20 Aug 2012

മധുരമുന്തിരി



എത്ര വിശപ്പുകളുയിരില്‍ പേറി-
യലഞ്ഞൂനടപ്പൂ 
കഷ്ടമിതെന്നുടെ ജംബുക ജന്മം!

കാട്ടില്‍പ്പൂത്തമരക്കൊമ്പിന്മേല്‍
ചുറ്റിയ മുന്തിരിവള്ളിയി-
ലൊരുമണിയിരുമണി-
യായിരമണിയെ-
ന്നെത്രമിനുത്ത പ്രലോഭന ചഷകം.

അരുതരുതെല്ലാ
ചാട്ടവുമൊടുവില്‍ 
തോറ്റു തുലഞ്ഞു മടങ്ങാനെന്നൊരു
പഴമക്കഥയുടെ
തൊണ്ണച്ചിരിയുടെ റാന്തല്‍ വെളിച്ച-
ത്തിരിയതു താഴ്ത്തിത്തുള്ളുന്നുണ്ടിവ-
നൊടുവിലെയൂര്‍ജ്ജ-
ത്തുള്ളിയുമുയിരിലൊടുങ്ങും വരെയും.

കയ്ചു പുളിക്കും 
മുന്തിരിയെന്നൊരു
കള്ളംമോന്തിമയങ്ങിയവായി-
ന്നാര്‍ത്തിയി-
ലേതുകിനാവിന്‍ ചില്ലയില്‍
നിന്നുമടര്‍ന്നു പതിപ്പൂ
പഴമുന്തിരിതന്‍ മാദക മധുരം.

No comments: