10 Aug 2012

പിഴച്ചനോട്ടം



്‌നീലാകാശത്തിന്റെ ഒരു കഷണം 
കത്രിച്ചെടുത്തതായിരുന്നു 
ടീച്ചറുടെ വോയില്‍ സാരി.
അതില്‍ വലിയൊരു മഞ്ഞപ്പൂവ് വിരിഞ്ഞുനിന്നു.
ചുവന്ന ചിറകുള്ള കൊച്ചു പൂമ്പാറ്റകള്‍ 
പൂവിന്നടുത്തേയ്ക്കു 
പറന്നു വരുന്നുണ്ടായിരുന്നു. 
ടീച്ചറുടെ കാതിലം
ചെറിയ ഒരുകൂടായിരുന്നു. 
ചുറ്റിലും വളയവും 
വളയത്തില്‍ ഒരു കിളിയും. 
ടീച്ചറുടെ മിണ്ടലിനും പാടലിനും 
ദേഷ്യം പിടിക്കലിനുമൊക്കെയൊത്ത് 
കിളിയും കൂടും വളയവും ആടിക്കൊണ്ടിരുന്നു. 
ടീച്ചറിന്റെ മൂക്കില്‍ നല്ല മിന്നിച്ചയുള്ള 
പച്ചക്കല്ലുവെച്ച ഒരു മൂക്കുത്തിയുണ്ടായിരുന്നു. 
അത് വെയിലുതട്ടി പച്ചത്തീനാളമായി. 
കുട്ടിക്ക് കണ്ണെടുക്കാനേ തോന്നിയില്ല, 

ങ്ഹും, ഒറ്റയൊന്നിനെ
വിശ്വസിക്കാന്‍ കൊള്ളത്തില്ല. 
മുട്ടേന്നു വിരിയും മുമ്പേ തൊടങ്ങും
പെഴച്ച നോട്ടം,
സ്റ്റാഫ് റൂമിലിരുന്ന്    
മധുരം കൂടിയ ചായമൊത്തിക്കൊണ്ടിരിക്കെ 
ടീച്ചര്‍ മാഷോട് കൊറിച്ചു.

No comments: