9 Jul 2012

നിശാചരി




1
അവള്‍ തന്നെയവള്‍ക്കന്നം. 
പച്ചയ്ക്കും പാകം ചെയ്തും
്ഇത്തിരി മധുരിച്ചും
മടുത്തും ചവര്‍പ്പായും
കയ്പ്പാകെ കടിച്ചമര്‍ത്തിയും
തന്നെത്താന്‍
തിന്നു തീര്‍ക്കുന്നു.
2
തന്നില്‍ത്തന്നെ കൂടുവെച്ചവള്‍.
മഴയെപ്പുറത്താക്കി 
വെയിലിന്റെ കണ്ണുവെട്ടിച്ച്
മഞ്ഞില്‍ വട്ടംപൂണ്ട് 
ഒരുമൂലയടുപ്പാക്കി-
യെതിര്‍മൂലകിടപ്പാക്കി-
യുണ്ണുമ്പോളുറങ്ങാതെ 
വയറ്റിലെക്കനല്‍ത്തീയി-
ന്നോരത്തുമുഖംപൂഴ്ത്തി.



3
തേച്ചും മിനുക്കിയു-
മൂട്ടിയുമുറക്കിച്ചും 
തൊട്ടും തലോടിയും 
താന്‍തന്റെ പാവയെന്നപോല്‍. 
തന്നെത്താന്‍പ്രേമിക്കുന്നോള്‍
എന്നിട്ടും പിടിവിട്ടു 
താഴെ വീണുടയുന്നോള്‍.
4
കവിയെ, രാജാവിനെ, 
ജ്ഞാനിയെയജ്ഞാനിയെ
വണിക്കിനെയറിഞ്ഞവ
ളനുഭവിച്ചില്ല ദൈവത്തിന്‍
ദയയോലുന്ന പൗരുഷം. 
അവളുടെ വാതില്‍ക്കലും 
അങ്ങോരുടെ മടിശ്ശീല
യൊഴിഞ്ഞൊറ്റയുറുപ്പിക
നാണയംപോലുമില്ലാതെ.
5
വിശുദ്ധയുടെയുടയാട-
യുടുക്കാന്‍ കൊടുത്തപ്പോള്‍
നിറംമുക്കിയനഗ്നത
യതാണു താനെന്നവള്‍.
താന്‍തന്നെകാവല്‍നിന-
ക്കെന്നവള്‍ക്കുള്ളില്‍ദൈവം
തരിക്കും തീമൊട്ടായി
പിറക്കാന്‍ കുരുത്താറെ
അവളിതാ പിഴുതെടുക്കാനായ്
കൊടിലിന്റെ ക്യൂവില്‍നില്‍പ്പൂ!



No comments: