13 Dec 2007

റൂബുപ്പാപ്പയുടെ പ്രണയ സമ്മാനങ്ങള്‍

നാടില്ലാണ്ടും വീടില്ലാണ്ടുമലഞ്ഞുനടക്കും
റൂബുപ്പാപ്പായ്കുണ്ട്‌ നാടൊട്ടുക്കും പ്രണയം.

പോക്കണ സഞ്ചി നിറച്ചും
പ്രണയിനിമാര്‍ക്കു കൊടുക്കാന്‍ സമ്മാനങ്ങള്‍.

വാളന്‍പുളിയും പീലിത്തുണ്ടും
കുന്നിക്കുരുവും കല്‍ക്കണ്ടത്തരി

മഴവില്‍പ്പൊടിയും
കുഞ്ഞമ്മിണിയുടെ കെറുവുകള്‍ മാറ്റാന്‍.

വീട്ടിലിരിക്കും മുത്തി പ്രണയത്തിന്നൊരു
വെറ്റില വട്ടം.

വാതം വിങ്ങിയകാലില്‍ തേച്ചുപുരട്ടാന്‍
ഏതോ വഴിയുടെ പച്ചില രക്തം.

ഓര്‍മ്മകള്‍ കോരിയൊഴിക്കാന്‍
സ്ഫടികക്കുപ്പി.

ആയിഷബീബിക്കള്ളാവിന്‍
തിരുവചനം കൊണ്ടൊരു ചെമ്പകമാല.

കാലു തളര്‍ന്നുകിടക്കും
സൗമിനിമിസ്സിന്നാശാന്‍ കവിത.

പുകയുമടുപ്പിനു
വിറകായസ്ടിക്കഷണം.

ഉപ്പുപിടിക്കാച്ചമ്മന്തി-
ക്കായിത്തിരി ദുഖം.

പൊക്കണസഞ്ചിയൊഴിഞ്ഞാലന്തിപരന്നാലാലിന്‍
ചോട്ടില്‍ കണ്ണുമടച്ചു മയക്കം.

1 comment:

പി.സി. പ്രദീപ്‌ said...

റൂബുപ്പാപ്പ ആളു കൊള്ളാല്ലോ;)