22 Jul 2012

അമ്മ കൂടാന്‍വരുമ്പോള്‍



അമ്മ കൂടാന്‍ വന്നാല്‍ 
വാലുപോല്‍ പിന്നാലുണ്ട് 
വരുന്നൂ ഓട്ടുചട്ടിയി-
ലടചുട്ടശര്‍ക്കരപ്പാവ്
തേങ്ങയില്‍ വെന്തതിന്‍ മണം.
ആലയില്‍പ്പൈക്കിടാവിന്റെ 
പാല്‍ച്ചുണ്ടുപതതന്‍മണം.
പനിക്കാലത്തുളസിക്കാപ്പി-
ക്കുരമുളകെരിവിന്‍മണം. 
സന്ധ്യയ്ക്കു നാട്ടുചെമ്പക
മടിമടിപ്പൂത്തതിന്‍മണം.


കുടുക്കയില്‍ക്കുഞ്ഞന്‍മത്തി-
യുണക്കനെല്ലിക്കയി-
ലരച്ചകറിപിറ്റേന്ന് 
വെള്ളച്ചോറില്‍ക്കൂട്ടി
പൂച്ചപോല്‍ക്കണ്ണുംപൂട്ടി-
ത്തിന്നും മാദകം രസം.
കടുകില്‍വറുവിട്ട-
മോര്‍ക്കാളന്‍പുളിയല്ല 
ഞരമ്പൊക്കെത്രസിപ്പിക്കും
കടുമാങ്ങാപ്പുളിരസം. 
മധുരത്തക്കാളി-
പ്പഴത്തിന്‍പുളിവേറെ. 
വിലുമ്പിക്കായപച്ചെ-
ക്കടിച്ചാല്‍പ്പുളിവേറെ.
ഓലന്റെ, സാമ്പാറിന്റെ, 
കൂട്ടുപായസത്തിന്റെ, 
പഴമാങ്ങാക്കറിയുടെ,
യമ്മയെതൊട്ടുകൂട്ടിയാല്‍.


അമ്മയെത്തൊട്ടുറങ്ങുമ്പോള്‍
കേള്‍ക്കാം കാളപ്പൂട്ടു
കാലത്തിന്‍ പറകൊട്ട്.


No comments: