19 Dec 2012

കുട്ട്യേള്‍ടിഷ്ടം


അമ്മയും അപ്പനും മാത്രമുള്ള 
കുശുകുശുപ്പു പുകയുന്ന 
ഒരൊറ്റവിതാനക്കുടുംബവീടല്ല 
അപ്പൂപ്പനും അമ്മൂമ്മയും വല്യപ്പനും വല്യമ്മച്ചിയും 
മാമനും മാമിയും ഒക്കെയുള്ള 
പ്രപഞ്ചംപോലെ വിസ്തൃതമായൊരിടമാണ് 
കുട്ട്യേള്‍ക്കിഷ്ടം. 

തെക്കേവീടും വടക്കേവീടും
പടിഞ്ഞാറേവീടുമൊക്കെച്ചേര്‍ന്നൊ-
രൊറ്റവീടായിരുന്നെങ്കില്‍ 
അപ്പൂട്ടനോ അമ്മുച്ചേച്ചിക്കോ 
സന്ധ്യമയങ്ങുമ്പോഴേ-
യ്‌ക്കോടിപ്പോകേണ്ടായിരുന്നെങ്കില്‍ 
എന്നവരെന്തെന്നില്ലാതെ മോഹിക്കുന്നു. 
വന്നവരോടൊക്കെ പോകരുതേ പോകരുതേ 
ആരും ഒറ്റയ്ക്കാക്കിപ്പോകരുതേ എന്നവര്‍ കേഴുന്നു. 

കോഴിക്കും പൂച്ചയ്ക്കും താറാവിനും 
കൂറയ്ക്കും പൂച്ചിയ്ക്കുമൊക്കെ
അവരുടെ പാര്‍പ്പിടത്തില്‍ അതാതിടങ്ങളുണ്ട്. 
എല്ലാവരും എപ്പോഴും അവിടവിടെയുണ്ടാവണം.
ഉണരുമ്പോള്‍ എന്നും കേള്‍ക്കാറുള്ള 
അണ്ണാന്‍ ചിലപ്പുകേട്ടില്ലെങ്കില്‍, 
കാക്കക്കരച്ചില്‍ കേട്ടില്ലെങ്കില്‍
ഊണെടുക്കുമ്പോഴേയ്ക്ക് 
മ്യാവൂ മ്യാവൂന്ന് തള്ളപ്പൂച്ചേം മക്കളുമെത്തിയില്ലെങ്കില്‍ 
വെള്ളമൊഴിക്കാന്‍ മറന്ന പൂച്ചെടിക്കമ്പുപോലെ 
അവരാകെ വാടുന്നു.


No comments: