17 Sept 2012

പഠിപ്പു കഴിഞ്ഞുള്ള പാഠങ്ങള്‍



വേഗക്കുറവു പഠിക്കുന്നു ഞാന്‍, 
എണ്ണപ്പുഴുവുമൊരൊച്ചും
അന്തിക്കാറ്റും 
ഏറെ നിറഞ്ഞു ശമിച്ച സമുദ്ര-
ത്തിരമാലകളും വെച്ചപദത്തിന്‍
മുദ്രകളെണ്ണി നടന്നു പഠിപ്പൂ
വീണ്ടും പിത്തനെ പിത്തനെ. 

ഒച്ചക്കുറവു പഠിപ്പൂ 
ഇടനാഴിയിലൊരു 
പ്രണയാതുരമാം വരവിന്‍
കാല്‍പ്പെരുമാറ്റം 
കാലപ്പുഴയുടെയക്കരെയെന്നോ
കത്തി ദഹിച്ചു മറഞ്ഞവനത്തി-
ന്നുള്ളിലിരുട്ടിന്‍
ചോട്ടിലുണര്‍ന്നു ഭജിക്കും
കരിമണ്‍ പുറ്റിന്‍ രാമംരാമം,
പച്ചിലവിരലിന്നറ്റം പെയ്യുമൊ- 
രൊറ്റത്തുള്ളികള്‍,
ശാന്തസമാധിമിടിക്കും 
താളക്കൊട്ടിന്‍ താണവിതാനം 
ചൊല്ലുമിടര്‍ച്ചകള്‍ 
മെല്ലെനെ മെല്ലെനെ മൂളി.

നേടിയെടുത്തു നിറഞ്ഞു തുളുമ്പുവ-
തെങ്ങനെയെന്നു പഠിച്ചില്ലേയിനി-
യൊക്കെയുപേക്ഷിച്ചുയിരുവിടര്‍ത്തുവ-
തെങ്ങനെയെങ്ങനെയെന്നു പഠിക്കാം.

No comments: