6 May 2013

അടുക്കിപ്പെറുക്ക്




ഉച്ചയൂണുകഴിച്ചൊട്ടുറങ്ങാന്‍ 
തിണ്ണമേലെച്ചെരിഞ്ഞതേയോര്‍മ്മ. 
പിന്നെ മൂടല്‍ മയക്കത്തിലാരോ 
ഉമ്മറ വാതില്‍ മെല്ലെത്തുറന്നൊരു 
നേര്യതാണുടത്തമ്മയെപ്പോലെ 
ക്കോന്തലത്തുകില്‍ കാണുന്ന വണ്ണം. 

ചെന്നടുക്കളേ മൂലയ്ക്കല്‍ നിന്നും 
ചൂലെടുത്തോണ്ടു വന്നൊട്ടു പാട്ടും 
മൂളി മൂളിയകങ്ങള്‍ വരാന്ത
കോലയൊക്കെ വെടിപ്പായ്ത്തുടച്ചു . 
പുസ്തകങ്ങള്‍, ഞാന്‍ വാരിച്ചിതറി-
യങ്ങുമിങ്ങുമായിട്ടവയെല്ലാം 
ഷല്‍ഫിലട്ടിയ്ക്കടുക്കിപ്പെറുക്കി -
ച്ചെന്നടുക്കളപ്പാത്രങ്ങളൊന്നായ് 
കൊണ്ടു പോയിക്കിണറ്റിന്നരികില്‍ 
ചാരമിത്തിരിക്കൂട്ടിയുരച്ച് 
തേച്ചു നന്നായ്ക്കഴുകിയെടുത്ത-
ത്തട്ടിന്മേലെക്കമിഴ്ത്തിയടുക്കി.

കൈ തുടച്ചെന്നരികില്‍ വന്നത്ര-
യ്ക്കാര്‍ദ്രമായൊന്നു നോക്കിപ്പതുക്കെ-
ക്കാല്‍പ്പടങ്ങളുഴിഞ്ഞൊട്ടിരുന്നു. 
പിന്നെ മെല്ലെയെഴുന്നേറ്റു വീണ്ടു-
മുമ്മറപ്പടി വാതില്‍ തുറന്ന് 
പൂമുഖത്തേയ്ക്കിറങ്ങി, ഞാന്‍ വേഗം
ഞെട്ടിയൊററയെണീക്കലെണീറ്റെന്‍ 
വാതില്‍ക്കല്‍ച്ചെന്നു നോക്കുവാനോടി. 

ശൂന്യമാമിടം മുന്നേതുപോലെ-
യാരുമില്ലെന്റെ യുച്ചക്കിനാവേ-
യെന്നു ഞാനുള്ളിലിത്തിരി ദുഖം 
പുഞ്ചിരിച്ചു മറക്കാന്‍ ശ്രമിക്കെ, 
അത്ഭുതപ്പെട്ടു കണ്ടു ഞാനെല്ലാം 
ഇത്രമേലാരടുക്കിപ്പെറുക്കി....

No comments: