18 Aug 2012

അടിപ്പള്ളയിലൊരു സ്വര്‍ണമുട്ട


വയസ്സായ മരം
കടവെച്ച് മുറിച്ചിട്ട്
മരംമുറിക്കാരന്‍ 
ഇലയ്ക്കിത്ര 
കൊമ്പിന,് തടിക്ക,് വിറകിന,് 
ഇത്രയിത്രയെന്ന് വിലയിട്ടു. 

വിരിയാനിരുന്ന വസന്തങ്ങള്‍ക്ക് 
വിലയിട്ടുവോ എന്ന് ഒരുച്ചക്കാറ്റ്.
ഇരുള്‍ച്ചിറകുകളുടെയന്തിച്ചേക്ക 
ഇനിയാരുടെ ശിഖരങ്ങളിലെന്ന്
താണുപറന്ന ഒരാകാശം, 
ഒരശരീരി.

തളിരിലച്ചുംബനങ്ങള്‍ക്ക്
എന്തുവിലമതിച്ചു എന്ന് വെണ്‍മേഘങ്ങള്‍. 
തളിര്‍ത്തും പൂത്തുമിരുന്ന 
ഏകാന്തതയ്ക്കും 
ഊരറ്റുപോയ കുലങ്ങള്‍ക്കുംവേണ്ടേ
കുറച്ചെങ്കിലും വിലയെന്ന് 
ഒച്ചവിങ്ങിയ ഒരുറുമ്പ്. 

കടലില്‍ത്താണുപോയ 
ഓര്‍മ്മകളുടെ പത്തേമാരിക്ക് 
ഇനിയെങ്ങനെ വിലയിടുമെന്ന് 
കരളുകൊത്തുന്ന ഒച്ചയില്‍
ഒരു ബലിക്കാക്ക.

മുറിച്ചിട്ട മരത്തിന്റെ അടിപ്പള്ളയില്‍
കണക്കില്‍പ്പെടാത്തൊരു സ്വര്‍ണമുട്ട. 

No comments: