15 Aug 2012

മുഖത്തെഴുത്ത്


ചിലരെ വാര്‍ത്തതേ 
നിലവിളിക്കും പോല്‍.
ചിരിച്ച നേരത്ത് കെറുവിപ്പില്‍ സ്വയം
ഘനീഭവിച്ചൊരു മുഖമൊരുത്തനു-
ണ്ടൊളിഞ്ഞുനോക്കുന്നോ-
ളിവളെന്നെപ്പൊഴും 
വെറുതെ തോന്നിക്കുമൊരുത്തി. 
വേദന കടിച്ചമര്‍ത്തിയ 
മുഖമൊരുത്തിയ്ക്ക്.

എന്തോമറച്ചുവെച്ചതിന്‍ പരുങ്ങലെപ്പൊഴു-
മൊരുത്തനോടൊപ്പം. 
ഒരുത്തനെക്കണ്ടാല്‍ മരിച്ചു നാഴിക 
കഴിഞ്ഞു നാലെന്നുമൊരുത്തനെക്കണ്ടാല്‍ 
തിരക്കിലെങ്ങോട്ടോ കുതിക്കയാണെന്നും. 

വെറുതെയാവുമീ മുഖപടങ്ങളില്‍ 
വരച്ചതൊക്കെയും വെറും വരപ്പുകള്‍, 
അകത്തെ സത്യത്തെ മറച്ചുവെയ്ക്കവാന്‍ 
ജഗന്നിയന്താവിന്‍ കറക്കുകമ്പനിപ്പരസ്യറേപ്പറാം.

ഒഴുക്കിനോടുരഞ്ഞുരഞ്ഞുമായണ-
മകത്തെഴുത്തുകള്‍ മുഖത്തെഴുത്തുകള്‍.


No comments: