1 Jul 2012

മഴേം വെയിലും



അമ്മൂനെ നുമുക്കൊന്നു പറ്റിക്കണം. 
മഴയും വെലിലും തമ്മില്‍ത്തമ്മില്‍ പറഞ്ഞു. 
പുതിയ പുള്ളിക്കുട കിട്ടിയപ്പം 
എന്താ അവളുടെയൊരുഭാവം. 
പവറച്ചി... 
മഴ കുശുമ്പു കൂട്ടി... 
പാവം... വെയിലിനു തോന്നി. 
എന്നാലും ചെറിയ പറ്റിക്കലിന് ഒരു രസമുണ്ട്. 
അമ്മു സ്‌ക്കൂളിലേയ്ക്കിറങ്ങാന്‍ നേരം 
വിസ്തരിച്ചുള്ള ചിരിയുമായി 
വെയില്‍ മുറ്റത്തു തന്നെ ചെന്നു നിന്നു. 
പുള്ളിക്കുടേ,
ന്റെ വാവ ന്ന് സ്‌ക്കൂള്ള് വരണ്ടാട്ടോ, 
എന്ന് കുടയെ മേല്‍പ്പടിമേല്‍ വെച്ച് അമ്മു
സഞ്ചിയുമെടുത്ത് ഓടി. 
പാടത്തിന്‍ നടുക്കെത്തിയതും 
വെയിലെങ്ങോ ഓടിയൊളിച്ചു. 
മഴയവള്‍ക്കു ചുറ്റും മുമ്പൊന്നും പെയ്യാത്തത്ര ശക്തിയില്‍ 
ചറപറാന്ന് തുള്ളി.  
ആകെ നനഞ്ഞ് സ്‌ക്കൂളിറയത്ത് 
മരക്കൊമ്പത്തെ കാക്കക്കുഞ്ഞിനെപ്പോലെ 
കൂനിയൊതുങ്ങി നിന്നപ്പോള്‍ മഴയും വെയിലും 
കുഞ്ഞിക്കാറ്റിനേം കൂട്ടി വന്ന് പറ്റിച്ചേ പറ്റിച്ചേ എന്ന് കൂവി...
പൊട്ടന്‍മാരെ, അമ്മു പറഞ്ഞു, 
എനിക്കീ മഴ കൊള്ളലെന്തിഷ്ടാന്നോ..
അമ്മേപ്പേടിച്ചാ 
ഞാനീ കൊടേം തൂക്കി നടക്കണതു തന്നെ...


No comments: