24 Jul 2012

അടിച്ചുതളിക്കാരി




കാണാന്‍ തീരെ ഭംഗീല്ല. 
ഒന്നും ഓര്‍മ്മയില് നില്‍ക്കാത്തതുകൊണ്ട് 
പഠിപ്പിലും മഹാമോശം
അടഞ്ഞ ഒരൊച്ചയാണ്. 
പാട്ടുപാടാനൊന്നും പറ്റില്ല. 
വരയ്ക്കുമോന്നൊക്കെ നോക്കിയതാ.
അതിനും വലിയ താല്‍പര്യമോ കഴിവോ ഇല്ല...
പാവം അവളുടെ കാര്യമോര്‍ക്കുമ്പം സങ്കടം തോന്നും .
വീട്ടിലാണെങ്കില്‍ മഹാ കഷ്ടസ്ഥിതി..
എനിക്കറിഞ്ഞൂടാ ഈ കുട്ടിയെ എന്താചെയ്യണ്ടതെന്ന്...
മാലിനിയെക്കുറിച്ച് അവളുടെ 
നല്ലവളായ നാലാംതരത്തിലെ ടീച്ചര്‍ സങ്കടപ്പെട്ടു. 
അഞ്ചാംതരത്തിലെത്തിയപ്പോളാണ് 
തനിക്കേറ്റവും ഇഷ്ടപ്പെട്ട പണി, 
തന്നെക്കൊണ്ട് ശരിക്കും ചെയ്യാന്‍ പറ്റുന്ന ഒരു പണി 
അവള്‍ കണ്ടു പിടിച്ചത്.
അടിച്ചു വാരല്‍....
അതില്‍പിന്നെ എത്രയടിച്ചുവാരിയിട്ടും അവള്‍ക്കു മതി വന്നില്ല. 
നേരത്തെയിലും നേരത്തെ അവള്‍ സ്‌ക്കൂളിലെത്തി. 
ക്ലാസ്‌റൂം, മുറ്റം., വരാന്ത...
അവളുടെ ചൂല് തൊട്ടിടം കണ്ണാടി പോലെ  മിനുങ്ങി. 
ഒരു പൊടിക്കുഞ്ഞിനു പോലും 
ഒരു മൂലയിലുമോട്ടയിലും ഒളിച്ചിരിക്കാനായില്ല.
ടീച്ചര്‍മാര്‍ പാടാനറിയുന്ന കുട്ടികളെ പാടിക്കാനും 
അഭിനയ വീരന്മാരെ മറ്റൊരു പണിയുമില്ലാത്തപ്പോള്‍ 
വിളിച്ചു കൊണ്ടു പോയി അഭിനയിപ്പിക്കാനും 
കാണിക്കുന്ന അതേ ഉത്സാഹത്തോടെ
മാലിനിയെ വിളിച്ചു കൊണ്ടു പോയി സ്വകാര്യത്തില്‍ 
സ്റ്റാഫ് റൂമോ ഓഫീസ് റൂമോ അടിച്ചു വാരിപ്പിച്ചു തുടങ്ങി. 
അവള്‍ അടിച്ചു വാരിയിട്ട ഇടത്തിന്റെ 
വൃത്തിയും വ്യവസ്ഥയും കണ്ട് 
ചില വാല്യക്കാരത്തി ടീച്ചര്‍മാര്‍ക്ക് 
അസൂയ തോന്നുക പോലും ചെയ്തു. 
വാതരോഗിയായ ഒരു ടീച്ചര്‍ 
ഇവളെ വല്ലതും കൊടുത്ത് ചെറിയ പണികള്‍ക്ക് 
വീട്ടിലേയ്ക്ക് കിട്ടുമോ എന്നും ആലോചിച്ചു. 
പിന്നെപ്പിന്നെ മാലിനിയില്ലാത്ത ഒരു ദിവസം 
സഹിക്കാന്‍ പറ്റാത്ത ഒരു ദിവസമായി. 
മാലിനിയില്ലാത്ത ദിവസംപോലെ എന്നത് 
ഏറ്റവും വൃത്തികെട്ട ഒരു ദിവസത്തിന്റെ വിളിപ്പേരായി. 
വലുതാവുമ്പോള്‍ ഒരു കുറ്റിച്ചൂലും പിടിച്ചുചെന്ന് 
അവളീ ലോകത്തെ മുഴുവന്‍ 
അടിച്ചു തളിച്ചു വെടിപ്പാക്കിയേയ്ക്കും.

No comments: