17 Jan 2013

ഉച്ചക്കാറ്റ്



ചിറകുണ്ടായിരുന്നെങ്കില്‍ ഞാന്‍ 
പറക്കുമായിരുന്നിടങ്ങളില്‍ 
പറക്കുന്നൂ ഉച്ചക്കാറ്റ്. 

ചെയ്യുമായിരുന്നതൊക്കെയും
ചെയ്യുന്നു. മരച്ചില്ലയെ
ക്കൊടിയാക്കിയുലയ്ക്കുന്നു, 
തുറന്നിട്ട വാതില്‍പ്പോള-
യുക്കില്‍പ്പിന്നില്‍ച്ചെന്ന് 
ടപ്പേ ടപ്പേയെ-
ന്നടയ്ക്കുന്നൂ തുറക്കുന്നു, 
പിടികൊടുക്കാതോടുന്നു. 

ബാല്‍ക്കെണീല്‍ത്തൂങ്ങിക്കേറി
പുസ്തകം മടീല്‍ വെച്ചൊ-
ട്ടുറങ്ങിപ്പോയ നിന്റെ കാല്‍ വിരല്‍ 
പൂച്ചക്കുഞ്ഞിനെപ്പോലെ-
യരുമയായുമ്മ വെക്കുന്നു,
മേലാകെ മൂക്കുരയ്ക്കുന്നു.

അരൂപിയായിരുന്നെങ്കില്‍ ഞാന്‍
പടര്‍ന്നേറുമായിരുന്നപോല്‍ 
നിന്നിലൂടകം പുറം പടരുന്നൂ ഉച്ചക്കാറ്റ്.


No comments: