2 Aug 2012

കെട്ടിപ്പിടുത്തം




ഞാന്‍ പുഴയെ കെട്ടിപ്പിടിച്ചിട്ടുണ്ട്. 
വേറെവേറെയര്‍ഥങ്ങളില്‍. 
ഒന്നുമുടുക്കാത്ത നനമണ്ണില്‍, 
മഴയില്‍ കുതിര്‍ന്ന്, 
ചുട്ടമണ്ണില്‍ക്കിടന്ന് 
ഭൂമിയെ കെട്ടിപ്പിടിച്ചിട്ടുണ്ട്. 
കെട്ടിപ്പിടിച്ചിട്ടുണ്ട് പലമരങ്ങളെ.
പല ഋതുക്കളെ, പലേ കാലങ്ങളെ.




ഒരുത്തിയെ കെട്ടിപ്പിടിക്കുന്ന
അതേ മുറുക്കത്തോടെ, 
ഓമനിച്ചോമനിച്ച്, 
മദിച്ച,് രസിച്ച് 
എന്റെയെല്ലാ മുറുക്കിപ്പിടുത്തങ്ങളും. 
എഴുത്തു പേനയെ, 
മുറ്റമടിച്ചൂലിനെ. 
ചട്ടി, കലം ഗ്ലാസ,് കോപ്പയെ. 
ബസ്സിലെ കമ്പിക്കൊളുത്തിനെ. 
ചില വാക്കിനെ. 
വീണുകിട്ടുന്ന, വിരുന്നു വരുന്ന 
പ്രണയങ്ങളെ, ബന്ധങ്ങളെ.


ഏഴാംക്ലാസൊടുക്കമാകുമ്പോഴേയ്ക്ക് 
ഞാനെന്നെ കെട്ടിപ്പിടിക്കാന്‍ പഠിച്ചു. 
അമ്മയില്ലാപ്പായില്‍ 
ഒറ്റയ്ക്കുറങ്ങലിന്റെ ദുഖം അപ്പോള്‍മ ാറി. 
ഇപ്പഴും എന്നെ കെട്ടിപ്പിടിച്ചാണെന്റെ ഉറക്കം 
മരണം പാതിരയില്‍ വന്ന് 
ഞാനറിയാതെ എന്നില്‍നിന്നെന്റെ 
കൈപ്പിടി വിടുവിക്കും. 
ഉറക്കത്തൊഴുക്കിലേ-
യ്‌ക്കൊലിച്ചുപോയത് അറിയില്ല.

No comments: