10 Aug 2011

രാവണന്റെ പ്രാര്‍ഥന


ഒരിക്കല്‍
ഒരു രാമന്റെ സീതയെക്കട്ടെടുത്ത്‌
ഞാനെന്റെയശോക-
സുഗന്ധത്തിനു ചോട്ടില്‍ പാര്‍പ്പിച്ചു,
വിങ്ങി വിങ്ങിക്കരഞ്ഞപ്പോള്‍
ഇരുട്ട,്‌ നരി,പുലി, മരണം, മാരണം, ചോര
എന്നൊക്കെ പേടിപ്പിച്ചു.
താലി,പീലി,പൊന്ന,്‌ തേന്‌,
മഞ്ചാടി , പാളമഷി,
പ്രേംനസീറിന്റെ ചിത്രം
എന്നൊക്കെ മോഹിപ്പിച്ചു.

കോപിക്കാന്‍ നോക്കിയപ്പോ-
ളെന്റെ കണ്ണിലെ
ഭയത്തിന്റെ ചുണ്ടെലിയെക്കണ്ട്‌
ചിരിക്കാന്‍ ശ്രമിച്ചപ്പോളെന്റെ
രാക്ഷസജന്മത്തിന്റെയെകിറു കണ്ട്‌
രാമ...രാമ...
എന്നവളുലയാതെയോടിപ്പോയി.

ഒടുവില്‍
കുട്ടിക്കളിമ്പങ്ങളുടെ ആഴക്കടലു ഭേദിച്ച്‌
രാമന്‍,ലക്ഷ്‌മണന്‍,
പോലീസ,്‌ പട്ടാളം, നിയമം,കോടതി ...
വാനരന്മാര്‍ ഒന്നിച്ചുവന്ന്‌
നീതിന്യായവിചാരണചെയ്‌തെന്റെ
പത്തുതലകളും ചെത്തി ശരിപ്പെടുത്തി-
യൊരാകാശമാര്‍ഗ്ഗത്തിലേയ്‌ക്കു
മോക്ഷപ്പെടുത്തി.

കാമമോഹങ്ങള്‍ക്കിക്കരെ
സുഖായിട്ടു കഴിയുമ്പഴും
ഇടയ്‌ക്കവളെക്കുറിച്ചോര്‍ക്കും,
കുഞ്ഞുകുട്ടികളും കണവനുമൊത്തു
സംതൃപ്‌തരാജജന്മം പുലരട്ടെ
എന്നു പ്രാര്‍ഥിക്കും.