24 Apr 2013

ഒറ്റക്കട്ടില്‍ ജീവിതം




ഇരുപതാം വയസ്സുമുതല്‍ 
ഒറ്റക്കട്ടില്‍ വാസിയാണ് അക്ക.
കക്കൂസും കുളിമുറിമുറിയും 
അടുക്കളയും തീര്‍മേശയും 
അതിഥിമുറിയും വരാന്തയും 
എഴുത്ത്, വായനാമുറി 
പ്രാര്‍ഥനാമുറി, സൂക്ഷിപ്പുമുറി, 
പറ, പത്തായം, പാട്ടുപെട്ടി,
ഒക്കെയൊരു മരക്കട്ടിലില്‍. 

മുട്ടയിട്ട്, അടയിരുന്ന്, വിരിയിച്ച്, 
പുറ്റടര്‍ത്തിയിറങ്ങിയിഴഞ്ഞിഴഞ്ഞിടവഴി, 
ഊടുവഴി, വയല്‍, വരമ്പ,് പാടം, 
കുളക്കരെ, കുന്ന്, കാവ്, യക്ഷിപ്പാലച്ചോട്,
ടാറിട്ട നിരത്ത,് പുഴക്കരെ. കടവ,് തോണി, 
അങ്ങാടി, ഉത്സവം, ആലവട്ടം, ആന, 
കൊടിമരം, ചന്തപ്പുര, കുപ്പിവള, 
കണ്‍മഷി, ചാന്തുപൊട്ട,് 
റിബ്ബണ്‍ കെട്ടിയ മുടിയുടെ ആട്ടം, 
യന്ത്രൂഞ്ഞാലിലപ്പുറമിപ്പുറമിരുത്തം,. 
വിരല്‍ വിരലുമ്മിത്തരിപ്പ്, 
ഇരുട്ട,് മറ, ചുംബനം,
മയക്കം ,രോഗം മരുന്നിന്നൂറ്റം,
പകല്‍ക്കിനാവിലെച്ചെമ്മണ്‍പാത, 
വെയില്‍, 
നടത്തം... നടത്തം... നടത്തം... 
ഒക്കെയാ അഞ്ചരയടി 
അയനിപ്ലാവുമരക്കട്ടിലിന്റെ മുത്താച്ചി മണത്തില്‍.  

ഗാന്ധി, ബസര്‍മതി ആശ്രമം, 
ചര്‍ക്കയില്‍ക്കുരുത്ത വെയില്‍ നാരുകള്‍, 
ശാന്തിനികേതന്‍, ഗയ, ബോധി, വാല്‍ഡന്‍, 
എംകെ, ഗോപാലന്‍സ്മരക വായനശാല, 
വാട്ടര്‍‌സ്റ്റേഷന്‍ എന്ന നാടകത്തിലെ 
ഉണങ്ങാ മുറിവായിലിറ്റും കുടിനീരു നിലവിളി, 
വോംംബ് എന്ന സിനിമയിലെ തപശ്ശക്തിയുള്ള രതി, 
മരിക്കാന്‍ പോകുന്നവന്റെ പിന്നാലെ 
മൂകമനുധാവനംചെയ്യും
പ്രണയിയുടെ നിഴല്‍ എന്ന  
വരയ്ക്കപ്പെടാനിരിക്കുന്ന ഒരു ഫാന്റസിക് പെയിന്റിംഗ്,.
ഇറോം ശര്‍മ്മിള, ഇടിന്തകര, 
സേവ്യറമ്മ, സുന്ദരി ,ഇഗ്നേഷ്, 
മീനിന്റേം മുപ്പാലിന്റേം ഇഴപിരിഞ്ഞ മണം. 
സമയപ്രയളത്തിന്നൊന്നരയടിമീതെ 
നാലുകാലും കുത്തിയുയര്‍ന്നെഴുന്നു നില്‍ക്കും
ഈ അവബോധ ദ്വീപില്‍.




കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷമായി 
ആരോഗ്യക്ഷയം വന്ന് ഒറ്റക്കട്ടില്‍ ജീവിതം 
നയിച്ചുപോരുന്ന 
പുഷ്പ പൂക്കാട് എന്ന കൂട്ടുകാരിക്ക് ഈ കവിത സമര്‍പ്പിക്കുന്നു....

No comments: