8 Jan 2013

ഇരിപ്പുറപ്പ്




തോന്നിയ വഴികളി-
ലോളക്കുത്താ-
യൊഴുകാനാവുകി-
ലതുമാത്രം മതി.  

നോക്കൂ, ഒരു നീര്‍ച്ചാലി-
ന്നക്കരെയിക്കരെയോരത്താകെ-
പ്പച്ച, തഴപ്പുകള്‍,
വേനലുമില്ല, വിഷാദവുമില്ല.
  
ഏറെ വിദൂരമലഞ്ഞു നടക്കും 
ദാഹമതൊക്കെയുമോടിപ്പാഞ്ഞി
ങ്ങൊടുവിവിടെത്തും, 
വിശ്രമമണയും. 

പുഴയായാല്‍ മതി 
ചുമ്മാ പാട്ടും മൂളി-
പ്പായുമൊഴുക്കായാല്‍ മതി. 

ഒരു മരമായാല്‍ മതി. 
പൂക്കാലത്തിലതിന്റെ സുഗന്ധം 
പാരിടമാകെപ്പടരും, 
തേന്‍ കനി നിറയും കാലം വന്നാല്‍ 
ചിറകു കടഞ്ഞവിശപ്പുകളൊക്കെയു-
മമൃതംതേടിച്ചില്ലയിലണയും. 

മരമായാല്‍മതിയൊരിടത്തിങ്ങ-
നിരിപ്പില്‍ നില്‍പിലുറപ്പുണ്ടായാ-
ലതുമാത്രം മതി. 

No comments: