16 Jul 2012

ഉത്തരരാമായണം; രംഗം ഒന്ന് ഒരലക്കുകാരന്റെ ഉപദേശം



രാമാ, 
അവള്‍ പഴയ അവളല്ല. 
പത്തുതലയുള്ള ഒരാളാല്‍ 
മോഹിക്കപ്പെട്ടവള്‍. 
ഇരുപതു കൈയ്യുമുള്ള ഒരാളാല്‍ 
കവര്‍ന്നെടുക്കപ്പെട്ടവള്‍.് 
ഇരുപതു കടലുള്ള ഒരു നെഞ്ചിന്റെ കാമം 
അവളുടെ തീരങ്ങളില്‍ വന്നലച്ചു. 
നോക്ക് നിന്റെ കയ്യിലെന്താണിരിപ്പ്? 
കിരീടംപൊതിയാന്‍ പാകത്തിലൊരൊറ്റത്തല.
കൊളുത്തിക്കെട്ടിയരണ്ടു കൈകള്‍. 
നിന്നെപ്പൊതിയുന്ന കടല്‍ തിരയറ്റത് 
അതിന്റെ ജലം ഒഴുക്കറ്റു മരിച്ചത്. 
രാമ, അവളുടെ ഗര്‍ഭത്തില്‍ 
കൊടുങ്കാറ്റിന്റെ ബീജങ്ങള്‍. 
ഇനിയുള്ള ഓരോ രാത്രിയിലും 
രാജഭാരത്തിന്റെ തളര്‍ച്ചയില്‍ 
നീ ബോധം കെട്ടുറങ്ങുന്ന തണുപ്പില്‍
മഴവില്ലു തൂവുന്ന സ്വര്‍ണക്കിനാവുകള്‍ 
അവളെ അപഹരിക്കും. 
വംശാഭിമാനത്തിന്റെ 
പുരാതന ഗോപുരം 
അടിയിളകി വീഴും മുമ്പ്, 
കപ്പല്‍ച്ചേതത്തില്‍ 
അവതാരകഥയുടെ
കടലാസുതോണിമുങ്ങും മുമ്പ് 
കളയൂ കളയൂ 
കൊടുങ്കാട്ടിലോ കാട്ടുതീയിലോ കളയൂ
അടികത്താന്‍ തുടങ്ങിയ,
അഴിപൊട്ടിച്ചിളകിത്തുടങ്ങിയ 
ഈ പ്രളയ സീതയെ.


No comments: