22 Feb 2010

അരങ്ങും അടുക്കളയും

അച്ഛനരങ്ങത്തായിരുന്നു ;
അമ്മ അടുക്കളയിലും.
അരങ്ങത്തെ വല്യായ്‌മകളുടെ പേരില്‍
അച്ഛനെ നെറ്റിപ്പട്ടം കെട്ടിച്ചുനടത്തുന്നതുകാണാന്‍
ഒരിക്കലും അമ്മ പോയിരുന്നില്ല.
ഞങ്ങള്‍ കുട്ടികള്‍
സിമന്റുതിണ്ണയുടെ തണുത്ത മുതുകില്‍ ആനകളിച്ചു.
വലുതായപ്പോള്‍ എന്നുള്ളിലെ ഇഷ്‌ടങ്ങള്‍
അമ്മ അച്ഛന്‍ അമ്മ എന്നൂഞ്ഞാലാടി.
ഉള്ളിലച്ഛനായിരിക്കെ
എന്റെ നടത്തം ഘോഷയാത്രയിലെ
എടുപ്പുകുതിര നടത്തമായി.
വാക്കുകള്‍ ചൊല്ലിപ്പഠിച്ചത്‌.
ചിരി,കരച്ചില്‍ ,സ്‌നേഹം ,അനുതാപം
ഒക്കെ ഒരപരന്റെ.
അപ്പോള്‍ ഞാനെന്നെ പേറുന്നവന്‍.
അമ്മയിലായിരിക്കെ
ചെമ്പരത്തിപ്പടര്‍പ്പുകള്‍ക്കപ്പുറം
ഒരിടവും എന്നെ മോഹംകാട്ടി വിളിച്ചില്ല.
ഇഞ്ചിയെരിവിലന്നം കുഴച്ചുചേര്‍ത്തതിലൊടുങ്ങി
ജഠരാര്‍ത്തി.
അപ്പോള്‍ കലണ്ടറോ ഘടികാരമോ
അലോസരപ്പെടുത്തിയില്ല.
തറവാട്ടു ചുവരില്‍ തൂക്കിയിടാന്‍
നീട്ടെഴുത്തുകളൊന്നും നേടിയില്ലെങ്കിലും
പൂമുഖത്തടുത്തടുത്തിരിക്കെ
അമ്മയുടെ കുറിയ ജീവിതത്തിന്‌
അച്ഛന്റെ വല്യായ്‌മകളിലും
വലിപ്പമുണ്ടെന്ന്‌ അച്ഛനുപോലുമറിയാം.
മണ്ണില്‍, ജലത്തില്‍, അഗ്നിയില്‍
അമ്മ വേഗമലിയും...

18 Feb 2010