6 Oct 2012

സ്വപ്നമായ് വന്നൂടെയോ




നേരില്‍ പ്പറ്റില്ലെഡോ 
വരാന്‍നിനക്കെന്നെനി
ക്കറിയാം 
എങ്കിലും വന്നൂടേയെന്‍
കിനാവില്‍പ്പച്ചയില്‍ച്ചാറി 
വീഴുന്നോരോണവെയ്‌ലായു
മിരുളിന്റെ വെള്ളക്കെട്ടി
ലമ്പിളിപ്പൂനിലാവായും? 

ചിറകുള്ള മേഘമായ് ദൂരെ
ത്താഴ്‌വരപ്പാതയില്‍നിന്നൊ
രിത്തിരിക്കുഞ്ഞു നോക്കുമ്പോള്‍ 
കാണുന്ന മാലാഖയായ് 
വന്നൂടേ ജാലകത്തിലൂ-
ടകത്തേയ്ക്കുച്ചക്കാറ്റായ്!

നടക്കുന്നവഴിയാകെ നിഴലായ് 
പ്പലേപലേചിത്രമാ-
യരൂപിയാട്ടിന്‍കുഞ്ഞാ-
യുരുമ്മി നടന്നൂടേ?

ആരുമേയറിയാതെ-
യാരെയും വേദനിപ്പിക്കാതെ 
കലഹങ്ങളൊന്നുമില്ലാതെ 
സ്വതേ നടക്കുമ്പോള്‍ 
പാട്ടേതോ മൂളുമ്പോലെ-
യത്രയ്ക്കു ലളിതമായ് 
ക്കണ്ണൊന്നു ചിമ്മുമ്പോലെ
യത്രയ്ക്കുമെളുപ്പമായ്.


No comments: