15 Dec 2012

ഒറ്റദിനക്കവിത



ഓരോ ദിവസത്തിനും എഴുതാനുണ്ട് 
ഒരൊറ്റദിനക്കവിത. 
ചിലതൊരുകുഞ്ഞുണ്ണിക്കുറുങ്കവിത.
ചിലതൊരു മഹാഭാരതം. 
സ്തീപര്‍വ്വവും യുദ്ധപര്‍വ്വവും കൊണ്ട് 
അയോധ്യാ കാണ്ഡവും 
ആരണ്യകാണ്ഡവും കൊണ്ട് 
തഴച്ചുതഴച്ചൊരു 
മഹാ കാലം തന്നെയായത്.

ഒറ്റദിനവന്യതയിലൊരുകാട്ടുപൂവായി, 
അതിന്റെ ഉള്‍ജലത്തില്‍ 
ആമ്പലോ താമരയോ 
നക്ഷത്രമത്സ്യമോ ആയി, 
ഓളവും അലയും അതിന്റെ നേര്‍ത്തഈണവുമായി
തരിശ്ശില്‍ ഞാങ്ങണപ്പുല്ലായി, 
കള്ളിച്ചെടിയായി
ഒരൊറ്റ ദിനത്തിന്റെ അടിപ്പള്ളയില്‍നിന്ന്
കവിത പിറന്നു വീഴുന്നു. 

ഒരു ദിവസത്തിന്റെ ഹൃദയം 
അതിന്റെ കവിതയില്‍ സ്പന്ദിക്കുന്നു. 
ഒരു ദിവസത്തിന്റെ 
പ്രണയവും സ്മൃതിയും 
വിരഹവും വിലാപവും 
അതിന്റെ കവിതയിലൂടെ മാത്രം 
വെളിച്ചപ്പെടുന്നു. 

ഇന്നിന്റെ കവിത ഇന്നു തന്നെ വായിക്കണം. 
നാളെയത് വാടിയ പൂവിതളുപോലെ അസുന്ദരം, 
പഴകിയ ഭക്ഷണംപോലെ വിഷം.


No comments: