17 Aug 2012

ഓരത്തൊരുപെണ്‍കുടില്‍



മഴ കനത്തുപെയ്യുകയായിരുന്നു. 
എന്റെ കയ്യില്‍ കുടയുണ്ടായിരുന്നെങ്കിലും 
അത് പഴയത,് 
ചോര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. 
വലിയ കാറ്റുമുണ്ടായിരുന്നു. 
മുന്നിലെ പാത തല്‍ക്കാലം 
ഒരുകുളയായി വേഷം മാറിനിന്നു. 

പാതയോരത്തുകണ്ട 
പെണ്‍കുടിലിന്റെ ചായ്പില്‍
കുറച്ചുനേരം കയറിനില്‍ക്കാമെന്നു 
ഞാന്‍ കരുതി. 

അവള്‍ ശരിക്കും ഒരു സുഭദ്ര. 
വരൂ വരൂ കയറിയിരിക്കൂ എന്ന് 
കോലായ തുറന്നു. 
അകം നിറയെ ചൂട്. 
മയമുള്ള വെളിച്ചം, 
അന്നം. പാനം, കിടപ്പായ. 
ഉണര്‍ന്ന,് എഴുന്നേറ്റ് കുളിച്ചുമാറി.

പുറം മാറ്റിയപ്പോളകവും മാറി.
അവളെന്നെ പിന്നെയും പെറ്റമാതിരി
കാലടികള്‍ മൃദുവായി, 
നടത്തം പിച്ചവെപ്പായി..

പിന്നില്‍നിന്ന് കേള്‍ക്കാം,
ഭയക്കരുത്. 
കാലിടറുമ്പോള്‍
പാതതീരുമ്പോള്‍ 
ഏതുവഴിവക്കിലും കാണും 
എണ്ണവറ്റാത്ത ഒരോലക്കുടില്‍.
മടിക്കാതെ കേറിവന്നേയ്ക്കണം.

No comments: