13 Mar 2013

നാട്ടു മാങ്ങാക്കൊതി



ഇന്ന് രാവിലെ സ്‌കൂളിലെത്തിയ ഉടന്‍രണ്ടു പഴുത്തമാങ്ങകള്‍ സമ്മാനമായി കിട്ടി. രണ്ടും നാട്ടുമാങ്ങകള്‍. രണ്ടു വിധത്തിലുള്ളവ. രണ്ടിനും രണ്ടുമണം. നാട്ടുമാഴയുടെ ഓരോ മധുരങ്ങള്‍ പോലെ ഓരോമണങ്ങളും..  

ഒന്നിന് നല്ല മഞ്ഞ നിറമായ്ടുണ്ട്. ഒന്നിന്റെയത് ഇത്തിരി പച്ചകലര്‍ന്ന മഞ്ഞനിറം. രണ്ടുമാങ്ങകളും വേഗം ബാഗില്‍ ഒളിപ്പിച്ചു. ഒന്നു രണ്ടു മിനിട്ടു കൂടി കഴിഞ്ഞാല്‍ കൊതിപിടിച്ച അവകാശികള്‍ ചുറ്റും കലമ്പിക്കൂടും..

.സാധാരണ കിട്ടുന്ന മാങ്ങകളിലേറെയും, ഒരുണ്ണിമാങ്ങയായാല്‍പ്പോലും ഞങ്ങള്‍ നൂറ്റൊന്നിച്ചിപ്പോന്ന കഷണങ്ങളായി വീതിച്ച് വരിവരി നിന്ന് പങ്കുവെച്ച് തിന്നു തീര്‍ക്കലാണ് പതിവ്. പഴുത്തതാണെങ്കില്‍ മാറിമാറി ഈമ്പിയീമ്പി....
പക്ഷെ, ആ രണ്ടുമാങ്ങകളും ഞാനാരും കാണാതെ ഒളിപ്പിച്ചു... 

വൈകുന്നേരം എല്ലാരും പോയ്ക്കഴിഞ്ഞപ്പോള്‍ ക്ലാസുപൂട്ടാന്‍ നേരത്ത് ഫാത്തിമ ഓടിയടുത്തു വന്നു. അവളേറ്റവും ചെറിയ കൂട്ടുകാരി. 
രാവിലത്തെ മാങ്ങേലൊന്നു തര്വോ? 
അവള്‍സ്വകാര്യം പറയുന്ന  ചെറിയ ഒച്ചേല്‍ ചോദിച്ചു. അത്രം നേരം എഴുതുന്നതിന്റേം ചിത്രം വരയ്ക്കുന്നതിന്റെം കളിക്കുന്നതിന്റേം പാടുന്നതിന്റേമൊക്കെയിടയ്ക്ക്, ഓട്ടങ്ങള്‍ക്കും ചാട്ടങ്ങള്‍ക്കുമിടയ്ക്ക് ഒരുകുഞ്ഞിപ്പെനസിലിനെ പാവാടക്കീശേല്‍ ഒളിപ്പിക്കുന്ന സൂക്ഷ്മതയോടെ അവളൊളിപ്പിച്ചു വെച്ചിരുന്നു ആ മാങ്ങാക്കൊതി.!...

ഞാന്‍ പക്ഷെ, ഓരോന്നും പറഞ്ഞ്, രണ്ടും ഇത്തിരി ചീഞ്ഞതാണെന്നു കള്ളം പറഞ്ഞ്, നാളെ ആദ്യം കിട്ടുന്ന ഒന്ന് മുഴുവനായും തരാമെന്ന് മോഹിപ്പിച്ച് എങ്ങനെയോ അവളെ മടക്കിയയച്ചു...അവളോടിപ്പോകുമ്പോള്‍ അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയിട്ടും ഞാനതു ചെയ്തില്ല. അവളുടെ കാല്‍ച്ചുവടുകള്‍ സങ്കടമുള്ള ഒരോട്ടത്തിന്റെതായിരുന്നുവെന്ന് എനിക്കു പിന്നേം പിന്നേം തോന്നി...
പലപ്രാവശ്യം മറക്കാന്‍ ശ്രമിച്ചിട്ടും ഫാത്തിമേടെ പാവം മാങ്ങാക്കൊതി എന്നെ പിന്‍തുടര്‍ന്നു. 
ഉണ്ണിക്കുട്ടനും ഞാനും കൂടെ രണ്ടു മാങ്ങകളും ഈമ്പിയീമ്പിക്കുടിച്ചു. ഒന്നിരിത്തിരി പുളിയുണ്ടായിരുന്നു. രണ്ടാമത്തേത് ശരിക്കും തേനായിരുന്നു. മാങ്ങയണ്ടി മുളപ്പിക്കാന്‍ വേണ്ടി ചാണകവെള്ളത്തില്‍ മുക്കിവെച്ചു. 

ഫാത്തിമയുടെ കൊതിയെപ്പറ്റിയും അവള്‍ ചോദിച്ചതിനെപ്പറ്റിയും പറഞ്ഞപ്പോള്‍ ഉണ്ണി രണ്ടെണ്ണമില്ലായിരുന്നോ, ഒന്നവള്‍ക്ക് കൊടുക്കാഞ്ഞത് തെറ്റായിപ്പോയെന്നു പറഞ്ഞു.. 
ഹൊ, എനിക്കത്രേം ഇഷ്ടായിരുന്നു, കൊതിയായിരുന്നു...

ഇഷ്ടമുള്ളതാണ്, നമുക്ക് വെണം എന്നു തോന്നുന്നതാണ് വിട്ടുകൊടുക്കേണ്ടത്.. അതാണ് സ്‌നേഹം.. 
എവിടെയോ വായിച്ച ഒരു വരിയുടെ മുന കൊണ്ട് അവനെന്റെ മുറിവിലൊന്നുരച്ചു........

ഫാത്തിമേ, നീയെന്നേടുക്ഷമിക്കണേ....
നാളെ നാട്ടുമാങ്ങ കിട്ടുമ്പോള്‍...
ദൈവമേ, എനിക്കറിഞ്ഞു കൂട, ഞാനതു പിന്നെയും ഒളിപ്പിക്കുമോയെന്ന്..

No comments: