15 Jul 2012

ഒരു കിളിയും അതിന്റെ ചില്ലയും




നിനക്കു രണ്ടുവയസ്സുള്ളപ്പോളൊരിക്കല്‍ 
ഒരു മഴക്കാലത്ത് ഞാന്‍ ശീമക്കൊന്ന മരക്കൊമ്പുകള്‍ 
വെട്ടി നടുകയായിരുന്നു. പിന്‍മുറ്റത്ത് .
കൊടുവാളുയര്‍ത്തി. 
പെട്ടെന്ന് നീയങ്ങോട്ടോടി വന്നു. 
കുഞ്ഞുവിരലുകള്‍ എന്റെ നേരെ നീട്ടി 
കണ്ണീരും ആജ്ഞയും കലര്‍ന്നശബ്ദത്തില്‍ 
ഉറക്കെപ്പറഞ്ഞു, 
അച്ഛാ, ആ മരം വെട്ടരുത്. 
അപ്പോഴേയ്ക്കും ശീമക്കൊന്നയുടെ തടിച്ച കൊമ്പില്‍ 
മൂര്‍ച്ചയുള്ള കൊടുവാള്‍ 
ഊക്കില്‍ വീണുകഴിഞ്ഞിരുന്നു. 
മഴയില്‍ക്കുരുത്ത അനേകായിരം തളിരിലകളുമായി 
ആ ശിഖരം താഴേയ്ക്കു പതിക്കുന്നതുകണ്ട്
നീയാര്‍ത്തുകരയാന്‍ തുടങ്ങി. 
അത്ര ദുഖത്തോടെ, നെഞ്ചുപിളര്‍ന്നതുപോലെ, 
അതിനു മുമ്പോ ശേഷമോ നീ കരഞ്ഞിട്ടുണ്ടാവില്ല. 
ഒക്കത്തെടുത്ത് സമാധാനിപ്പിക്കാന്‍ നോക്കിയതൊന്നും 
നീ കേട്ടില്ല. 
തളര്‍ന്നുറങ്ങിപ്പോകുംവരെ  
പലതും വിക്കിവിക്കിപറഞ്ഞ് നീ കരഞ്ഞു, 
എന്നും രാവിലെ 
കഞ്ഞികുടിക്കാനടുക്കളപ്പടിയിലിരിക്കുമ്പോള്‍ 
ഒരു കാക്കക്കുയില്‍ 
ആ ശീമക്കൊന്നയുടെകൊമ്പില്‍ വന്നിരുന്ന് 
ഒരോന്നും പാടും. 
അവനായിരുന്നു നിന്റെ ആദ്യത്തെ  കൂട്ടുകാരന്‍,..


അച്ഛാ, ഉണര്‍ന്നയുടന്‍ വിങ്ങുന്ന ഒച്ചയില്‍ പതുക്കെ
നീയെന്നോടു ചോദിച്ചു, 
രാവിലെ കിളി വന്നാല്‍ എവിടെയിരിക്കും? 
നിന്റെചോദ്യം ഒരു സൂചിയെക്കാള്‍ മുനയുള്ളതായിരുന്നു. 
അതെന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറി. 
വേറെയൊരുകൊമ്പില്‍ എന്നു നുണപറയാന്‍ശ്രമിച്ചെങ്കിലും
എനിക്കതിനു പറ്റിയില്ല. 
ഇല്ല, ഒരുകിളിക്ക് ഒരു കൊമ്പേയുള്ളൂ, 
അതു മുറിക്കപ്പെട്ടാല്‍ പന്നെയാ കിളിയുമില്ല 
അതിന്റെ കൂവലുമില്ല...

No comments: