6 Aug 2012

അരാഷ്ട്രീയം




എതിരര്‍ദ്ധഗോളത്തിലെ 
കാക്കയ്ക്ക് പൂച്ചയ്ക്കണ്ണാന് 
മിണ്ടാന്‍ മനുഷ്യരെപ്പോലെ 
വേറെ ഭാഷകാണുമോ? 


അവിടുത്തെ കാറ്റിന്‍ നട-
യിങ്ങേപ്പോലന്തിക്കള്ളു
മോന്തിയ മട്ടുതന്നെയോ? 


തിരത്തള്ളലാറ്റിന്നൊഴു
ക്കൊക്കെയും വ്യത്യസ്തമോ?
കുരുവിപ്പിടപ്പെണ്ണിന്‍
വാലിന്റെ ചാഞ്ചാടിക്കല്‍ 
കുളക്കോഴി, തവളപ്പേച്ച് 
ഒക്കെയും ഇതുതന്നെയോ? 


മഴയ്ക്കും വെയിലിന്നും 
മുദ്രകള്‍ വേറെയാകുമോ? 
കുഞ്ഞിക്കിടാത്തന്മാര്‍ 
മഞ്ചാടി പെറുക്കുമോ? 
പാവയെ കുളിപ്പിച്ചൂട്ടി-
പ്പിടിച്ചൂട്ടിയുറങ്ങുമോ? 


രാത്രിയില്‍ ഒറ്റപ്പെട്ട
പാതയില്‍ പിശാചുക്കള്‍ 
ദൈവങ്ങള്‍ സന്യാസിമാര്‍ 
നടക്കുന്നുണ്ടാവുമോ?
മരിപ്പിന്‍ കാവ്യനീതിക
ളങ്ങിങ്ങുമൊന്നുതന്നെയോ?


അറിയില്ലെനിക്കൊന്നും 
ഞാനിപ്പൊട്ടക്കുണ്ടില്‍ 
വിതയും കൊയ്ത്തും തീര്‍ത്തു
രമിക്കാന്‍ നേരമില്ലാത്ത 
പഴേ വയല്‍പ്പണിക്കാരന്‍.

No comments: