26 Jul 2012

നരച്ചീറും മണ്ണിരയുമായിമാറിയ ഒരു മുത്തപ്പന്‍


മുത്തപ്പന്‍ ഇങ്ങനെ പറഞ്ഞു,
കാടിന്റെ ഉള്ളിരുട്ടിലേയ്ക്ക്,
കടലിന്റെ കയത്തിലേയക്ക,്
മലയുടെ ഒത്തമകുടത്തിലേയ്ക്ക് 
കയറിപ്പോകുന്ന ഒറ്റനടപ്പാത,
മുങ്ങാംകുഴി
അതായിരുന്നു ഞാനൊരിക്കല്‍. 
അന്നെന്റെ തിരിച്ചുവരവും കാത്ത് 
എല്ലാ വീടുകളും ഇരുന്നു. 
എന്റെ ജാതിയേതെന്ന് ആരും തിരക്കിയില്ല, 
പൊട്ടനോ പ്രാന്തനോയെന്നാരും ഉഷ്ണിച്ചില്ല, 
എല്ലാര്‍ക്കുമെന്നെ ഒരു പോലെ വേണ്ടിയിരുന്നു. 
പടിഞ്ഞാറന്‍ കാറ്റിനേയോ മകരമഞ്ഞിനെയോ 
വെയിലുദിപ്പിനെയോ ഇടവപ്പാതിയെയോ വേണ്ടതുപോലെ. 
ഞാറു നടാന്‍ വയലുകളെ വേണ്ടതുപോലെ 
എന്നെ വേണ്ടിയിരുന്നു, 
എന്റെ കൂടയില്‍ അമൃതും വിഷവും
വിഷഹാരിയും ഉണ്ടായിരുന്നു. 
മരുന്നും മന്ത്രങ്ങളുമുണ്ടായിരുന്നു,
മറ്റൊരിടത്തുനിന്നും കിട്ടാത്ത മണങ്ങളുണ്ടായിരുന്നു, 
രുചികളുണ്ടായിരുന്നു. 
എത്രയോ വേദനകളെ ഞാന്‍ മാറ്റി. 
എത്രയോ മരണങ്ങളെ ജീവിതത്തിലേയ്ക്കു
മടക്കികൊണ്ടുവന്നു. 
മുറച്ചുകയാന്‍ ആരും ഭയപ്പെട്ട ഒറ്റമരമായിരുന്നു
ഒരിക്കല്‍ എന്റെ കുഞ്ഞേ, ഈ ഞാന്‍, 
നിന്റെ വല്യപ്പന്റേം വല്യപ്പന്‍. 
ഇപ്പോള്‍ ഈ ഇറ്റുനനമണ്ണില്‍ മണ്ണിരയായി 
പൂണ്ടു കിടക്കുന്നോന്‍.
ഈ ഇരുട്ടില്‍ നരച്ചീറായി 
കീഴ്‌മേല്‍മറിഞ്ഞു തൂങ്ങിക്കിടക്കുന്നോന്‍.

No comments: