25 Jul 2012

പറക്കുന്ന മരക്കുതിര




സാധനങ്ങള്‍ കൂട്ടിയിടുന്ന മുറിയിലേയക്ക് 
ജനാലയുടെ മരയഴികളില്‍ക്കൂടി കുട്ടു പാര്‍ത്തു നോക്കി. 
മൂത്രമൊഴിക്കാനെന്ന് സൂത്രം പറഞ്ഞ് ടീച്ചറെപ്പറ്റിച്ച് 
ഇത്തിരിവെയിലുകൊള്ളാനിറങ്ങിയതാണവന്‍. 
ഹായ്, ദാ, ഒരു കുതിര.. ഒരു മരക്കുതിര...
ക്ലാസില്‍ച്ചെന്നിരുന്ന് കണ്ണു മിഴിച്ചിരുന്ന് സ്വപ്നം കണ്ടു. 
കുതിരപ്പുത്തിരുന്നൊരു കുന്നിന്‍ പുറത്തൂടെ പായുന്നു. 
കുന്നിന്‍ പുറത്താകെ സ്വര്‍ണത്തിന്റെ നിറമുള്ള വെയില്‍....
എങ്ങനേം ആ മരക്കുതിരയെ 
അടിച്ചുമാറ്റണമെന്ന പൂതി കലശലായി. 
ഉച്ചയൂണൊറ്റയുരുളയ്ക്കു മതിയാക്കി. 
ഓടിയെത്തിയപ്പോള്‍ ഓഫീസ് റൂമിലാരുമില്ല. 
പതുങ്ങിച്ചെന്നപ്പുറത്തെ മുറിയില്‍നിന്ന് ചപ്പു ചിപ്പു 
ചവറുകള്‍ക്കിടയില്‍ നിന്നാ മരക്കുതിരയെ 
എങ്ങനെയോ മുറ്റത്തെത്തിച്ചു. 
ഉന്തീം തള്ളീം നീക്കീം നെരക്കീം 
മൂത്രപ്പുരയ്ക്കപ്പുറത്തെ കുറ്റിക്കാട്ടില്‍ കൊണ്ടൊളിപ്പിച്ചു. 
അന്നുച്ചകഴിഞ്ഞപ്പോഴത്തെ 
പാട്ടിനും കഥയ്ക്കും 
കൂട്ടല്‍പ്പട്ടികയ്ക്കുപോലും എന്തൊരു മധുരം!
സ്‌ക്കൂള്‍ വിട്ട് ഹെഡ്മാഷും പോകുംവരെ 
അവിടേം ഇവിടേം പാര്‍ത്തും പതുങ്ങീം നിന്നു. 
കഞ്ഞിപ്പുരയില്‍ നിന്നു കിട്ടിയൊരു പഴയ ചൂടി 
കുതിരക്കഴുത്തില്‍ കെട്ടി. 
ഗെയിറ്റു കേറിമറഞ്ഞപ്പുറത്തെത്തി. 
കയറു വലിച്ചു വലിച്ച് കുതിരയെ ഇപ്പുറത്തെത്തിച്ചു.
 താങ്ങിപ്പിടിച്ചിറക്കി നിറുത്തി. 
കുതിരമേല്‍ക്കയറിയിരുന്നു.
സ്‌ക്കൂള്‍ഗെയിറ്റു കടന്നതും കുതിരയുടെ ഭാവംമാറി. 
അത് കാലുകുടഞ്ഞു. കണ്ണുരുട്ടി. 
കുളമ്പുകള്‍ ചടപടാന്നടിച്ച്
കുട്ടൂനേം പുറത്തേറ്റി കുതിര ചറപറാന്ന് പായാന്‍ തുടങ്ങി...

No comments: