17 Dec 2012

നമ്മള്‍ പലപ്രാവശ്യം അവസാനിക്കുന്നു



എല്ലാം പെട്ടെന്ന,് 
അപ്രതീക്ഷിതമായി സംഭവിക്കുന്നു. 
ഒരുദിവസം അവിചാരിതമായി മൂകത നമ്മെ വിഴുങ്ങുന്നു. 
ചിലപ്പോള്‍ വലിയൊരുപ്രസംഗവേദിയില്‍ 
കയ്യടികളും ആര്‍പ്പുവിളികളും ഉണര്‍ത്തിവിട്ട 
ഒരു പ്രഭാഷണ ഘോഷത്തിനിടയിലായിരിക്കും. 
അല്ലെങ്കില്‍ ഒരുപ്രണയഭാഷണത്തിനു നടുവില്‍. 

മൂകതയുടെ ഇരുട്ട് 
അമാവാസിയിലെ ഇരുട്ടിനെക്കാള്‍ 
ഒരാളെ അദൃശ്യമാക്കിമാറ്റുന്നു. 
മൂകതയുടെ ചൂഴി 
ആഴക്കടല്‍ച്ചുഴികളെക്കാള്‍ വേഗത്തില്‍ 
നമ്മെ ആഴത്തിലേയ്ക്കു താഴ്ത്തുന്നു.

എല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നു. 
ഇന്നലെ അല്ലെങ്കില്‍ തൊട്ടുകഴിഞ്ഞ നിമിഷം 
നമ്മെ ഉണര്‍ത്തിയതൊന്നും 
നമ്മെ സ്പര്‍ശിക്കുകപോലും ചെയ്യാതാവുന്നു.
ഇന്നലെ താന്‍ കണ്ട, 
തന്നോടു സംസാരിച്ച, 
തന്നെകെട്ടിപ്പിടിച്ച, ഉമ്മവെച്ച ആളല്ല ഇയാളെന്ന്, 
ഒരു കാരണവുമില്ലാതെ പൊട്ടിരിക്കുകയും 
മുല്ലനസിദ്ദീന്‍ കഥപറഞ്ഞ് ഉല്ലസിപ്പിക്കുകയും ചെയ്ത 
ആ രസികന്‍ മനുഷ്യനേയല്ല ഇയാളെന്ന് 
കുറച്ചു സമയംകൊണ്ട് എല്ലാവര്‍ക്കും 
പിന്നീട് തനിക്കുതന്നെയും ബോധ്യമാവുന്നു. 

ഒരേ ജീവിതത്തില്‍ പലപ്രാവശ്യം നമ്മള്‍ 
എറിഞ്ഞുടയ്ക്കപ്പെടുന്നു.

No comments: