16 May 2012

ഉറക്കം




മോനുറങ്ങുന്നു, 
അവനെപ്പിടിച്ചൂട്ടിയമ്മയും. 
അവന്റെ പാവക്കുഞ്ഞും.
കട്ടിലും കിടക്കയും 
കാടിന്‍ചിത്രം വരച്ചിട്ട വിരിയും
പതുക്കെക്കറങ്ങിക്കൊ
ണ്ടുറങ്ങാന്‍ ശീലിച്ച ഫാനും 
കണ്‍തുറന്നും കൊ-
ണ്ടുറക്കറ വിളക്കും. 
ഉറങ്ങീ വരാന്ത, പടികള്‍, 
ചൂടാറാതടുക്കള. 
ജാലകം തുറന്നാല്‍ കാണാം 
തൊടിയില്‍ മരങ്ങളുറങ്ങുന്നത്. 
ഇരുട്ടുറങ്ങുന്നതും 
നക്ഷത്ര വെളിച്ചങ്ങളുറങ്ങുന്നതും. 
മണ്ഡലക്കാലമല്ലയോ
നേരത്തെയുണരേണ്ടേയെ-
ന്നുറങ്ങുന്നു നാട്ടുപാതകള്‍.
എല്ലാരു മുറങ്ങിയാല്‍
കാവും കുളവും ദൈവങ്ങളും.
പ്രണയങ്ങള്‍ പിണക്കങ്ങളെ 
ഉരുമ്മിച്ചേര്‍ന്നുറങ്ങുന്നു..
പേടികളിമപൂട്ടി-
യാഴത്തിലുറങ്ങുന്നു, 
നോവുകള്‍, പിടപ്പുകള്‍, കരച്ചില്‍, 
തീമൊട്ടുകള്‍, കനലുകള്‍... 
എല്ലാരും പയ്യെപ്പയ്യെ 
കണ്‍പോളയടയ്ക്കുന്നു.
ഉറക്കങ്ങള്‍ നോക്കിനോക്കി ഞാ-
നുറങ്ങാനേ മറക്കുന്നു...

1 comment:

Anonymous said...

`