30 Sept 2012

അയലോക്കം



ജനലോരത്തെ ശതാവരി വള്ളിയില്‍ വന്നിരുന്ന് 
ഈ പച്ചില മറവില്‍ 
കുറച്ചുകാലത്തേയ്‌ക്കൊരു 
പുരകെട്ടിയ്‌ക്കോട്ടേയെന്നു ചോദിച്ചു, 
ഒരു ചെറുപ്പക്കാരന്‍ കുരുവി. 
ഇത്തിരിമാറി തെച്ചിക്കൊമ്പില്‍ 
അകത്തേയ്ക്കു സാകൂതം നോക്കിയിരിപ്പുണ്ട് 
മൂപ്പരുടെ പൊണ്ടാട്ടി. 
മാരീഡാനോ? 
ഞാനൊരു പതിവിന്‍പടി വീട്ടുടമയായി. 
കുരുവിച്ചെറുക്കന്‍ ഒന്നു പുരുങ്ങി, 
പെണ്ണൊന്നു ചിരിച്ചെന്നു തോന്നി. 
വീടുവെച്ചതിന്റെ രണ്ടാംനാള്‍മുതല്‍ 
കലഹം തുടങ്ങിയേക്കരുത്. 
ഞാന്‍ പറഞ്ഞു, 
എന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്തരുത്...
അനാവശ്യവിചാരങ്ങളും 
പുറത്തേയ്ക്ക് പുകയുന്ന ആകുലതകളും കൊണ്ട്
ദയവായി ഞങ്ങളുടേയും..
തെച്ചിക്കൊമ്പില്‍ നിന്നിരുന്നവള്‍ ഓര്‍മ്മിപ്പിച്ചു.

No comments: