4 Mar 2010

കൃഷ്‌ണഗാഥ

പോയതില്‍പ്പിന്നെ
ആ പുഴത്തീരത്തേയ്‌ക്കു
മടങ്ങിയതേയില്ല അയാള്‍.
മഥുരയില്‍
വലിയ വരായകളുണ്ടത്രെ.
ദാനവും ധര്‍മ്മവുമുണ്ടെന്ന്‌.
ഏതോ ഒരു കുചേലനെ
തൊട്ടു കൂട്ടി
കുബേരനാക്കിയെന്നും.
മഹായുദ്ധങ്ങളുടെ
ചരടുവലിക്കാരനാണെന്നും കേട്ടു.

വറ്റിയ നദികളുടേയും
അടിവേരുണങ്ങിയ
കദംബവൃക്ഷങ്ങളുടേയും
ആ കരിഞ്ഞ നാട്ടുമ്പുറത്ത്‌
പ്രണയം
അടുക്കളയ്‌ക്കൊറ്റു കൊടുത്ത
രാധിക
ഇപ്പോഴും പുകമുട്ടിയ സ്വരത്തില്‍
കൃഷ്‌ണാ ...കൃഷ്‌ണാ...
എന്നടുപ്പില്‍ തീയൂതുന്നു.

കഴുകിക്കമിഴ്‌ത്തിയ ഓട്ടുപാത്രങ്ങള്‍ക്ക്‌
ചാരംതൊടാതെയും കണ്ണാടിമിനുപ്പ്‌.
ചുട്ടെടുത്ത കാരയപ്പത്തിന്‌
ശര്‍ക്കരയരയ്‌ക്കാതെ മധുരം.