18 May 2012

ഇടങ്ങളും വാക്കുകളും




പറയുന്ന ഇടങ്ങള്‍ക്കനുസരിച്ച് 
വാക്കുകളും
മാറിക്കൊണ്ടിരുന്നു. 
ഒരേ കാര്യം കിടപ്പുറിയിലും 
പൂന്തോട്ടത്തിലും വെച്ച് പറയുന്നത് 
ഒരേ പോലെയാവില്ല. 
ആള്‍ത്തിരക്കൊഴിഞ്ഞ 
വൃക്ഷഛായയില്‍
ഉച്ചരിക്കപ്പെടുന്ന വാക്കുകള്‍ക്കിടയില്‍
ധാരാളം ഇടം, ഏകാന്തത.
കടല്‍ത്തീരത്ത് നിന്നാണെങ്കില്‍ 
തിരമാലകളുടെ അലമുഴക്കം.
ആശുപത്രിവരാന്തയിലെ വാക്കുകളില്‍
ഞരക്കങ്ങളും വേദനയും പുരളും. 
ശവകുടീരത്തിനടുത്ത് 
വാക്കുകള്‍ നിശ്ശബ്ദരും 
ശാന്തരും ആയിമാറും,
പേടിപിടിച്ച കുട്ടികളെപ്പോലെ 
അമ്മ...അമ്മ എന്ന് 
വീട്ടില്‍പ്പോകാന്‍ വാശി പിടിച്ച്
വിതുമ്പും.

No comments: