5 Aug 2012

അകത്തേയ്ക്കുപോയ ആള്‍









ആ വീടു പൊളിക്കുകയാണ്.  
പഴയവീടുകളുടെ കൂട്ടത്തില്‍ അവസാനത്തേത്. 
ചില നിയമപരമായ തര്‍ക്കങ്ങളുണ്ടായിരുന്നു. 
വിഭജനസംബന്ധിയായ കൈയ്യവകാശത്തര്‍ക്കങ്ങള്‍. 
ഒടുവില്‍ സമര്‍ഥമായി ഇടപെട്ട് അത് പരിഹരിച്ചു. 
ഇതു പൊളിച്ചു തീര്‍ന്നാല്‍  
അവസാനത്തെ അടയാളവും മായ്ക്കപ്പെടുകയാണ്. 
തോട് കുളം ഒന്നു രണ്ടു കാവുകള്‍ 
കുറുക്കന്മാരും ചെന്നായ്ക്കളും 
പാര്‍ക്കുകയായിരുന്ന ഒരു കുന്നിന്‍ പുറം, 
(അവിടെ നിന്നും ഒരു പെണ്‍കടുവയെവരെ 
സ്വകാര്യമായി കശാപ്പുചെയ്യേണ്ടി വന്നിട്ടുണ്ട്.) 
ഇപ്പോള്‍ നിങ്ങളീക്കാട്ടുമൂല കണ്ടാല്‍ തിരിയില്ല. 
ഒന്നിനും പറ്റാതെകിടന്നിരുന്ന ആ ചതുപ്പ്, 
വെള്ളക്കെട്ട്. 
(ഞങ്ങളിലൊരാള്‍ 
അടുത്തപഞ്ചായത്തുതെരഞ്ഞെടുപ്പിനീ വാര്‍ഡില്‍നിന്നാാല്‍ 
മഹാഭൂരിപക്ഷമായിരിക്കും തീര്‍ച്ച.)
അതിനൊക്കെയിടയില്‍ 
ഈ പഴകിയ വീട് ഒരുണക്കവയസ്സനെപ്പോലെ 
കൂനിക്കൂടിയിരിക്കുകയായിരുന്നു. 


പൊളിപ്പുപണി തകൃതിയില്‍ നടക്കുന്ന ഒരുച്ചനേരത്ത് 
പടിക്കല്‍ വരെ ഒരു കാറു വരുന്ന ഒച്ചകേട്ടു. 
ഞങ്ങള്‍ പാര്‍ട്‌നര്‍മാര്‍ നാലാളുമുണ്ട്. 
ഒരു മുതുക്കി കയറിവന്നു. 
ഒരു തരം ചിലമ്പിച്ച ഒച്ചയില്‍ 
താന്‍ ഇവിടുത്തെയൊരു 
പഴയ അടിച്ചുതളിക്കാരിയുടെ മോളായിരുന്നെന്നും 
അമ്മയോടൊത്ത് സ്‌ക്കൂളില്ലാപകലുകളില്‍
 ഇവിടുത്തെ അടുക്കളച്ചയായ്പിലിരുന്നു 
കൊത്തങ്കല്ലുകളിയ്ക്കുമായിരുന്നെന്നും 
അവിടെയൊരിടത്ത് 
താനൊരു പാവക്കുട്ടിയെ ഒളിപ്പിച്ചിട്ടുണ്ടന്നും 
വീടു പൊളിക്കുന്ന വാര്‍ത്ത 
എങ്ങനെയോ കേട്ട് 
ഓടിപ്പിടിച്ചു വന്നതാണെന്നും പറഞ്ഞു. 
നല്ല തമാശതോന്നി. 
പണിക്കാര്‍ ഊണുകഴിക്കാന്‍ പോയ 
തക്കമായതുകൊണ്ട് 
കേറി നോക്കിക്കൊള്ളാന്‍ പറഞ്ഞു. 
അവര്‍ വളരെസ്ഥലപരിചയമുള്ള പോലെ 
അകത്തേയ്ക്കു കേറിപ്പോയി. 


നേരം കുറേ കഴിഞ്ഞു, 
പണിക്കാര്‍ ഊണു കഴിഞ്ഞു വന്നു. 
അതിനുള്ളിലൊരമ്മച്ചിയുണ്ട്. 
അവരെ പുറത്താക്കൂ എന്നു പണിക്കാരോടു പറഞ്ഞു. 
അവരുള്ളില്‍ ഒന്നൊന്നരമണിക്കൂര്‍ തിരഞ്ഞു, 
ആളെക്കണ്ടില്ല....

No comments: