2 Dec 2012

വാക്കുകളുടെ എണ്ണം



തങ്കം എന്നും വൈകുന്നേരം കുറച്ചുനേരം 
എന്റെയടുത്തുവരും. 
ഞങ്ങള്‍  ചെറിയൊരു ചായക്കടയില്‍പ്പോയി 
അഞ്ചുമിനുട്ടു നേരത്തേയ്ക്ക് ഇരിക്കാന്‍ 
സമ്മതം കിട്ടും വിധത്തില്‍ 
ഒരു ഉഴുന്നുവടയോ ബോണ്ടയോ വാങ്ങും.
ഇന്ന്  തങ്കം അവളുടെ മാമന്‍മാരെപ്പറ്റി എന്നോടു പറഞ്ഞു. 
ശാന്തന്‍മാമല്‍, സുശീല്‍മമാമന്‍, സുധര്‍മ്മന്‍മാമന്‍ എന്നുമൂന്നുപേര്‍. 
മൂന്നുപോര്‍ക്കും തമ്മില്‍ ഒരു സാമ്യവുമില്ല, 
കുന്തീദേവി ചെയ്തമട്ടില്‍ 
മൂന്നുദേവതമാരെ പൂജിച്ചപോലെയെന്ന് 
അവളുടെ വെളിവില്ലാത്ത തമാശ.

ശാന്തന്‍ മാമന്‍ ധാരാളം പറയും. 
തീരെ ശാന്തതയില്ലാതെ. തിരക്കുപിടിച്ചാണ് പറച്ചില്‍. 
കേള്‍ക്കുന്നവര്‍ എന്തെങ്കിലും കേട്ടുവോയെന്നോ 
മനസ്സിലാക്കിയോ എന്നോ ഒരു ചിന്തയുമില്ല, 
സുധര്‍മ്മന്‍മാമനോ ഒന്നും പറയില്ല. 
മൂപ്പര്‍ പരീക്ഷയില്‍ തോറ്റെന്നോ ജയിച്ചെന്നോ ഒക്കെ 
അമ്മമ്മ അറിഞ്ഞിരുന്നത് 
അലക്കുമ്പോള്‍ കുപ്പായക്കീശയില്‍ ചുരുട്ടിമടക്കിവെച്ച 
ഉത്തരക്കടലാസുകണ്ട്.
മൂപ്പരുടെ വയറുവേദന ഡോക്ടറെക്കാട്ടാതെതന്നെ മാറണം. 
സുശീല്‍മാമനാണ് തങ്കത്തിന്റെ നോട്ടത്തില്‍ മാതൃക. 
അധികം ഒച്ചവെക്കില്ല എന്നാലെല്ലാം പറയും. 
ചീത്ത പറയില്ല ,അടിക്കില്ല, 
എന്നാല്‍ തൊട്ടടുത്തുണ്ടെന്നു തോന്നിപ്പിക്കും.
മാമന്‍മാരെപ്പറ്റിപ്പറഞ്ഞുനിര്‍ത്തി അവള്‍ വേഗം പോയി. 

ഇനിയെപ്പോഴെങ്കിലും വേറൊരാളോട് പറയുമ്പോള്‍ 
എന്നെക്കൂടിച്ചേര്‍ത്ത് അവള്‍ പറയുമായിരിക്കും 
നാലാമത്തെയാളൊരുത്തനുണ്ട്. 
ചിലപ്പോള്‍ മിണ്ടലോടെ മിണ്ടല്‍, 
ചിലപ്പോള്‍ മിണ്ടാട്ടമേയില്ല, 
ചുരുക്കം ചിലപ്പോള്‍മാത്രം 
ശരിയായ എണ്ണം വാക്കുകള്‍ എന്ന്, 
കേട്ടാല്‍ തീത്തിന്നപോലെ എന്ന് ....

No comments: