10 Jul 2012

പഴക്കം




കളിക്കാന്‍ വിളിച്ചപ്പോള്‍
ചെല്ലാഞ്ഞ കെറുവില്‍ ജനല്‍ 
പടിയില്‍ ചാരിനിന്നൊരു
വെയില്‍ച്ചീളു കളിയാക്കി.
അറിഞ്ഞില്ലടിക്കൊട്ട
ദ്രവിച്ചതും സൂക്ഷിക്കുവാന്‍ 
ഉള്ളിലേയ്ക്കിട്ട തൂവലും 
പീലിയും മണിമുത്തും
മഞ്ചാടിയുമിനിപ്പവും
കൂട്ടും കുട്ടിത്തവും 
പ്രേമവും പിണക്കങ്ങളും
പേടിയും മായാലോകം
വിരിയും പൂക്കാലത്തില്‍ 
വിത്തും വിസ്മയങ്ങളും 
ഇല്ലെന്നു പയാനുള്ള മടിയും
പോകാന്‍ വിളിച്ചാലപ്പോള്‍
വാതിലുമടച്ചങ്ങോ-
ട്ടിറങ്ങാനുള്ള വെമ്പലും
നിലാവിലാകാശത്തില്‍
തത്തപോല്‍പറന്നെത്തി
താരകപ്പൊട്ടുമിന്നാട്ടം
പെറുക്കും സങ്കല്‍പവും
വെയിലും വെളിച്ചവും 
ഒന്നൊന്നായെങ്ങൊക്കെയോ 
തൂവിനീയിപ്പോഴുള്ളം 
ഒഴിഞ്ഞ് നിശ്ശൂന്യനായ് 
നിസ്വനായ് പുറംതോടായി
ചപ്പത്തുണിപോല്‍ മൂല-
യ്ക്കിരുട്ടില്‍ മുഖം പൂഴ്ത്തും
വെറും വയസ്സനായത്.

No comments: