‍ യുദ്ധമല്ല, 
രാജ്യമില്ല, 
അതിര്‍ത്തിയുമില്ല, 
ശത്രുരാജാവും മിത്രരാജാവുമില്ല. 
കണ്ണുകള്‍ 
എപ്പോഴും ദൂരേയ്ക്കു നീണ്ടു.
ഇടനാഴികള്‍ക്കും വാതിലുകള്‍ക്കും 
വൃക്ഷപ്പടര്‍പ്പുകള്‍ക്കും
അപ്പുറത്തേയ്ക്ക്... 
ആകാശത്തുപോകുന്ന 
പറവയെപ്പോലെ 
അതിര്‍ത്തികളെ 
മുറിച്ചുകടക്കാനാഗ്രഹിച്ചു

സ്വര്‍ണക്കോപ്പയിലെ മരിച്ച ജലം 
എന്റെ ദാഹം മാറ്റുകയില്ല. 
എനിക്കു മഴകളെയും 
പുഴളെയും കുടിക്കണം. 
മുന്നിലോ
ദൈവ കല്‍പനയില്‍ നിന്ന് 
രാജ കല്‍പനയിലേയ്ക്കു 
മാറ്റിയെഴുതപ്പെട്ട
മങ്ങിയ ഒരു ലോകം. 
എനിക്കതു മതിയായില്ല...

ശ്യാമ ബുദ്ധന്‍1



വൃക്ഷത്തണലില്‍ നിന്നു നോക്കുമ്പോള്‍ 
കൂട്ടുകാര്‍ പല കളി കളിക്കുന്നു
ബൊമ്മക്കോലം കെട്ടിക്കളി, 
കുതികള്ളനെപ്പിടുത്തം,
കുറ്റിയും കോലും കളി...
രാജകുമാരന് ഇത്തിരി സന്തോഷം വരുത്താന്‍.
അവന്റെ മണ്ടന്‍മട്ടൊന്നു മാറ്റിയെടുക്കാന്‍.

കളികഴിഞ്ഞാല്‍ ഓരോ കളിക്കാരനും 
രാജകല്‍പ്പന പ്രകാരം 
ഉപഹാരമുണ്ട്.
രാജകുമാരന്‍ മുഷിയാതിരുന്നു കളികണ്ടാല്‍ സമ്മാനം 
രാജകുമാരന്റെ മുഖത്തൊരു
ചിരി വിരിയിക്കാനായാല്‍  പ്രത്യേക സമ്മാനം!

പരിചാരകരുടെയും സ്തുതി പാഠകരുടെയും 
വിദൂഷകന്മാരുടെയും വീടുകളിലെ കുട്ടികള്‍. 
ചെറുപ്പന്നേ സമ്മാനം വാങ്ങിക്കലില്‍ 
 മോഹം പിടിച്ചവര്‍
കളിക്കിടയില്‍ ഇടയ്ക്കിടെ തുള്ളിച്ചാടുകയും 
കൈമാടി വിളിക്കുകയും 
അംഗവസ്ത്രങ്ങള്‍ പൊക്കിക്കാട്ടുകയും 
ചെയ്യുന്നുണ്ട്. 

വിഷാദത്തെ നിലവിളിയാക്കുന്ന 
ആ കോമാളിത്തങ്ങള്‍ നോക്കി 
എത്ര നിന്നിട്ടുണ്ട് ഞാനെന്റെ കുട്ടിക്കാലത്ത്!

ശ്യാമബുദ്ധന്‍2



കളി മുറുകുമ്പോള്‍ 
കളിയുടെ ലക്ഷ്യമൊക്കെ  
മറന്നു പോകും  
യുദ്ധരംഗത്തു നിന്നെന്ന പോലെ 
ആജ്ഞകളും 
ആക്രോശങ്ങളും
വിലാപങ്ങളും ഉയരും 
ചിലപ്പോള്‍ പൊട്ടിച്ചിരികള്‍ 
ചിലപ്പോള്‍ നിലവിളികള്‍...

എല്ലാ കളികളും 
ഒടുവില്‍ യുദ്ധമായ്ത്തീര്‍ന്നു!

5 Sept 2013

നാട്ടുറവകള്‍



രാജാക്കന്മാര്‍ ആദ്യം മുതില്‍ക്കേ. 
നഗരങ്ങളിലായിരുന്നു. 
കച്ചോടക്കാരും നഗരങ്ങളില്‍ത്തന്നെ.
പണ്ഡിതന്മാരുടെ ഭാഷ നഗരത്തിനുവെളിയില്‍ 
അപ്രയായോഗികമായിരുന്നതു കൊണ്ട് 
അവരും നഗരത്തിലോ 
നഗരപാര്‍ശ്വത്തിലോ പാര്‍ത്തു. 
രാഷട്രിയക്കാരും വര്‍ഗ്ഗമായി രൂപാന്തരപ്പെട്ടത് 
നഗരത്തിന്റെ ഇന്‍ക്യുബാറ്ററുകളിലായിരുന്നു. 
കവികള്‍ പഴയ ചൈനീസ് പഴങ്കഥയിലെ 
കുയിലിനെപ്പോലെ നഗരത്തിലേയ്ക്ക് പിടിച്ചുകാണ്ടു വരപ്പെടുകയോ 
ക്ഷണിച്ചു കൊണ്ടുവരപ്പെടുകയോ ചെയ്തു..
കാലക്രമത്തില്‍ അവരുടെ പാര്‍പ്പും 
നഗരത്തില്‍ത്തന്നെയായി. 

രാജാക്കന്മാര്‍ നഗരങ്ങളിലിരുന്ന് വിദൂര ഗ്രാമങ്ങളെ, 
നാട്ടുമ്പുറങ്ങളെ ഭരിച്ചു. 
പണ്ഡിതന്മാര്‍ നഗരങ്ങളിലിരുന്ന് 
ഗ്രാമത്തെക്കുറിച്ച് ചിന്തിച്ചു, 
വ്യാഖ്യാനിച്ചു, വിലയിരുത്തി, വിധികല്പിച്ചു...

രാഷ്ട്രീയക്കാര്‍ നഗരങ്ങളിലിരുന്ന്
വിപ്ലവമോ പ്രതിവിപ്ലവമോ നയിച്ചു.
കവികള്‍ മുക്കാലെ അരയ്ക്കാലും പാടിയത് 
ഗ്രാമത്തെക്കുറിച്ചായിരുന്നു. 
അവരുടെ പാട്ടുകളില്‍ പത്തി ചതഞ്ഞ പഴമകള്‍
മൊട്ടച്ചിക്കുന്നുകള്‍ 
ഗര്‍ഭഛിദ്രത്താന്‍ പരിക്ഷീണരായ വയലുകള്‍
നടതള്ളിയ വാക്കുകള്‍ 
പ്രേതങ്ങളെപ്പോലെ ചുമമണപ്പിച്ച് പൊയ്ക്കാലില്‍ നടന്നു..

അങ്ങനെ നാട്ടുറവകള്‍ 
അധീകാരത്തിനും കച്ചവടത്തിനും രാഷ്ടീയത്തിനും 
ചിന്തയ്ക്കും കവിതയ്ക്കുമൊക്കെ  വിഷയീഭവിച്ച് 
പതുക്കെപ്പതുക്കെ ഒരു സത്യമല്ലാതായിത്തീര്‍ന്നു


കാട്ടുപിച്ചകം



പിച്ചകപ്പൂമണം തേടി
ച്ചെല്ലുമാറുണ്ടുഞാനെന്റെ 
ജീവന്റെ മുട്ടപൊട്ടിയ
കാവിന്നിരുട്ടിലിപ്പൊഴും.


4 Sept 2013

യാത്രാമൊഴി



അച്ഛന്റെ വീട്ടിലേയ്ക്കാദ്യ
യാത്രയാണെണീപ്പിച്ചിച്ചു 
കുളിപ്പിച്ചു വെടിപ്പാക്കി-
പ്പുറപ്പെടീച്ചമ്മകുഞ്ഞിനെ...

ഉണ്ണീ യാത്ര ചൊല്ലിക്കൊ-
ണ്ടോതീയമ്മയങ്ങു നീ 
ചെന്നെത്തും വരേയ്‌ക്കെങ്ങു-
മിരിക്കാതെ നടക്കണേ...
വീണാലുമെണീക്കണേ
മരിച്ചാലുമുയിര്‍ക്കണേ

പലതുണ്ടാം കണ്ടാലേറെ
സ്സുഖം തോന്നും രാജപാതക-
ളുണ്ടാവതില്‍ നിന്നെ
ക്ഷണിപ്പാന്‍ യന്ത്രവാഹകര്‍.
സാകൂതം തിരസ്‌ക്കരി
ച്ചുണ്മയില്‍ സഞ്ചരിക്കുക 
ദുരിതത്തെ വരിച്ചാലും 
സുഖത്തെ വര്‍ജ്ജിക്കുക.

ശാസ്ത്രപ്പൊയ്മുഖം വെച്ച
ദുഷ്ട വിജ്ഞാനം നിന്നെ 
രസിപ്പിച്ചുന്മത്തനായ്-
ത്തുലയ്ക്കാന്‍ ശ്രമിച്ചേയ്ക്കും 
വേണ്ടാ, നിനക്കുണ്ടമ്മ-
യിലപ്പൊതിച്ചോറിന്നൊപ്പ-
മെരിവായ്ച്ചവര്‍പ്പായര-
ച്ചുരുട്ടിയോരാത്മജ്ഞാനം


ഇങ്ങു നിന്നങ്ങോളമാ
ച്ചൂട്ടൂതിത്തെളിക്കുക. 
ധീരനായിരിക്കുക 
ശാന്തനായിരിക്കുക 
പാതയെപ്പാതയോരത്തെ
ത്തീണ്ടാതെയങ്ങെത്തുക.

1 Sept 2013

നിര്‍ത്താന്‍ കാലമാവുന്നൂ



മൗനത്തില്‍ വാളാലെന്നെ
വെട്ടി നീ ഹോമിക്കുക. 
മൗനത്തില്‍ ബലിത്തീയില്‍ 
എന്നെ നീ ഭസ്മമാക്കുക. 
ദേവീ നിന്നാററു തീരത്തെ- 
ച്ചെളിമണ്ണില്‍ക്കാട്ടു പച്ചയായ് 
മൗനത്തിന്‍ ജലം തൊട്ടു
നവമായുയിര്‍പ്പിക്കുക, 
വാക്കിന്‍ പുലയാട്ടു 
നിര്‍ത്താന്‍ കാലമാവുന്നു... 

ബലി



ഞാനെന്‍ ദുരഹങ്കാര
ത്തലപത്തുമറുത്തിടാം..
ബലിച്ചോറതുണ്ടെന്റെ
യാത്മനെ മുക്തമാക്കുക...

നിലവിളി



ഈ വിളി 
പക്ഷെ കേട്ടേ പറ്റൂ, 
ഇതൊരു 
നിലവിളിയായതുകൊണ്ട്...


29 Aug 2013

ദൈവത്തിന്റെ കളി



ഞാനുറക്കെയൊരു വിസിലു വിളിക്കും 
അതു കേക്കുമ്പം, 
മരുഭൂമലൂള്ളോരൊക്കെ കടലുടന്ന് 
പച്ചക്കാടുകള്‍ നില്‍ക്കുന്നേടത്തേയ്ക്കു പറക്കണം. 
മരക്കൊമ്പത്തും തണലത്തും നില്‍ക്കുന്നോര് 
മരുഭമീലേയ്ക്കും. 

വിസിലുകേക്കുമ്പം ഉറങ്ങുന്നോരൊക്കെ 
ഛ്ടപെടാന്നെഴുന്നേറ്റ് 
പണിചെയ്യാന്തൊടങ്ങണം, 
കൊത്തലോ മാന്തലോ വിത്ത് നടലോ 
പെയ്ന്റടിക്കലോ അങ്ങനെ എന്തേലുമൊക്കെ..

പറഞ്ഞോണ്ടിരുന്നോര് വായ മൂടണം. 
മൂകന്മാര് ഉറക്കെ മിണ്ടാന്‍ തൊടങ്ങണം.
കരയുന്നോരൊക്കെ 
പൊട്ടിച്ചിരിക്കണം, 
അതേ പോലെ ചിരിക്കുന്നോര് 
ഉറക്കെ കരയാനും തൊടങ്ങണം, 
ദൈവം എല്ലാരും കേള്‍ക്കുന്നത്ര ഉച്ചത്തില്‍ 
വിളിച്ചു പറഞ്ഞു.

നോട്ടം



നോട്ടമുറപ്പിക്കാന്‍ 
ഒരു കണ്ണു കിട്ടിയാല്‍ മതി. 
പിന്നെ സ്ഥലകാലങ്ങളില്ല..

പെയ്യുക



പ്രളയസംഹാര
രുദ്രനീയെങ്കിലും 
പ്രണയ വര്‍ഷമേ 
പെയ്യുക പെയ്യുക

28 Aug 2013

സന്തോഷത്തിന്റെ പൂക്കള്‍



1
നയാപ്പൈസ കയ്യിലില്ലാത്തവര്‍ 
വലിയ പണക്കാര്‍ക്കൊന്നും പറ്റാത്ത തരത്തില്‍, 
ഏകാന്തര്‍, ഒറ്റപ്പെട്ടവര്‍ 
സനാഥരേയും സുരക്ഷിതരേയുംപോലെ, 
രോഗത്തിലും വേദനയിലും പെട്ട് 
ശരീരം അളിയാന്‍ തുടങ്ങിയവര്‍
ചുറുചുറുക്കുള്ള യുവാക്കളപ്പോലെ 
സന്തോഷിക്കുന്നത് കണ്ടിട്ടുണ്ട്.

2
സന്തോഷം ഞാങ്ങണപ്പുല്ലുമാതിരി 
ഒരുപ്രത്യേക തരം പുല്ലാണെന്നും 
സെന്റ് പ്രാന്‍സിസിനേയും
ഗാന്ധിജിയെപ്പോലെയൊക്കെപ്പോലെ
നടത്തവേഗം കൂടിയ ഒരു കാറ്റ് 
അതിന്റെ വിത്തുകള്‍ വഴിയോരം നീളെ, 
പാടങ്ങള്‍ നീളെ, നാടുനാടാന്തരം 
വിതച്ചോണ്ടു നടക്കുന്നുവെന്നും 
മഴപെയ്ത് വെയിലുലുദിച്ച ഒരു രാവിലെ 
നോക്കിന്നിടത്തൊത്തെ 
സന്തോഷത്തിന്റെ 
മഞ്ഞയില്‍ നീലവരച്ച പൂക്കള്‍ 
വിരിഞ്ഞു നില്‍ക്കുന്നെന്നും 
ഞാനെപ്പഴും പകല്‍ക്കിനാവു കാണാറുണ്ട്.

3
നിനക്കു സന്തോഷമായെന്നറിഞ്ഞപ്പോഴേ 
എന്റെ ചേട്ടായീ,
എനിക്കും സന്തോഷമായി...