24 May 2012

ഊഞ്ഞാലാട്ടം




ഒരുവള്‍ മഴയ്ക്ക്
ക്ലാസിലേയ്ക്കു പിടിച്ചു കയറാന്‍ 
കൈ നീട്ടിക്കൊടുത്തു.
ഒരു തൊട്ടാച്ചിണുങ്ങിച്ചെക്കനോട് 
കരച്ചില്‍ കിടക്കപ്പായില്‍ 
വെച്ചുമറന്നുപോയി. 
അവനാകെ കുടുങ്ങി. 
സ്‌ക്കൂള്‍ ബസ്സ് 
വരാന്‍ വൈകീട്ടു പോലും 
അവനൊച്ച പൊങ്ങീല്ല.
ഉറുമ്പുകള്‍ക്ക് പിന്നാലെ ഒരുവള്‍് 
ഇരുട്ടറയിലേയ്ക്കു പോയി. 
നീയാണിനി ഇവിടുത്തെ രാജ്ഞി:
ഉറുമ്പു മുത്തശ്ശി പറഞ്ഞു 
വരി വരിവരിയായിച്ചെന്ന്  
യുകെജി മിസ്സിനെ  തിന്നു തീര്‍ക്കണം;
രാജ്ഞിയുടെ ആദ്യ കല്പന.
ഞാനെന്റെ ഊഞ്ഞാലും 
എന്റെ ആട്ടവുമാണ്, 
ഓലഞ്ഞാലി 
ഒരു പുറന്നോട്ടക്കാരനെ കൊതിപ്പിച്ചു .
ഒരുവള്‍ ഒരാശ്വാസത്തിന്
അമ്മയുടെ മുഖം ഓര്‍മ്മിച്ചു നോക്കി. 
സ്ലേറ്റിലെ പൂമ്പാറ്റച്ചിത്രംപോലെ 
എങ്ങനെയോ മയഞ്ഞു പോയി. 
ടീച്ചറുടെ 
പൂച്ചപ്പാട്ടിനെക്കാളുയരത്തില്‍ പറന്നു
അവളുടെ അളമുട്ടിയ നിലവിളി.

No comments: