2 Feb 2013

മൂകതയുടെ നിലവിളി



അലക്കിക്കൊണ്ടിരിക്കെ 
ഒരു പൊന്‍മ നേര്‍മുന്നില്‍ 
അയലില്‍ വന്നിരുന്നു. 
പിന്‍തിരിഞ്ഞാണിരുന്നത്.

മഴവില്ലിനോടുരുമ്മിപ്പറന്നുവോ, 
നീലമേഘത്തിലൂളിയിട്ടുകളിച്ചുവോ 
എന്നു തോന്നിക്കും നീലത്തൂവലും 
ഇരുണ്ട കുഞ്ഞു വാലും 
എന്നെ കാണിക്കാനെന്നോണം. 

തുലനം ചെയ്തുകൊണ്ട് 
ചൂടിഅയലിലിരിക്കാനുള്ള ചിറകിന്റെ പിടപ്പും 
വാലിന്റെ അനക്കവും നോക്കി 
അലക്കുപണി നിര്‍ത്തി
ഞാനവളെത്തന്നെ നോക്കി നിന്നു. 

പെട്ടെന്നവള്‍ ഇരുത്തം മുഖാമുഖമാക്കി. 
ഹൊ, ഒറ്റ ക്ഷണം കൊണ്ട്
ആ നീല സൗന്ദര്യം സമ്മാനിച്ച 
സന്തോഷമൊക്കെയും ആവിയായി. 
മൂര്‍ച്ചയുള്ള നീളന്‍കൊക്ക് 
ഒരു മീനിനെയോ പുഴുവിനെയോ 
പള്ളയ്ക്കിറുക്കിപ്പിടിച്ചിരുന്നു. 
അതിന്റെ രണ്ടറ്റങ്ങള്‍, 
വാലും തലയും, 
പിടയുന്നുണ്ടായിരുന്നു. 
നേര്‍ത്ത, എന്നാല്‍ തുളച്ചു കയറുന്ന ഒരൊച്ചയും. 

മീനോ പുഴുവോ ഒച്ചയുണ്ടാക്കുമോ, 
അവര്‍ മൂക ജീവികളല്ലേ! 
ഒരു പക്ഷെ മരണത്തിന്റെ ഘോര വേദനയില്‍ 
ഏതു മൂകതയും 
ഒന്നുറക്കെ നിലവിളിച്ചുപോവുമായിരിക്കും...

No comments: