19 Aug 2012

പ്രേമത്തിന്റെ മിടിപ്പുകള്‍


ആരാംക്ലാസില്‍ പഠിച്ചോണ്ടിരുന്നപ്പോല്‍ 
അധികമൊന്നും മിണ്ടാത്ത ഒരു പെണ്ണുമായി് 
ഞാന്‍ വല്യപ്രണയത്തിലായി. 
എന്തെങ്കിലും പറയാന്‍ തോന്നിയാല്‍ 
ഒരു വാക്കു പറയും മുമ്പേ 
അവളുടെ വല്യവട്ടക്കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. 
കവിളുകള്‍ ചുവന്നു തുടുക്കും. 
ചുണ്ടുകള്‍ കരയാനുള്ളതുപോലെ വിറയ്ക്കും. 
ഒന്നും പറയില്ല. 

പറയാനുള്ളതിനു പകരം 
അവള്‍ 
സമ്മാനങ്ങള്‍ കൊണ്ടത്തരാന്‍ തുടങ്ങി. 
കുഞ്ഞു ചിത്രങ്ങള്‍, 
വളപ്പൊട്ടുമാല 
മുത്തുമണികള്‍ 
കളര്‍പ്പെന്‍സില്‍ 
താക്കോല്‍ത്തൂക്കി
കൃഷ്ണന്റെ രൂപം... 

പിന്നീട് എന്റേയും അവളുടേയും
ജീവിതത്തിന്റെ കര 
പലപ്രാവശ്യം പ്രളയത്താല്‍ മുങ്ങി.
പക്ഷെ
ആ നേടിയിരിപ്പുകളിലൊരു 
വെള്ളാരം കല്ലുപോലും 
പോയ്‌പ്പോകാതെ സൂക്ഷിച്ചു.  
അതിലേരോന്നും കയ്യിലെടുത്തു 
കാതോടുചേര്‍ത്താല്‍കേള്‍ക്കാം 
എനിക്കവളുടെ നെഞ്ചിന്റെ മിടിപ്പ്, 
പനിച്ചൂട്.


No comments: