4 Nov 2012

കൊച്ചാപ്പൂന്റമ്മേ നിങ്ങക്കിതെന്തിന്റെ വട്ട്.


കൊറയായി ഇങ്ങനെ മെലിഞ്ഞോണ്ട് വരണല്ലോ? 
കഴുത്തിന്റെയെല്ലൊക്കെ ദാണ്ടെ, വെളിക്കുകാണുന്നു. 
കണ്ണിനുകീഴെകരിവാളിപ്പംവരാനും 
തലമുടികൊഴിഞ്ഞ് മൊട്ടച്ചിയാവാനും മാത്രം 
പ്രായമായോ നിങ്ങക്ക്? 

ദേ, ഒരുകാര്യം ഞാന്‍ പറഞ്ഞേയ്ക്കാം,
ഈ ജന്മമുണ്ടല്ലോ 
ഇങ്ങനെ ചെളീപ്പൊതഞ്ഞൊറങ്ങാനുള്ളതല്ലാട്ടോ. 
ഒന്നൂല്ലേങ്കി നിങ്ങളൊരു പാട്ടുകാരിയല്ല്യോ. 
എടീ, ഭദ്രേ എടി, സുഭദ്രേന്ന് 
കണ്ണടേമ്പോം രാഗംതെറ്റാണ്ട് വിളിച്ചോണ്ടിരുന്ന 
ആ ഭാഗോതരദ്ദേഹത്തെ ഓര്‍ത്തെങ്കിലും 
ദെവസോം ഇത്തിരിപ്പാടാത്തതെന്ത്? 
അന്നപൂര്‍ണേ വിശാലാക്ഷീന്നൊന്നോക്കെ
പെലര്‍ച്ചെയ്‌ക്കെണീറ്റ് ചൊല്ലിക്കൂടായോ? 
കേക്കുന്നോര്‍ക്കും കിട്ടിക്കൂടൂലിയോ 
രണ്ടുരുളയെങ്കി രണ്ടുരുള മൊടങ്ങാത്ത വറ്റ്.

ഓ, ഇങ്ങോര്‌ടെ അലമ്പ്കളിയാന്നോ കാര്യം. 
അതൊക്കെയങ്ങ് ഒരു പാകത്തൂടെ വിട്ടേയ്ക്കണം. 
കഞ്ഞീം കറീം വെളമ്പിക്കമിഴ്ത്തുന്നില്ല്യോ. 
കൂട്ടത്തിലൊരു പുളിയിഞ്ചിക്കറീം 
മണിത്തക്കാളിച്ചചമ്മന്തീം, 
അത്രയൊക്കെ മതീന്നേ. 
വേവാനേ വിടാവൂ 
പാളാനും കരിയ്ക്കാനും വെച്ചുകൊടുക്കത് 
തീയിനെയായായലും.

പിന്നെയേ, ഞാനിവിടെ വന്നൂന്നും 
എല്ലില്ലാനാക്കോണ്ടിങ്ങനെയുപദേശിച്ചൂപോയീന്നും 
നാക്കെളിമപറ്റീട്ടുപോലുംപറഞ്ഞേയ്ക്കല്ലേ...



No comments: