12 Nov 2013

പെണ്ണടുപ്പം



മനസ്സ് മണല്‍പോലെ 
വരണ്ടുപോകുന്നേരം 
വെറുതേ പെണ്ണുങ്ങളെ 
നോക്കിക്കൊണ്ടിരുന്നാല്‍മതി..

പെണ്‍കാക്ക 
പിടക്കോഴി
പെണ്‍കാറ്റ് 
വെയില്‍പ്പെണ്ണ്

അവരുടെ മുടി കോതല്‍.
അഴിച്ചിട്ട നീലത്തുകില്‍
പിടിവിട്ടുലയുന്നത്
കണ്ണിനെക്കറുപ്പിച്ച 
കരിമഷി പരക്കുന്നത് 
നെറ്റിയില്‍ത്തൊട്ടസിന്ദൂരം, ചന്ദനം 
വിയര്‍പ്പില്‍ക്കുതിരുന്നത്.  

മഞ്ഞില്‍ക്കുടകപ്പാല 
മരമായ് ക്കുതിരുന്നത്. 
നടത്തത്തിരക്കിന്നൊപ്പം
കാല്‍മണി കിലുങ്ങുന്നത്. 
കുപ്പിവള കുലുങ്ങുന്നത്. 
മഴയില്‍ത്തപംചെയ്ത 
മരമായ്ത്തഴയ്ക്കുന്നത്. 
അവരോരോ പണിക്കിടെ 
ഓരോന്നു മൂളുന്നത്, 

പെണ്ണുണ്ടടുത്തെങ്കില്‍ ഞാന്‍ 
ഉറവയുണ്ടടുത്തെന്നപോല്‍.

No comments: